മലപ്പുറം: താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ തൃപ്തികരമായ മറുപടി പറഞ്ഞില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പീക്കർക്കെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങളാണ് ഉന്നയിച്ചത്. പക്ഷെ സ്പീക്കറുടെ മറുപടി കേട്ടപ്പോള്‍ അതൊരു വിടവാങ്ങല്‍ പ്രസംഗം പോലെയാണ് തോന്നി. സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ജയിലിലുണ്ടായ ഭീഷണിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. സ്പീക്കറുടെ വാർത്താ സമ്മേളനത്തിന് നാളെ വിശദമായി മറുപടി നൽകുമെന്നും ചെന്നിത്തല പറഞ്ഞു.
ഇദപര്യന്തം സ്പീക്കറായ ശേഷം നിയമസഭയില്‍ നടന്ന കാര്യങ്ങളെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. കേരള നിയമസഭയുടെ മഹത്വത്തെ കുറിച്ച് പറയുന്ന ആളുകളുടെ പ്രവര്‍ത്തനം എങ്ങനെയാണ് ജനങ്ങള്‍ വിലയിരുത്തുന്നതെന്ന് മനസിലാക്കണം. സ്പീക്കറെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുകയല്ല ചെയ്തത്. വസ്തുതകളുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് ആരോപണങ്ങള്‍ ഉന്നയിച്ചത്. ധൂര്‍ത്തും അഴിമതിയുമാണ് സ്പീക്കറുടെ നാലരവര്‍ഷക്കാലത്തെ പ്രവര്‍ത്തന ശൈലിയെന്നും ചെന്നിത്തല ആരോപിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിൽ സർക്കാരിൻ്റെ കൊള്ളക്കെതിരെ ജനം പ്രതികരിക്കും. സ്വർണക്കള്ളക്കടത്തിൽ സർക്കാരിൻ്റെ മുഖം വികൃതമായി. സ്വർണക്കള്ളക്കടത്ത് കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുകയാണ്. ഈ തെരഞ്ഞടുപ്പോടെ ഇടതു മുന്നണിയുടെ തകർച്ച പൂർത്തിയാവും. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ശബരിമലയിൽ വിശ്വാസ സംരക്ഷണത്തിന് നിയമനിർമ്മാണം നടത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ വമ്പിച്ച മുന്നേറ്റം യു.ഡി.എഫിനുണ്ടാകും എന്ന പ്രതീക്ഷയുണ്ട്. ഉയര്‍ന്ന പോളിങ് ശതമാനവും യു.ഡി.എഫ്. പ്രവര്‍ത്തകരുടെ ആവേശവും കണക്കിലെടുക്കുമ്പോള്‍ നല്ല മുന്നേറ്റമുണ്ടാക്കുമെന്നും ചെന്നിത്തല പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Additional Private Secretary of Chief Minister, C m raveendran, Enforcement, Gold Smuggling Case, K surendran, Ramesh chennitala, Swapna suresh