മുംബൈ: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് ബിനോയ്ക്കെതിരെ ബീഹാർ സ്വദേശിനി നൽകിയ പരാതിയില്‍ ആരോപിക്കുന്നത്. 2009 മുതൽ 2018 വരെയുള്ള കാലയളവിലായിരുന്നു പീഡനം. ഈ ബന്ധത്തിൽ ഒരു മകനുണ്ടെന്നും യുവതി ആരോപിക്കുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇക്കഴിഞ്ഞ ജൂൺ 13നാണ് ബിനോയ്ക്കെതിരെ മുംബൈ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ബലാത്സംഗം, വഞ്ചന,ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
Also Read-BREAKING: ബിനോയ് കോടിയേരിക്കെതിരെ ബലാത്സംഗത്തിന് കേസ്; നടപടി ബീഹാർ സ്വദേശിനിയുടെ പരാതിയിൽ
ബിനോയ് വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവും ആണെന്ന് അറിഞ്ഞതോടെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് ഓഷിവാര പൊലീസ് സീനിയർ ഇൻസ്പെക്ടർ ശൈലേഷ് പസൽവാർ അറിയിച്ചത്.
ബിനോയ്ക്കെതിരായ യുവതിയുടെ പരാതി
ബീഹാറിലെ ഒരു പാവപ്പെട്ട കുടുംബത്തില്‍ നിന്നുള്ള യുവതി അച്ഛന്റെ മരണത്തെ തുടർന്നാണ് മുംബൈയിലെത്തുന്നത്.
'2009ൽ ഒരു സുഹൃത്തിന്റെ സഹായത്തോടെയാണ് ദുബായിലെത്തിയത്. ഇവിടെ മെഹ്ഫില്‍ എന്ന ഡാന്‍സ് ബാറിലെ ജോലിക്കിടെയാണ് ബിനോയ് ബാലകൃഷ്ണൻ കോടിയേരിയെ പരിചയപ്പെടുന്നത്. ധാരാളം പണം നൽകിയിരുന്ന ഇയാൾ പതിയെ എന്റെ വിശ്വാസം നേടിയെടുത്തു.. പിന്നീട് ഒരു ദിവസം എന്റെ നമ്പർ വാങ്ങി ഫോൺ വഴി സംസാരിക്കാന്‍ തുടങ്ങി.. കേരളത്തിൽ നിന്നാണെന്നും ദുബായിൽ കൺസ്ട്രക്ഷൻ ബിസിനസ് ആണെന്നുമായിരുന്നു പറഞ്ഞത്. പിന്നീട് ഞങ്ങൾ വളരെ അടുത്ത സുഹൃത്തുക്കളായി..വിലകൂടിയ സമ്മാനങ്ങൾ തരുന്നതും പതിവായിരുന്നു.. ഒരുദിവസം വിവാഹ അഭ്യർഥന നടത്തിയ ശേഷം എന്നോട് ജോലി ഉപേക്ഷിക്കാനും ആവശ്യപ്പെട്ടു'. ഒക്ടോബർ 2009 ലാണ് വിവാഹ വാഗ്ദാനം നല്‍കുന്നത്.
2010 ൽ മുംബൈയിലെ അന്ധേരിയില്‍ ഒരു ഫ്ലാറ്റ് എടുത്തു നല്‍കി. ഇതിൻറെ വാടക നല്‍കി വന്നതും അയാളാണ്.. ഇതിനിടെ പലതവണ വിവാഹക്കാര്യം ഉന്നയിച്ചെങ്കിലും പല കാരണങ്ങൾ പറഞ്ഞ് ബിനോയ് ഒഴിഞ്ഞുമാറി. കുടുംബത്തെ പരിചയപ്പെടുത്താൻ ആവശ്യപ്പെട്ടപ്പോഴും ഇതു തന്നെയായിരുന്നു അവസ്ഥ. 2010 ജൂലൈ 22 ഞാൻ ഒരാൺകുട്ടിക്ക് ജന്മം നൽകി. എന്നെയും കുഞ്ഞിനെയും കാണാൻ ബിനോയ് സ്ഥിരം ആശുപത്രിയിൽ എത്തുമായിരുന്നു. 2011 ൽ മില്ലറ്റ് നഗറിൽ മറ്റൊരു വീട് എടുത്തു നൽകി.. ഇതോടെ അമ്മയുടെ ആവശ്യപ്രകാരം ഞാൻ വീണ്ടും കല്ല്യാണക്കാര്യം ചോദിച്ചു.. മകന്റെ ഒന്നാം പിറന്നാൾ ദിനത്തിൽ വിവാഹിതരാകാമെന്നായിരുന്നു മറുപടി.. ഈ കാലയളവിലൊക്കെ മാസചിലവിന് തുകയും നൽകുമായിരുന്നു..2014ൽ വാടക കരാർ കഴിഞ്ഞതോടെ ജോഗേശ്വരിയിൽ പുതിയൊരു ഫ്ലാറ്റ് എടുത്തു നൽകി.. 2015 ൽ തൻറെ ബിസിനസ് നഷ്ടത്തിലാണെന്നും അതുകൊണ്ട് തന്നെ ചിലവിനായുള്ള തുക ഇനി നൽകാനാവില്ലെന്നും അറിയിച്ചു.'
2018ൽ ബിനോയ് ഉൾപ്പെട്ട 13 കോടി രൂപയുടെ തട്ടിപ്പ് കേസ് വിവരങ്ങൾ പുറത്തു വന്നതോടെയാണ് യുവതി ബിനോയിയെക്കുറിച്ച് കൂടുതൽ അന്വേഷിക്കുന്നത്. തുടർന്ന് ഇവർ ബിനോയിയുടെ ഫേസ്ബുക്ക് പ്രൊഫൈലുകൾ പരിശോധിച്ചു. ഇതിൽ ഇയാൾക്ക് മൂന്ന് അക്കൗണ്ടുകൾ ഉണ്ടെന്നും എന്നാൽ രണ്ടെണ്ണം ആക്ടീവല്ലെന്നും മനസിലായി. ബിനോയ് സജീവമായിരുന്ന ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് ഇയാളെക്കുറിച്ചുള്ള യഥാർഥ ചിത്രം മനസിലായതെന്നും യുവതി പറയുന്നു. ഇതിൽ കേരളത്തിലെ ഇയാളുടെ കുടുംബത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ തന്നെയുണ്ടായിരുന്നു. ഇതോടെ യുവതി വീണ്ടും ബിനോയിയുമായി ബന്ധപ്പെടാൻ ശ്രമിച്ചു. തിരികെയെത്തി തന്നെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഇത്തരം ആവശ്യം ഉന്നയിച്ച് വന്നാൽ പ്രത്യാഘാതം ഭീകരമായിരിക്കുമെന്ന് ബിനോയിയുടെ കുടുംബം ഭീഷണിപ്പെടുത്തുകയയിരുന്നുവെന്നാണ് യുവതിയുമായി അടുത്ത ചിലർ പറയുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kodiyeri balakrishnan