Cartoonist Yesudasan Passes Away| പ്രശസ്ത കാർട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു; വിടവാങ്ങുന്നത് കാർട്ടൂണുകളെ ജനകീയനാക്കിയ പ്രതിഭ
- Published by:Rajesh V
- news18-malayalam
Last Updated:
അരനൂറ്റാണ്ടോളം മാധ്യമ രംഗത്ത് പ്രവര്‍ത്തിച്ച യേശുദാസന്‍ കേരളത്തിലെ ആദ്യത്തെ പോക്കറ്റ് കാര്‍ട്ടൂണ്‍ രചിയിതാവാണ്.
കൊച്ചി: പ്രശസ്ത കാർട്ടൂണിസ്റ്റും എഴുത്തുകാരനുമായ സി ജെ യേശുദാസൻ അന്തരിച്ചു. 83 വയസായിരുന്നു. കോവിഡ് ബാധിതനായി ആഴ്ചകൾക്ക് മുൻപ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് ഒരാഴ്ച മുമ്പ് കോവിഡ് നെഗറ്റീവ് ആവുകയും ആരോഗ്യ സ്ഥിതി വളരെയധികം മെച്ചപ്പെടുകയും ചെയ്തിരുന്നു. ഇന്ന് പുലർച്ചെ 3.30ഓടെയാണ് അന്ത്യം.
കേരളത്തില്‍ കാര്‍ട്ടൂണുകളെ ജനകീയമാക്കിയ പ്രമുഖനായിരുന്നു യേശുദാസന്‍. അരനൂറ്റാണ്ടോളം മാധ്യമ രംഗത്ത് പ്രവര്‍ത്തിച്ച യേശുദാസന്‍ കേരളത്തിലെ ആദ്യത്തെ പോക്കറ്റ് കാര്‍ട്ടൂണ്‍ രചിയിതാവാണ്. മലയാള മാധ്യമ രംഗത്തെ ആദ്യത്തെ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റാണ് യേശുദാസന്‍.
മലയാള മനോരമയില്‍ 23 വര്‍ഷം സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റ് ആയി പ്രവര്‍ത്തിച്ചിരുന്നു. ആലപ്പുഴ മാവേലിക്കര ഭരണിക്കാവ് സ്വദേശിയാണ്. ശങ്കേഴ്സ് വീക്കിലി, ജനയുഗം, ബാലയുഗം, കട്ട്-കട്ട്, അസാധു എന്നിവയിലും പ്രവര്‍ത്തിച്ചു. കേരള ലളിതകലാ അക്കാദമി, കേരള കാർട്ടൂൺ അക്കാദമി അധ്യക്ഷനായിരുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച രാഷ്ട്രീയ ഹാസ്യ സിനിമയായ കെ ജി ജോർജിന്റെ പഞ്ചവടിപ്പാലം സിനിമയ്ക്ക് സംഭാഷണം രചിച്ചതും യേശുദാസനാണ്. 1992-ൽ എ ടി അബു സംവിധാനം ചെയ്ത 'എന്റെ പൊന്നു തമ്പുരാൻ' എന്ന ചിത്രത്തിന് തിരക്കഥ എഴുതി.
advertisement
1938 ജൂൺ 12ന് മാവേലിക്കരയ്ക്ക് അടുത്തുള്ള ഭരണിക്കാവിലാണ് ജനനം. ബി എസ് സി ബിരുദമെടുത്ത ശേഷമാണ് സജീവമായി കാർട്ടൂൺ രംഗത്ത് എത്തുന്നത്. ജനയുഗം ആഴ്ചപ്പതിപ്പിലെ 'ചന്തു' എന്ന കാർട്ടൂൺ പരമ്പരയാണ് യേശുദാസന്റെ ആദ്യത്തെ കാർട്ടൂൺ പംക്തി. എന്നാൽ സിപിഐയുടെ മുഖപത്രമായ ജനയുഗം ദിനപത്രത്തിലെ 'കിട്ടുമ്മാവൻ' എന്ന കഥാപാത്രത്തിലൂടെ അവതരിപ്പിച്ച കാർട്ടൂണുകൾ മലയാളത്തിലെ ആദ്യത്തെ 'പോക്കറ്റ്' കാർട്ടൂണുകൾ എന്നവകാശപ്പെടാവുന്നതാണ്. ഈ കഥാപാത്രമാണ് അദ്ദേഹത്തെ ഒരു ജനപ്രിയകാർട്ടൂണിസ്റ്റാക്കിയതും. വനിതയിലെ 'മിസ്സിസ് നായർ', മലയാള മനോരയിലെ 'പൊന്നമ്മ സൂപ്രണ്ട്', 'ജൂബാ ചേട്ടൻ' എന്നീ കാർട്ടൂൺ കഥാപാത്രങ്ങളും മലയാളി വായനക്കാർക്ക് സമ്മാനിച്ചതും യേശുദാസനാണ്.
advertisement
1963 ൽ ഇന്ത്യൻ കാർട്ടൂണിസ്റ്റുകളുടെ കുലപതിയായ ശങ്കറിന്റെ ശിഷ്യനായി ഡൽഹിയിലെ ശങ്കേഴ്സ് വീക്ക്‌ലിയിൽ ചേർന്നു. അടിയന്തരാവസ്ഥക്കാലം വരെ രാഷ്ട്രീയ കാർട്ടൂണുകൾ വരച്ച 'ദാസ്' കേരളത്തിൽ തിരിച്ചെത്തിയ ശേഷം അന്നത്തെ രാജ്യസഭാംഗമായ സി. അച്യുതമേനോന്റെ ആവശ്യപ്രകാരം 1969 മുതൽ 'ബാലയുഗം' എന്ന കുട്ടികളുടെ മലയാളം മാസികയുടെ എഡിറ്ററായി ചുമതലയെടുക്കുകയും ചെയ്തു. ശങ്കേഴ്സ് വീക്കിലിയുടെ ചുവടുപിടിച്ച് തുടങ്ങിയ 'അസാധു' എന്ന ജനപ്രിയ രാഷ്ട്രീയ മാസിക കൊല്ലത്തു നിന്നും സിനിമാ ഹാസ്യമാസികയായ 'കട്ട്-കട്ട്', 'ടക്-ടക്' എന്നീ പ്രസിദ്ധീകരണങ്ങളും തുടങ്ങി. പ്രസിദ്ധീകരണരംഗത്തുനിന്നും പിന്മാറിയ യേശുദാസൻ 1985 ൽ മലയാള മനോരമ ദിനപത്രത്തിൽ ചേർന്നു. മെട്രൊ വാർത്ത, ദേശാഭിമാനി എന്നീ ദിനപത്രങ്ങളിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
advertisement
അണിയറ (1970), പ്രഥമദൃഷ്ടി (1971), പോസ്റ്റ്മോർട്ടം (1980), വരയിലെ നായനാർ (2004), വരയിലെ ലീഡർ (2012), 9-പുരാണകിലാ റോഡ് (2014) എന്നിവയാണ് പ്രധാന കൃതികൾ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Oct 06, 2021 6:43 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Cartoonist Yesudasan Passes Away| പ്രശസ്ത കാർട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു; വിടവാങ്ങുന്നത് കാർട്ടൂണുകളെ ജനകീയനാക്കിയ പ്രതിഭ








