തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലെ തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടല്ലെന്ന് ഫോറൻസിക്കിന്റെ പ്രാഥമിക റിപ്പോർട്ട്. ഫോറൻസിക് ലാബിലെ ഫിസിക്സ് വിഭാഗമാണ് സിജെഎം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. ശേഖരിച്ച സാംപിളുകളുടെ പരിശോധനയിൽ തീ പിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്ന് പറയാനാകില്ലെന്നാണ് ഫോറൻസിക്കിൻ്റെ പ്രാഥമിക റിപ്പോർട്ട്.
സർക്കാർ വിദഗ്ധസമിതിയുടെ കണ്ടെത്തലിന് കടകവിരുദ്ധമായ റിപ്പോർട്ടാണ് മൂന്നാഴ്ച മുമ്പ് കോടതിയിൽ സമർപ്പിച്ചത്. തീപിടിത്തം നടന്ന മുറിയിലെ 24 വസ്തുക്കള്‍ ഫോറന്‍സിക് പരിശോധിച്ചു. ശേഖരിച്ച സാംപിളുകളില്‍ ഒന്നില്‍ നിന്നു പോലും തീപ്പിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണെന്നതിന് തെളിവുകളില്ല. തീപിടിത്തം നടന്ന മുറിയിലെ ഫാന്‍, സ്വിച്ച് ബോര്‍ഡ് എന്നിവ കത്തിയിട്ടുണ്ട്. എന്നാല്‍ മുറിയില്‍ സൂക്ഷിച്ചിരുന്ന സാനിറ്റൈസറിന് തീപിടിച്ചിട്ടില്ല. മാത്രമല്ല മുറിയിലെ ഫയര്‍ എക്‌സ്റ്റിഗ്യൂഷര്‍ അടക്കമുള്ളവയും ഫോറന്‍സിക് പരിശോധിച്ചുതുടര്‍ന്നാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അതേസമയം എങ്ങനെ തീപിടിച്ചു എന്ന് ഇതില്‍ പറയുന്നില്ല.
ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ട് അന്വേഷണ സംഘമാണ് കേസ് ഡയറിക്കൊപ്പം കോടതിയില്‍ ഹാജരാക്കിയത്. എന്നാലിത് അന്തിമ റിപ്പോർട്ടല്ല. 43 സാമ്പിളുകൾ ഇനിയും പരിശോധിക്കാനുണ്ടെന്നും ഫോറൻസിക് സംഘം വ്യക്തമാക്കി. ഓഗസ്റ്റ് 25നാണ് സെക്രട്ടേറിയറ്റിലെ പൊതുഭരണവിഭാഗത്തിൽ തീപിടിത്തം ഉണ്ടായത്. വൈകിട്ട് 4.45നുണ്ടായ തീപിടിത്തം 5.15നാണ് അണച്ചത്. സ്വർണക്കടത്ത് ആരോപണത്തിൽനിന്ന് രക്ഷപ്പെടാൻ രേഖകൾ നശിപ്പിച്ചെന്നായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ ആരോപണം. നയതന്ത്രവുമായി ബന്ധപ്പെട്ട ഫയലുകള്‍ കത്തി നശിച്ചുവെന്ന വാര്‍ത്ത നല്‍കിയവര്‍ക്കെതിരെ സര്‍ക്കാര്‍ നിയമ നടപടി സ്വീകരിക്കും എന്ന് നേരത്തെ അറിയിച്ചിരുന്നു.
സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിലെ ഫയലുകൾ തീവെച്ച് നശിപ്പിച്ചതാണെന്ന ബിജെപി നിലപാട് ശരിവെക്കുന്നതാണ് ഫോറൻസിക്ക് റിപ്പോർട്ടെന്ന് സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. തിരുവനന്തപുരം ജുഡീഷ്യൽ കോടതിയിൽ സമർപ്പിച്ച ഫോറൻസിക്ക് റിപ്പോർട്ടിന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് അദ്ദേഹം പറഞ്ഞു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.