Kerala Secretariat Fire | സെക്രട്ടേറിയറ്റിലെ തീപിടിത്തം: നയതന്ത്ര ഫയലുകള്‍ കത്തി നശിച്ചെന്ന് വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ നിയമനടപടിക്ക് സർക്കാർ
Kerala Secretariat Fire | സെക്രട്ടേറിയറ്റിലെ തീപിടിത്തം: നയതന്ത്ര ഫയലുകള്‍ കത്തി നശിച്ചെന്ന് വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ നിയമനടപടിക്ക് സർക്കാർ
ക്രിമിനൽ നടപടിച്ചട്ടപ്രകാരം കേസെടുക്കാനും പ്രസ് കൗൺസിലിനെ സമീപിക്കാനാണ് ആലോചന. ഇതിൻ്റെ തുടർ നടപടികൾ തീരുമാനിക്കാൻ ആഭ്യന്തര സെക്രട്ടറിയെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി.
തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലെ തീപിടുത്തത്തിൽ നയതന്ത്രഫയലുകൾ കത്തിനശിച്ചെന്ന തെറ്റായവാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരേ സർക്കാർ നിയമ നടപടിക്ക്. ക്രിമിനൽ നടപടിച്ചട്ടപ്രകാരം കേസെടുക്കാനും പ്രസ് കൗൺസിലിനെ സമീപിക്കാനാണ് ആലോചന. ഇതിൻ്റെ തുടർ നടപടികൾ തീരുമാനിക്കാൻ ആഭ്യന്തര സെക്രട്ടറിയെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി.
മാധ്യമവാർത്തകൾക്കെതിരെ ഈ സർക്കാരിൻ്റെ തുടക്കകാലം മുതൽ മുഖ്യമന്ത്രിയും മന്ത്രിമാരും രംഗത്ത് വരാറുണ്ടെങ്കിലും ഇതാദ്യമായാണ് നിയമപരമായി നീങ്ങുന്നത്. ആഗസ്റ്റ് 25ന് സെക്രട്ടേറിയേറ്റിലെ പൊതുഭരണ വിഭാഗത്തിലുണ്ടായ തീപിടിത്തത്തെപ്പറ്റി വന്ന മാധ്യമവാർത്തകളാണ് സർക്കാരിനെ പ്രകോപിപ്പിച്ചത്. തീപിടിത്തത്തിൽ നയതന്ത്ര ഫയലുകൾ കത്തിപ്പോയെന്നും മുഖ്യമന്ത്രിയുടെ നിർദേശാനുസരണം ചീഫ് സെക്രട്ടറിയാണ് ഇതു ചെയ്തതെന്നും ചില മാധ്യമങ്ങളിൽ വാർത്ത വന്നു. ഈ പത്ര കട്ടിംഗ് അടക്കമാണ് ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ക്യാബിനറ്റ് നോട്ട് നൽകിയത്.
തെറ്റായ വാർത്തകൾ ചീഫ് സെക്രട്ടറിയെ അപമാനിച്ചെന്നും വേദനിപ്പിച്ചെന്നുമാണ് സർക്കാരിൻ്റെ നിലപാട്. അതിനാൽ വാർത്തകർക്കെതിരേ ചീഫ് സെക്രട്ടറി നിയമ നടപടി സ്വീകരിക്കാനാണ് നിർദേശം. മാധ്യമങ്ങൾക്കെതിരെ നടപടി എടുക്കുന്നതിൽ സർക്കാർ അഡ്വക്കേറ്റ് ജനറലിനോട് ഉപദേശം തേടിയിരുന്നു. ക്രമിനൽ നടപടിചട്ടത്തിലെ 199(2) പ്രകാരം കേസ് ഫയൽ ചെയ്യാനാകുമെന്ന് അഡ്വക്കേറ്റ് ജനറൽ അറിയിച്ചു. ഈ നിയമോപദേശം ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്തു.
നയതന്ത്ര ഫയലുകൾ കത്തിപ്പോയെന്ന തെറ്റായ വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ കേസ് നൽകാനും മന്ത്രിസഭ തീരുമാനിച്ചു. ഇതേ ആക്ഷേപം ഉന്നയിച്ച പ്രതിപക്ഷനേതാക്കൾക്കെതിരെയും നിയമനടപടി സ്വീകരിക്കും.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.