കൊച്ചി: കനകമല ഐ.എസ് റിക്രൂട്ട്മെന്റ് കേസിലെ പ്രതിക്ക് ഏഴുവർഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ചു. 2016 ഒക്ടോബർ ഒന്നിന് എൻഐഎ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിൽ ഒമ്പതാം പ്രതിയായ കോഴിക്കോട് സ്വദേശി മുഹമ്മദ് പോളക്കാനിയെയാണ് പ്രത്യേക എൻഐഎ കോടതി ഏഴുവർഷം തടവുശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായി 38 വർഷം തടവുശിക്ഷ വിധിച്ചെങ്കിലും ഒരുമിച്ച് അനുഭവിക്കുമ്പോൾ ഏഴു വർഷമാണ് കഠിനതടവ്.
ഇസ്ലാമിക് സ്റ്റേറ്റിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ അക്രമം നടത്താൻ പദ്ധതിയിട്ട സംഘത്തിലെ അംഗമാണ് മുഹമ്മദ്. രാജ്യത്തുള്ള വിദേശികൾക്കുനേരെ ഉൾപ്പെടെ ആക്രമണങ്ങൾ നടത്താനുള്ള നീക്കമാണ് ഇയാൾ നടത്തിയിരുന്നതെന്ന് കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥൻ പറഞ്ഞു.
സിറിയയിലും മറ്റും വേരുറപ്പിച്ച ആഗോള ഭീകരസംഘമായ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനായി അവരിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഒരു സംഘം യുവാക്കളാണ് ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് ‘അൻസറുൽ ഖിലാഫ-കെ എൽ’ എന്ന തീവ്രവാദ മൊഡ്യൂൾ രൂപീകരിച്ചത്. തമിഴ്‌നാടും കേരളവുമാണ് പ്രധാനമായും ഈ സംഘം ലക്ഷ്യമാക്കിയിരുന്നതെന്നാണ് വിവരം.
“കണ്ണൂർ ജില്ലയിലെ കനകമലയിലാണ് പ്രതികൾ ഗൂഢാലോചന നടത്തിയിരുന്നത്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ജഡ്ജിമാർ, പോലീസ് ഉദ്യോഗസ്ഥർ, രാഷ്ട്രീയക്കാർ എന്നിവരുൾപ്പെടെയുള്ള പ്രമുഖരെയായിരുന്നു ഇവർ ലക്ഷ്യമിട്ടിരുന്നത്. ഇതോടൊപ്പം വിദേശികൾ – പ്രത്യേകിച്ച് ജൂതന്മാർ, വിനോദസഞ്ചാര പ്രാധാന്യമുള്ള സ്ഥലങ്ങൾ എന്നിങ്ങനെയുള്ള ലക്ഷ്യങ്ങളും അവർ കണ്ടെത്തിയിരുന്നു. ഈ ആക്രമണങ്ങൾ ആസൂത്രണം ചെയ്യന്നതിനായാണ് ഇവർ ഒത്തുകൂടിയത്” ഏജൻസി വക്താവ് പറഞ്ഞു.
വിദേശത്തായിരിക്കെയാണ് മുഹമ്മദ് പോളക്കാനി ഐഎസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭീകര സംഘടനയിൽ അംഗമായതെന്നും ദക്ഷിണേന്ത്യയിൽ ഭീകരാക്രമണം നടത്താൻ സോഷ്യൽ മീഡിയ ഉപയോഗിച്ച് സജീവമായി നടത്തിയ ഗൂഢാലോചനയിൽ ഇയാൾ പങ്കാളിയായിരുന്നു എന്നും ഏജൻസിയുടെ അന്വേഷണത്തിൽ കണ്ടെത്തിയതായി ഉദ്യോഗസ്ഥൻ പറഞ്ഞു.
Also Read-ISIS | കനകമല ഐഎസ് കേസ്: പ്രതി സിദ്ദിഖുൽ അസ്ലമിന് മൂന്നു വർഷം തടവ്
സിറിയയിലെ ‘ദെയിഷ്’ അല്ലെങ്കിൽ ഇസ്ലാമിക് സ്റ്റേറ്റ് എന്നറിയപ്പെടുന്ന ഐഎസിൽ നേരിട്ട് ചേരാനും ഇയാൾ ശ്രമിച്ചിരുന്നു. ഇത് ലക്ഷ്യം വച്ച് 2018 ന്റെ തുടക്കത്തിൽ സൗദി അറേബ്യയിൽ നിന്ന് ഇയാൾ ജോർജിയയിലേക്ക് യാത്ര ചെയ്തിരുന്നു എന്നും ഏജൻസി കണ്ടെത്തി. ജോർജിയയിൽ നിന്നും തുർക്കിയിലേയ്ക്കും അവിടെ നിന്നും അതിർത്തി കടന്ന് സിറിയയിലൈക്കും എത്തി ഐഎസിൽ ചേരാൻ ഇയാൾ പദ്ധതിയിട്ടിരുന്നതായും ഉദ്യോഗസ്ഥൻ അറിയിച്ചു. എന്നാൽ 2020 സെപ്തംബർ 18 ന് ജോർജിയയിൽ നിന്ന് ഇന്ത്യയിൽ എത്തിയപ്പോൾ ഡൽഹി വിമാനത്താവളത്തിൽ വച്ച് പോളക്കണ്ണി അറസ്റ്റ് ചെയ്യപ്പെടുകയായിരുന്നു. കേസിൽ ഒൻപതു പ്രതികളുടെ വിചാരണ 2019 നവംബറിൽ പൂർത്തിയാക്കി ശിക്ഷ വിധിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.