News18 MalayalamNews18 Malayalam
|
news18-malayalam
Updated: September 19, 2020, 8:39 PM IST
kanakamala
കൊച്ചി:
കനകമല കേസിലെ പിടികിട്ടാപ്പുള്ളിയും അറസ്റ്റിലായി. കേസിൽ ഉൾപ്പെട്ട അഞ്ച് പ്രതികളെ നേരത്തെ കോടതി ശിക്ഷിക്കുകയും ഒരാളെ വെറുതെ വിടുകയും ചെയ്തിരുന്നു. അന്ന് പിടികിട്ടാതിരുന്ന മുഹമ്മദ് പോളക്കാനിയാണ് ഇപ്പോൾ എൻ.ഐ.എ അറസ്റ്റ് ചെയ്തിരിക്കുന്നത്. ജോർജിയയിൽ നിന്നും ഇന്ത്യയിൽ എത്തിച്ചാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഒന്നാം പ്രതിയായിരുന്ന ഇയാൾ പിടികിട്ടാപ്പുള്ളിയായതോടെ മറ്റ് എട്ട് പ്രതികളെ ഒന്നു മുതൽ എട്ടു വരെ പ്രതികളാക്കിയാണ് കുറ്റപത്രം സമർപ്പിച്ചത്. പെരുമ്പാവൂരിൽ അറസ്റ്റിലായ അൽഖായിദ ഭീകരർക്കൊപ്പമാണ് ഇയാളെ മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കിയത്.
കോഴിക്കോട് സ്വദേശി മൻസീദ് (ഒമർ അൽ ഹിന്ദി), ചേലക്കര സ്വദേശി ടി. സ്വാലിഹ് മുഹമ്മദ് (യൂസഫ് ബിലാൽ), കോയമ്പത്തൂർ സ്വദേശി അബു ബഷീർ (റാഷിദ്), കുറ്റ്യാടി സ്വദേശി റംഷാദ് നങ്കീലൻ (ആമു), തിരൂർ സ്വദേശി സഫ്വാൻ, എട്ടാംപ്രതി കാസർകോട് കാഞ്ഞങ്ങാട് സ്വദേശി പി.കെ. മൊയ്നുദീൻ എന്നിവരെയാണ് നേരത്തെ കുറ്റക്കാരായി കണ്ടെത്തി കോടതി ശിക്ഷിച്ചത്. ആറാംപ്രതി കുറ്റ്യാടി സ്വദേശി എൻ.കെ. ജാസിമിനെ വെറുതേവിട്ടു.
രാജ്യാന്തര ഭീകരസംഘടനയായ
ഇസ്ലാമിക് സ്റ്റേറ്റു (ഐ.എസ്) മായി ബന്ധപ്പെട്ട് കണ്ണൂർ കനകമലയിൽ രഹസ്യയോഗം കൂടിയെന്നാണ് പ്രതികൾക്കെതിരെ ഉണ്ടായിരുന്ന ആരോപണം. തീവ്രവാദ സംഘടനാപ്രവർത്തനവും ഗൂഢാലോചനയും ഉൾപ്പെടെയുള്ള കുറ്റങ്ങൾ ശരിയെന്ന് കണ്ടെത്തിയാണ് പ്രതികളെ ശിക്ഷിച്ചത്. പ്രതികൾ ഐ.എസിൽ ചേർന്നതിന് തെളിവില്ലെന്നും യു.എ.പി.എ. 20-ാം വകുപ്പ് (ഭീകരസംഘടനയിൽ അംഗമാകൽ) നിലനിൽക്കില്ലെന്നും കോടതി വിധിച്ചിരുന്നു.
ഹൈക്കോടതി ജഡ്ജിമാര്‍ക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പ്രമുഖരായ രാഷ്‌ട്രീയ നേതാക്കള്‍ക്കുമെതിരെ ആക്രമണം നടത്താനായിരുന്നു ഇവര്‍ പദ്ധതിയിട്ടിരുന്നത്. ടെലഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിലൂടെയായിരുന്നു രാജ്യത്തിനകത്തും പുറത്തുമുളള അനുകൂലികളെ ഇവര്‍ കോര്‍ത്തിണക്കിയത്. 2016 ഒക്ടോബര്‍ രണ്ടിന് കനകമലയില്‍ രഹസ്യയോഗം ചേരുന്നതിനിടെയാണ് എന്‍.ഐ.എ സംഘം ഇവരെ കീഴടക്കിയത്.
Published by:
Aneesh Anirudhan
First published:
September 19, 2020, 8:39 PM IST