പാലക്കാട്: സ്കൂൾ വിദ്യാർത്ഥികളെ ബിരിയാണി വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് സമരത്തിന് കൊണ്ടുപോയെന്ന പരാതിയിൽ പ്രതികരണവുമായി എസ്എഫ്ഐ. വിവാദം രാഷ്ട്രീയ പ്രേരിതമാണെന്ന് എസ്എഫ്ഐ ഭാരവാഹികൾ പറഞ്ഞു. ബിരിയാണി വാങ്ങിത്തരാമെന്ന് പറഞ്ഞല്ല കുട്ടികളെ കൊണ്ടുപോയതെന്നും ആരെയും നിര്‍ബന്ധിച്ചിട്ടില്ലെന്നും എസ്എഫ്ഐ വിശദീകരിച്ചു.
എസ്.എഫ്.ഐ ഒരു വിദ്യാര്‍ത്ഥികളെയും പിടിച്ചുകൊണ്ടുപോകുന്നില്ല. പത്തിരിപ്പാല സ്‌കൂളില്‍ സംഘടനാപരമായി മുന്നില്‍ നില്‍ക്കുന്ന സംഘടന എസ്.എഫ്.ഐയാണ്. രണ്ട് ദിവസം സംഘടനാ പ്രതിനിധികള്‍ നടത്തിയ ഇടപെടലിന്റെ ഭാഗമായാണ് കളക്ടറേറ്റ് മാര്‍ച്ചില്‍ വിദ്യാര്‍ത്ഥികളെത്തിയത്.
രക്ഷിതാക്കളുടെ രാഷ്ട്രീയം നോക്കിയല്ല എസ്.എഫ്.ഐ വിദ്യാര്‍ത്ഥികളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നത്. താല്‍പര്യം പ്രകടിപ്പിക്കുന്ന എല്ലാവരെയും സംഘടനയുടെ ഭാഗമാക്കും. ഭാവിയിലും ആ സമീപനം തുടരുമെന്നും എസ്.എഫ്.ഐ വ്യക്തമാക്കി.
രാഷ്ട്രീയ ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കുന്നവര്‍ ഇപ്പോഴുണ്ടായ വിവാദത്തിന് പിന്നിലുണ്ട്. കഴിഞ്ഞ ദിവസം ചിലര്‍ നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തപ്പോഴാണ് ബിരിയാണി എന്ന് ആദ്യമായി പറയുന്നത്. ഇല്ലാത്ത ബിരിയാണിക്കഥയുണ്ടാക്കി വിദ്യാര്‍ത്ഥികളെ പറഞ്ഞുപഠിപ്പിച്ചത് അവരാണ്. അരാഷ്ട്രീയം കുട്ടികളില്‍ കുത്തിവെക്കണം എന്ന താല്‍പര്യമുള്ളവരും അവര്‍ക്കൊപ്പം കൂടിയിട്ടുണ്ടെന്നും എസ്എഫ്ഐ ആരോപിച്ചു.
അതേസമയം അനുവാദമില്ലാതെ വിദ്യാർഥികളെ പരിപാടിയ്ക്ക് കൊണ്ടുപോയതിന് രക്ഷിതാക്കള്‍ പൊലീസിൽ പരാതി നൽകി. വിദ്യാർഥികളെ കൊണ്ടുപോയവർക്കെതിരെ നടപടി വേണമന്നാണ് പരാതിയിലെ ആവശ്യം. സ്കൂളിലെ ഇടത് അനുഭാവികളായ ചില അധ്യാപകർ കൂട്ട് നിന്നാണ് എസ്എഫ്ഐ വിദ്യാർഥികളെ കൊണ്ടുപോയന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. എസ്എഫ്ഐ നേതാക്കൾക്കെതിരെ തട്ടിക്കൊണ്ടുപോകലിന് കേസെടുക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.