കിഫ്ബി: ധനമന്ത്രിയ്ക്ക് കിളിപോയെന്ന് ഷിബു ബേബി ജോൺ
- Published by:Naseeba TC
- news18-malayalam
Last Updated:
ഭരണഘടനാ ലംഘനം നടത്തിയത് മറച്ച് വയ്ക്കാനാണ് ധനമന്ത്രി റിപ്പോര്‍ട്ടിന്‍റെ നിജസ്ഥിതി പുറത്തുവിടാതെ കരടെന്നു കാണിച്ച് തെറ്റിദ്ധാരണ പരത്തുന്നതെന്ന് എൻകെ പ്രേമചന്ദ്രൻ
തിരുവനന്തപുരം: ഭരണഘടനാ ലംഘനവും സത്യപ്രതിജ്ഞാ ലംഘനവുമാണ് രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ പുറത്ത് വിട്ടതിലൂടെ ധനമന്ത്രി തോമസ് ഐസക്ക് ചെയ്തത്. തോമസ് ഐസക്കിനെ മന്ത്രിസ്ഥാനത്ത് നിന്നും നീക്കണമെന്നാവശ്യപ്പെട്ട് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ. അസിസ് ഗവര്‍ണര്‍ക്ക് ഇ-മെയില്‍ നിവേദനം നല്‍കി.
വികസനം എന്നത് അഴിമതി നടത്താനുളള ലൈസന്‍സാണെന്ന സര്‍ക്കാര്‍ നയം അപഹാസ്യമാണ്. ഭരണഘടനാ വ്യവസ്ഥകള്‍ പാലിച്ച് ഭരണം നടത്താമെന്ന് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാര്‍ ഭരണഘടനാ ലംഘനം നടത്തുന്നത് അതിവ ഗുരുതരമാണ്. കേന്ദ്ര സര്‍ക്കാരിനുളള എല്ലാ സാമ്പത്തിക അധികാരങ്ങളും സംസ്ഥാന സര്‍ക്കാരിനുമുണ്ടെന്ന തെറ്റിദ്ധാരണ പരത്തുന്നതാണ് കിഫ്ബിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഉന്നയിക്കുന്ന വാദമുഖങ്ങള്‍.
ഭരണഘടനയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കരുകളുടെ അധികാര പരിധി വ്യക്തമായി നിര്‍വ്വചിട്ടുളള സാഹചര്യത്തില്‍ അതു പാലിക്കാൻ സംസ്ഥാന സര്‍ക്കാരിന് ബാധ്യതയില്ലായെന്ന സമീപനം ന്യായികരിക്കാവുന്നതല്ല. ഭരണഘടനാ ലംഘനം നടത്തിയത് മറച്ച് വയ്ക്കാനാണ് ധനമന്ത്രി റിപ്പോര്‍ട്ടിന്‍റെ നിജസ്ഥിതി പുറത്തുവിടാതെ കരടെന്നു കാണിച്ച് തെറ്റിദ്ധാരണ പരത്തുന്നതെന്നും എൻകെ പ്രേമചന്ദ്രൻ പറഞ്ഞു.
advertisement
You may also like:കിഫ്ബി മസാല ബോണ്ടിനെ ചീഫ് സെക്രട്ടറിയായിരുന്ന ടോം ജോസും ധനസെക്രട്ടറിയും എതിര്‍ത്തിരുന്നു: തെളിവുകൾ പുറത്ത്
ധനമന്ത്രി കിളിപോയ പോലെയാണ് ഇപ്പോൾ പ്രതികരിക്കുന്നതെന്ന് മുൻമന്ത്രി ഷിബു ബേബി ജോണും ആക്ഷേപിച്ചു. മസാലാബോണ്ടിന്‍റെ നിയമസാധുതയും ബോണ്ട് ഇറക്കിയതിലുളള ഭരണഘടനാ ലംഘനവും ഭരണഘടനാസ്ഥാപനമായ സി.എ.ജി ചോദ്യം ചെയ്തതില്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലായിരിക്കുന്നു. ഭരണഘടനാ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി വിദേശരാജ്യങ്ങളില്‍ നിന്നും ധനസമാഹരണം നടത്തിയത് ഭരണഘടനാലംഘനമാണ്.
advertisement
നിയമസഭയില്‍ വയ്ക്കേണ്ട റിപ്പോര്‍ട്ട് നിയമനടപടികള്‍ പാലിക്കാതെ പരസ്യമാക്കിയ ധനമന്ത്രിയുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണ്. ഒദ്യോഗിക രഹസ്യങ്ങള്‍ സങ്കുചിതമായ രാഷ്ട്രീയ താല്പര്യ സംരക്ഷണത്തിനു വേണ്ടി പരസ്യപ്പെടുത്തുകയും ദുരുപയോഗം ചെയ്ത ധനമന്ത്രിയ്ക്ക് തല്‍സ്ഥാനത്ത് തുടരാന്‍ അവകാശമില്ലെന്നും ആർഎസ്പി നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാന സര്‍ക്കാര്‍ പാവപ്പെട്ടവരെ അഴിമതിയ്ക്ക് മറയാക്കുന്നു. ദരിദ്രവിഭാഗങ്ങളുടെ പേരില്‍ സര്‍ക്കാര്‍ അഴിമതി നടത്തുന്നുവെന്നതിന്‍റെ തെളിവാണ് ലൈഫ് മിഷന്‍, കേ ഫോണ്‍ പദ്ധതികളിലെ ക്രമക്കേടുകള്‍. അന്വേഷണ ഏജന്‍സികളെയും ഭരണഘടനാ സ്ഥാപനങ്ങളേയും തളളിപ്പറയുന്നത് അന്വേഷണം രാഷ്ട്രീയ ഭരണ അധികാര കേന്ദ്രങ്ങളിലേയ്ക്ക് എത്തിയതു കൊണ്ടാണ്. അഴിമതി നടന്നാലും ക്രമകേട് നടന്നാലും നിയമാനുസൃതമായ അന്വേഷണത്തിനും ആഡിറ്റിംഗിനും വിധേയരാകില്ല എന്ന സര്‍ക്കാര്‍ ധാര്‍ഷ്ഠ്യം നിയമവ്യവസ്ഥകള്‍ക്ക് വിരുദ്ധമാണ്.
advertisement
ധനമന്ത്രി പച്ച കള്ളം പറയുകയാണ്. ഗവർണറുടെ ഓഫീസിലും സിഎജി റിപ്പോർട്ടിന്റെ കോപ്പി കിട്ടി. എന്തിനാണ് ധനമന്ത്രി കാര്യങ്ങൾ മറച്ച് വയക്കുന്നത്. രഹസ്യ സ്വഭാവമുള്ള രേഖയായാണ് റിപ്പോർട്ട് കൈമാറിയതെന്നും എൻകെ പ്രേമചന്ദ്രൻ എംപിയും പറഞ്ഞു. കിഫ്ബി ഉള്‍പ്പെടെ സര്‍ക്കാര്‍ നടത്തുന്ന പദ്ധതികളില്‍ അഴിമതി നടത്തുന്നതിനുളള ആസുത്രണമാണ് നടത്തിയിട്ടുളളത്.
നിയമസഭയെയും മന്ത്രിസഭയെയും നോക്കുകുത്തിയാക്കി നിയമവ്യവസ്ഥകള്‍ ലംഘിച്ച് കിഫ്ബി നടത്തുന്ന വഴിവിട്ട നടപടികള്‍ ജനാധിപത്യത്തിന്‍റെ അടിസ്ഥാന തത്വത്തങ്ങള്‍ക്ക് വിരുദ്ധമാണെന്നും ആർഎസ്പി നേതാക്കൾ ആരോപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 17, 2020 2:18 PM IST