ന്യൂഡൽഹി: പിഡിപി ചെയർമാൻ അബ്ദു നാസർ മഅദനിക്ക് കേരളത്തിലേക്ക് വരാൻ സുപ്രീംകോടതി അനുമതി നൽകി. ജൂലൈ 10 വരെ കേരളത്തിൽ തങ്ങാനാണ് ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകിയിരിക്കുന്നത്. ജാമ്യവ്യവസ്ഥകളിൽ ഇളവ് തേടിയുള്ള മഅദനിയുടെ ഹർജി ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്.
ഒരു ഭീകര സംഘടനയുമായും ബന്ധമില്ലെന്നും പ്രതി ചേർത്തിരിക്കുന്നത് ഗൂഢാലോചന കേസിൽ മാത്രമാണെന്നും വൃക്ക മാറ്റിവെക്കേണ്ട സാഹചര്യത്തിലാണ് നാട്ടിലേക്ക് മടങ്ങാൻ അനുവാദം തേടിയതെന്നും കർണാടക സർക്കാറിന്‍റെ സത്യവാങ്മൂലത്തെ എതിർത്ത് സമർപ്പിച്ച സത്യവാങ്മൂലത്തിൽ മഅദനി വ്യക്തമാക്കിയിരുന്നു. ആരോഗ്യനില വ്യക്തമാക്കുന്ന ചിത്രങ്ങളടക്കമാണ് സത്യവാങ്മൂലം നൽകിയത്.
Also Read- ‘വിചാരണ പൂർത്തിയായെങ്കിൽ മഅദനിയെ കേരളത്തിലേക്കു പോകാൻ അനുവദിച്ചുകൂടേ?’ സുപ്രീംകോടതി
ആയുർവേദ ചികിത്സ അനിവാര്യമാണെന്നും പിതാവിന്‍റെ ആരോഗ്യനില വഷളായതിനാൽ അദ്ദേഹത്തെ കാണണമെന്നും മഅദനി ആവശ്യപ്പെട്ടു. കേസ് വിചാരണ നടപടിയിലേക്ക് കടക്കുന്നതിനാൽ കർണാടകയിൽ ഇനി കഴിയേണ്ട കാര്യമില്ല. എല്ലാ ദിവസവും വിചാരണ നടക്കുന്നുവെന്ന സർക്കാരിന്റെ വാദം തെറ്റാണ്. മാസത്തിൽ നാല് ദിവസം മാത്രമാണ് വിചാരണ നടക്കുന്നുന്നത്. സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരു ഗൂഢാലോചനയിലും പങ്കില്ല. ജാമ്യം ലഭിച്ചാൽ തെളിവ് നശിപ്പിക്കുമെന്നത് വാദം മാത്രമാണ്. നേരത്തെ ജാമ്യത്തിൽ ഇറങ്ങിയപ്പോഴും എല്ലാ വ്യവസ്ഥകളും പാലിച്ചിരുന്നെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
വിചാരണ പൂർത്തിയായി കേസ് അന്തിമവാദത്തിലെത്തിയ സാഹചര്യത്തിൽ മഅദനിയെ ഇനിയും ബെംഗളൂരുവിൽ വെക്കുന്നതെന്തിനാണെന്ന് സുപ്രീംകോടതി നേരത്തെ ചോദിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഹർജിയിൽ വാദം നടന്നപ്പോൾ, ഇത്രയും നാളായി ജാമ്യവ്യവസ്ഥകളുടെ ലംഘനമുണ്ടായിട്ടുണ്ടോ എന്ന് ജസ്റ്റിസ് രസ്തോഗി കർണാടകയുടെ അഭിഭാഷകനോട് ചോദിച്ചിരുന്നു. ഇന്ത്യൻ മുജാഹിദീൻ, സിമി തുടങ്ങിയവയുമായി ബന്ധപ്പെട്ട വ്യക്തിയാണ് മഅദനിയെന്നും നിരോധിക്കപ്പെട്ട കേരളത്തിലെ ഒരു പാർട്ടിയുടെ സ്ഥാപകനാണെന്നും കേരളത്തിൽ പോകാൻ മഅ്ദനിക്ക് ഇളവ് നൽകരുതെന്നുമാണ് കർണാടക സർക്കാർ ചോദ്യത്തിന് മറുപടി നൽകിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Abdul nasar madani, Supreme court