കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപത ഭൂമി ഇടപാട് വിവാദത്തിൽ വത്തിക്കാൻ ഉത്തരവിനെതിരെ വൈദികർ റിവ്യൂ ഹർജി നൽകി. സഭയുടെ ഭൂമി വില്പന നടത്താൻ നിർദ്ദേശം നൽകുന്ന പൗരസ്ത്യ തിരുസംഘത്തിൻ്റെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ഹർജിയിലെ ആവശ്യം. പൗരസ്ത്യ തിരുസംഘത്തിൻ്റെ കോടതിയിൽ തന്നെയാണ് അപ്പീൽ നൽകിയത്.
അതിരൂപതയുടെ നഷ്ടം നികത്താൻ ഭൂമി വിൽക്കാൻ അനുവദിക്കരുതെന്നും കാനോനിക സമിതികളെ മരവിപ്പിച്ച് നിർത്താൻ പൗരസ്ത്യ തിരുസംഘത്തിന് അനുമതിയില്ലെന്നുമാണ് ഹർജിയിലെ വാദം. സഭയുടെ വസ്തു വകകളുടെ ക്രയവിക്രയം ആ രാജ്യത്തെ നിയമങ്ങൾക്ക് അനുസൃതമായിരിക്കണമെന്ന് കാനോനിക നിയമം വ്യവസ്ഥ ചെയ്യുന്നതയും ഹർജിയിൽ പറയുന്നു.
വത്തിക്കാൻ സുപ്രീം ട്രിബൂണലിൽ അപ്പീൽ നൽകാനായിരുന്നു ഉത്തരവ് വന്നപ്പോൾ തന്നെയുള്ള തീരുമാനം. 10 ദിവസത്തിനകം അപ്പീൽ നൽകിയാൽ ഉത്തരവ് നടപ്പാക്കുന്നത് മരവിക്കും. ഇതിനാണ് വൈദികർ ചെയ്തത്. അതിരൂപതയിലെ ഭൂമി വിറ്റ് നഷ്ടം നികത്താൻ അനുവദിക്കില്ലെന്നും കർദ്ദിനാൾ ആലഞ്ചേരി ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നുമാണ് വൈദികർ പറയുന്നത്. എറണാകുളം അങ്കമാലി അതിരൂപത ഫിനാൻസ് കമ്മിറ്റിയിൽ ഭൂമി വില്പനയിൽ തീരുമാനം ആയില്ല. അതിരൂപത ആലോചന സമിതിയിൽ വത്തിക്കാൻ്റെ നടപടി വൈദികരെ അറിയിച്ചപ്പോഴും തീരുമാനം ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെനന്നായിരുന്നു വൈദികരുടെ നിലപാട്.
Also Read- പോസിറ്റീവായി മൂന്നുമാസത്തിനകം മരിച്ചാലും കോവിഡ് മരണമായി കണക്കാക്കണം: സുപ്രീംകോടതി
പുതിയ സംഭവവികാസങ്ങൾ എറണാകുളം- അങ്കമാലി അതിരൂപതയിൽ മാത്രമല്ല സിറോ മലബാർ സഭയിൽ മുഴുവനായും വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നുറപ്പാണ്. സിറോ മലബാർ സഭ ഭൂമി ഇടപാടിൽ കർദിനാളിനെതിരെ വത്തിക്കാൻ നിയോഗിച്ച കെപിഎംജി കമ്മീഷൻ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. തന്റെ പേരിൽ പത്തു കോടി രൂപയുടെ ഷെയർ എടുക്കാൻ ഭൂമി ഇടനിലക്കാരനോട് കർദിനാൾ ആവശ്യപ്പെട്ടതായി സഭ സാമ്പത്തിക കാര്യങ്ങളുടെ ചുമതല വഹിച്ച ഫാദർ ജോഷി പുതുവയുടേതാണ് വിവാദ മൊഴി.
കർദിനാൾ ഭൂമി ഇടപാടുകാരനുമായി സംസാരിച്ചത് കേട്ടുവെന്നാണ് അന്ന് സഭയുടെ സാമ്പത്തിക കാര്യങ്ങളുടെ ചുമതലയുള്ള ഫാദർ ജോഷി പുതുവയുടെ മൊഴി. ഇക്കാര്യം സ്ഥിരീരിച്ച് മോൺസിഞ്ഞോർ ആയ ഫാദർ സെബാസ്റ്റ്യൻ വടക്കുമ്പാടനും മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഇടനിലക്കാരൻ സ്വന്തം നിലയിൽ ദീപികയിൽ പണം മുടക്കാനാണ് താൻ ആവശ്യപ്പെട്ടതെന്നാന്ന് കർദിനാളിൻ്റെ മൊഴി. വ്യാജരേഖ കേസുമായി ബന്ധപ്പെട്ട് കോടതിയിൽ സമർപ്പിച്ച അനുബന്ധ രേഖയിലാണ് ഈ വിശദാംശങ്ങൾ.
വത്തിക്കാന് സമർപ്പിച്ച റിപ്പോർട്ടിൽ തുടർ നടപടികൾ ഉണ്ടായില്ല. സാമ്പത്തിക ലാഭം ആർക്കെങ്കിലും ഉണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്താനായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. അതിനിടെ ഭൂമിയിടപാട് സംബന്ധിച്ച വിവാദങ്ങൾ അവസാനിപ്പിക്കാനാണ് വത്തിക്കാൻ്റെ നിർദ്ദേശം. ഇതിനായി കോട്ടപ്പടിയിലെ സഭയുടെ ഭൂമി വിറ്റ് നഷ്ടം നികത്താൻ നിർദ്ദേശം നൽകി. ഭൂമി വിൽപന നടത്താനുള്ള നടപടിയെടുക്കാൻ സിനഡിനും നിർദ്ദേശം നൽകി. വില്പന തടയുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും നിർദ്ദേശിച്ചിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: MAJOR ARCHBISHOP, Syro Malabar Church, Syro Malabar diocese, ജോർജ് ആലഞ്ചേരി