തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശത്തിനിടെ മറന്നുവെച്ച ബാഗ് കോൺസൽ ജനറലിന്‍റെ സഹായത്താൽ എത്തിച്ചുനൽകിയെന്ന എം ശിവശങ്കറിന്‍റെ മൊഴി പുറത്ത്. കസ്റ്റംസിന് നൽകിയ മൊഴിയാണ് ഇപ്പോൾ പുറത്തുവന്നത്. യുഎഇ സന്ദർശിക്കുന്ന സമയത്ത് ബാഗ് മറന്നില്ലെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ശിവശങ്കറിന്‍റെ മൊഴി പുറത്തുവന്നത്. കഴിഞ്ഞ ദിവസമാണ് ബാഗ് മറന്നില്ലെന്ന വാദം മുഖ്യമന്ത്രി നിയമസഭയിൽ വാർത്താസമ്മേളനത്തിനിടെ ഉയർത്തിയത്.
അതിഥികൾക്കുള്ള ഉപഹാരങ്ങൾ അടങ്ങിയ ബാഗ് ആണ് മറന്നത് എന്ന് കസ്റ്റംസിന് നൽകിയ മൊഴിയിൽ എം ശിവശങ്കർ വ്യക്തമാക്കിയിട്ടുണ്ട്. ഈ ബാഗ് പിന്നീട് കോൺസൽ ജനറലിൻറെ സഹായത്തോടെയായിരുന്നു എത്തിച്ചതെന്നും കസ്റ്റംസിന് നൽകിയ മൊഴിയിൽ എം ശിവശങ്കർ പറഞ്ഞിട്ടുണ്ട്. അതിഥികൾക്കുള്ള ഉപഹാരങ്ങൾ അടങ്ങിയ നാല് ബാഗുകളാണ് കൊണ്ടുപോകാനായി തയ്യാറാക്കിയത്. എന്നാൽ യാത്രാസമയത്ത് ഒരു ബാഗ് മാത്രമാണ് തയ്യാറായത്. ബാക്കിയുള്ള ബാഗുകളാണ് പിന്നീട് കൊണ്ടുപോയതെന്നും ശിവശങ്കർ നൽകിയ മൊഴിയിൽ പറയുന്നു. ആരുടെ നിർദേശപ്രകാരമാണ് ബാഗുകൾ എത്തിച്ചതെന്ന് ചോദ്യത്തിന് യാത്രാസംഘത്തിലുണ്ടായിരുന്നവരുടെ കൂട്ടായ തീരുമാനപ്രകാരമാണെന്നാണ് ശിവശങ്കർ മൊഴി നൽകിയത്.
മുഖ്യമന്ത്രി പിണറായി വിജയൻ 2016-ൽ വിദേശ സന്ദർശനത്തിനിടെ കറൻസി കടത്തിയതായി സ്വപ്ന സുരേഷ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഈ സമയത്ത് കറൻസിയടങ്ങിയ ഒരു ബാഗ് മറന്നതുമായി ബന്ധപ്പെട്ടാണ് ശിവശങ്കറുമായുള്ള ബന്ധം ആരംഭിക്കുന്നതെന്നും സ്വപ്ന പറഞ്ഞിരുന്നു. കള്ളപ്പണക്കേസിൽ രഹസ്യമൊഴി നൽകിയ ശേഷമാണ് സ്വപ്ന മാധ്യമങ്ങൾക്ക് മുന്നിൽ ഇക്കാര്യങ്ങൾ വിശദീകരിച്ചത്. എന്നാല്‍ ഈ ആരോപണം മുഖ്യമന്ത്രി നിയമസഭയിൽ കഴിഞ്ഞ ദിവസം തള്ളിക്കളഞ്ഞിരുന്നു.
സ്വർണക്കടത്ത് അന്വേഷണം CBI ക്ക് വിടാൻ ധൈര്യമുണ്ടോയെന്ന് വിഡി സതീശൻ
സിപിഎമ്മും ബിജെപിയും ചെല്ലും ചെലവും കൊടുത്തു വളർത്തിയവർ പറയുന്ന വാക്കുകൾക്ക് കോൺഗ്രസിനെതിരേ തിരിയുന്നതെന്തിനെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. അടിയന്തര പ്രമേയ ചർച്ചയിൽ മുഖ്യമന്ത്രിയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു വിഡി സതീശൻ. യുഡിഎഫ് ഉന്നയിച്ച ഒരു ചോദ്യത്തിനും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെന്നും ആരോപണങ്ങൾ സിബിഐക്ക് വിടാൻ ഒരുക്കമാണോ എന്നും സതീശൻ ചോദിച്ചു.
സ്വർണക്കടത്തുകേസിൽ പ്രതിപക്ഷം മുതലെടുപ്പിന് ശ്രമിക്കുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം. സംഘപരിവാർ ചെല്ലും ചെലവും കൊടുത്തു വളർത്തുന്നവരുടെ വാക്കുകൾക്ക് സഭാതലത്തിൽ മുഴക്കം നൽകാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം.
ഒരു പ്രശ്നത്തിലും ഇടനിലക്കാരെ ഉപയോഗിക്കേണ്ട ആവശ്യമില്ലെന്നും പൊലീസ് ഉദ്യോഗസ്ഥനുമായി ഇടനിലക്കാർ സംസാരിച്ചതിന്റെ ഉത്തരവാദിത്തം സർക്കാരിൻറെ തലയിൽ കെട്ടിവയ്ക്കാൻ നോക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also Read-ആദ്യം ഖുർആൻ, പിന്നെ ഈത്തപ്പഴം ഇപ്പോൾ ബിരിയാണി ചെമ്പ്; സ്വർണക്കടത്ത് വലതുപക്ഷ പ്രോപ്പഗണ്ട: എഎൻ ഷംസീർ
മുഖ്യമന്ത്രിയുടെ മറുപടിക്ക് പിന്നാലെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്ത് എത്തി. സ്പീക്കറുടെ ഡയസിന് മുന്നിലാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. സ്വർണക്കടത്ത് കേസിൽ പ്രതിപക്ഷം സമർപ്പിച്ച അടിയന്തര പ്രമേയം തള്ളി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.