പ്രതിഷേധ പ്രകടനങ്ങളിൽ കുട്ടികളെ ആസൂത്രിതമായി ഉപയോഗിക്കുന്നെന്ന് ആരോപണവുമായി ദേശീയ ബാലാവകാശ കമ്മീഷൻ. വിവിധ സംസ്ഥാനങ്ങളിൽ അടുത്തിടെ ഉണ്ടായ സംഭവങ്ങൾക്ക് പിന്നിൽ ചില സംഘടനകളുടെ ഏകോപനമുണ്ടായതായി സംശയിക്കുന്നെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ പറഞ്ഞു. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുട്ടികളെ ആസൂത്രിതമായി ഉപയോഗുന്നുണ്ടോയെന്നത് സംബന്ധിച്ച് എൻഐഎ അന്വേഷണം നടത്തണമെന്നും ബാലാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.
കുട്ടികളെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിക്കുന്നതും കല്ലെറിയുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്തതോടെയാണ് ദേശീയ ബാലാവകാശ കമ്മീഷൻ ഇക്കാര്യം പരിശോധിച്ചത്. ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവം ശ്രദ്ധയിൽപ്പെട്ടതായും കമ്മീഷൻ വ്യക്തമാക്കി.
പ്രവാചകവിരുദ്ധ പരാമർശത്തിനെതിരെ രാജ്യത്ത് വിവിധ സ്ഥലങ്ങളിൽ നടന്ന പ്രതിഷേധങ്ങളിലും കുട്ടികളെ മുന്നിൽ നിർത്തിയിരുന്നു. ഈ പ്രതിഷേധങ്ങളിൽ പലതും സംഘർഷത്തിൽ കലാശിച്ചിരുന്നു. പ്രതിഷേധത്തിനിടെ കല്ലെറിയാൻ കുട്ടികളെ നിയോഗിച്ചിരുന്നതായും കണ്ടെത്തിയിരുന്നു. കുട്ടികളെ ആസൂത്രിതരമായി പ്രതിഷേധങ്ങളിൽ പങ്കെടുപ്പിക്കുന്നുവെന്നാണ് കമ്മീഷൻ നടത്തിയ പരിശോധനയിൽ വ്യക്തമായത്. ഇതോടെയാണ് എൻഐഎ അന്വേഷണത്തിന് ശുപാർശ ചെയ്തത്.
ആലപ്പുഴയിൽ കുട്ടിയെക്കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ പൊലീസ് സ്വീകരിച്ച നടപടികളിൽ തൃപ്തിയുണ്ടെന്ന് ദേശീയ ബാലവകാശ കമ്മീഷൻ പറഞ്ഞു. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശനമായ മുൻകരുതൽ ഉണ്ടാകണമെന്നും ബാലവകാശ കമ്മീഷൻ അധ്യക്ഷൻ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.