കാലത്തെ അതിജീവിച്ച് കൗതുകമായി ഇന്നും മേത്തൻ മണി
Last Updated:
ധര്‍മ്മരാജയുടെ ഭരണകാലത്ത് ടിപ്പുവിൻ്റെ അധിനിവേശത്തെ ചെറുത്തു തോല്‍പ്പിച്ചതിൻ്റെ ഓര്‍മ്മയായിട്ടാണ് മേത്തൻ മണിയെ കണ്ടുവന്നത്. ഓരോ മണിക്കൂറിലും വായ് തുറക്കുന്ന താടിക്കാരൻ്റെ മുഖത്തേക്ക് മുട്ടനാടുകൾ ആഞ്ഞിടിക്കുന്നു. ഈ മണിയെ കൗതുക പൂര്‍ണ്ണമാക്കുന്നത് ഇതാണ്.
തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് കിഴക്ക് വശത്തുള്ള പുത്തൻമാളിക (കരുവേലപ്പുരമാളിക) കൊട്ടാരത്തിൽ 1833-ൽ സ്ഥാപിച്ചിട്ടുള്ള നാഴിക മണിയാണ് മേത്തൻ മണിയായിട്ട് അറിയപ്പെടുന്നത്. ലണ്ടനിലെ പ്രശസ്ഥമായ ബിഗ് ബെൻ സ്ഥാപിച്ചതിനും മുന്നെയാണ് മേത്തൻ മണി തിരുവനന്തപുരത്ത് നിലക്കൊണ്ടത്.
1751-ൽ അരുളാനന്ദൻ മേയപ്പനാണ് ഈ ഘടികാരം ആദ്യം നിർമ്മിച്ചത്. സ്വാതി തിരുനാൾ മഹാരാജാവിൻ്റെ കാലത്താണ് ഈ മണി ചില മാറ്റങ്ങളോട് കൂടി നിലവിലെ രീതിയിൽ പണി കഴിപ്പിച്ചത്. ധര്‍മ്മരാജയുടെ (കാർത്തിക തിരുനാൾ രാമവർമ) ഭരണകാലത്ത് ടിപ്പുവിൻ്റെ അധിനിവേശത്തെ ചെറുത്തു തോല്‍പ്പിച്ചതിൻ്റെ ഓര്‍മ്മയായിട്ടാണ് ഈ മണിയെ പിന്നീട് കണ്ടുവന്നത്. പ്രത്യേക തരം ചെമ്പുതകിടിലാണ് മേത്തന്‍ മണി നിര്‍മ്മിച്ചിരിക്കുന്നത്. ഡയലിൻ്റെ തൊട്ടു മുകളിലായി മഹാഗണിത്തടിയില്‍ പണിക്കഴിപ്പിച്ച ഒരു താടിക്കാരൻ്റെ രൂപവും അതിന് ഇരു വശത്തായി രണ്ടു മുട്ടനാടുകളുമുണ്ട്. ധര്‍മ്മരാജയുടെ ആവിശ്യ പ്രകാരം കൂട്ടിച്ചേർത്തതാണ് ഇവയെ.
advertisement

മേത്തൻ മണി
ഓരോ മണിക്കൂറിലും വായ് തുറക്കുന്ന താടിക്കാരൻ്റെ (മേത്തൻ്റെ) മുഖത്തേക്ക് മുട്ടനാടുകൾ ആഞ്ഞിടിക്കുന്നു. ഈ മണിയെ കൗതുക പൂര്‍ണ്ണമാക്കുന്നത് ഇതാണ്. കുളത്തൂരന്‍ എന്ന് പേരുള്ള ഒരു ആശാരി പണി കഴിപ്പിച്ചതാണ് ഈ മണി എന്നും പറയപ്പെടുന്നു. നാഴിക മണിയുടെ സൂചികളില്‍ രണ്ടു ഭാരക്കട്ടികള്‍ തൂക്കിയിട്ടുണ്ട്. അതിനെ ക്ലോക്കിൻ്റെ പുറകില്‍ ഒരു ദണ്ഡുമായി ഘടിപ്പിച്ചു വച്ചിട്ടുണ്ട്. സൂചികള്‍ ഒരു വട്ടം ചുറ്റി വരുമ്പോള്‍ ഇതിലെ ഈ പ്രത്യേക ലിവര്‍ സംവിധാനം അനുസരിച്ച് ദണ്ഡ് ചലിക്കും, ഭാരം അയയും. തല്‍ഫലമായി രണ്ടു മുട്ടനാടുകളും അടുത്തു വന്നു താടിരൂപത്തില്‍ ഇടിക്കും.
advertisement
ടിപ്പുവിനെ മേത്തനായി കണക്കാക്കിയിരുന്നതു കൊണ്ടാവണം ടിപ്പുവിന്മേലുള്ള വിജയത്തെ അനുസ്മരിപ്പിക്കുന്ന ഈ നാഴിക മണിയെ മേത്തന്‍ മണി എന്ന പേരില്‍ വിളിച്ചു പോന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
Nov 07, 2024 4:32 PM IST







