അൻവറിന്റെ യുദ്ധം സിപിഎമ്മിന് ഗുണം ചെയ്യുമോ? തൃണമൂൽ നിരീക്ഷിക്കുന്നു
- Published by:Nandu Krishnan
- news18-malayalam
Last Updated:
ദക്ഷിണേന്ത്യയിൽ സാന്നിധ്യമറിയിക്കാനുള്ള സുവർണ്ണാവസരമായാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനെ തൃണമൂൽ കോൺഗ്രസ് കാണുന്നത്
മത്സരിക്കാൻ തയ്യാറായെങ്കിലും പി വി അൻവറിന്റെ നീക്കങ്ങൾ സൂക്ഷ്മതയോടെ നിരീക്ഷിച്ച് തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വം. തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിൽ പ്രാവീണ്യം തെളിയിച്ച ഏഴംഗസംഘം തൃണമൂലിനായി കോഴിക്കോട് കേന്ദ്രീകരിച്ച് ക്യാമ്പ് ചെയ്ത് രാഷ്ട്രീയ സാഹചര്യങ്ങൾ നിരീക്ഷിക്കുന്നതായി ആണ് സൂചന. സംസ്ഥാന രാഷ്ട്രീയത്തിൽ പി വി അൻവറിന്റെയും ടി എം സിയുടെയും ഭാവി നിർണയിക്കപ്പെടുന്ന ഉപതെരഞ്ഞെടുപ്പിനെ തികഞ്ഞ ഗൗരവത്തോടെയാണ് പാർട്ടി ദേശീയ നേതൃത്വം നോക്കിക്കാണുന്നത്.
അഭിഷേക് ബാനർജി നേതൃത്വം നൽകുന്ന റൂർക്കി IIT യിൽ നിന്നുള്ള ഏഴംഗ വിദഗ്ധസംഘം ആണ് പി വി അൻവറിന്റെ രാഷ്ട്രീയ നീക്കങ്ങൾ നിരീക്ഷിക്കാൻ കോഴിക്കോടും,നിലമ്പൂരുമായി ക്യാമ്പ് ചെയ്യുന്നത്. അൻവർ മത്സരിക്കണമെന്ന് ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വം നിർദ്ദേശം നൽകിയിരുന്നു. എന്നാൽ സ്ഥാനാർഥിത്വം പ്രഖ്യാപിക്കുന്നതിന് പകരം കോൺഗ്രസുമായി വിലപേശൽ നടത്താനുള്ള അൻവറിന്റെ തീരുമാനമാണ് ടിഎംസി ദേശീയ നേതൃത്വത്തിന് സംശയങ്ങൾക്ക് വഴിവെച്ചത്.
പാർട്ടി നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കുന്നതിനപ്പുറം യുഡിഎഫ് പ്രവേശനത്തിനുള്ള സാധ്യതകൾ അടഞ്ഞതോടെയാണ് മത്സരരംഗത്തേക്ക് കടന്നു വരാൻ അൻവർ നിർബന്ധിതനായതെന്ന വിലയിരുത്തലിലാണ് തൃണമൂൽ നേതൃത്വം. പത്രിക പിൻവലിക്കാൻ ഒരാഴ്ച ബാക്കി നിൽക്കെ പി വി അൻവർ വീണ്ടും സമ്മർദ്ദ നീക്കങ്ങളിലൂടെ വിലപേശൽ നടത്തുമോ എന്നതും ഗൗരവത്തോടെയാണ് പാർട്ടി നേതൃത്വം കാണുന്നത്.
advertisement
ദക്ഷിണേന്ത്യയിൽ സാന്നിധ്യമറിയിക്കാനുള്ള സുവർണ്ണാവസരം ആയാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് ടിഎംസി നോക്കിക്കാണുന്നത്. എന്നാൽ ചാഞ്ചാട്ടത്തോടെയുള്ള അൻവറിന്റെ രാഷ്ട്രീയ തീരുമാനങ്ങൾ മുഖ്യശത്രുവായ സിപിഎമ്മിന് തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമോ എന്ന സന്ദേഹവും പാർട്ടിക്കുള്ളതായാണ് വിവരം. സംസ്ഥാന രാഷ്ട്രീയത്തിൽ തൃണമൂൽ കോൺഗ്രസിന്റെ ഭാവി നിർണയിക്കുക നിലമ്പൂർ ഉപതിരഞ്ഞെടുപ്പാകും. തിരിച്ചടി നേരിട്ടാൽ പി വി അൻവറിന്റെ ടിഎംസിയിലെ നിലനിൽപ്പും പരുങ്ങലിലാകുമെന്ന് ഉറപ്പ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kerala
First Published :
June 02, 2025 9:41 AM IST