ലൗ ജിഹാദ് കേരളത്തിലെ ഹിന്ദുക്കളേയും ക്രിസ്ത്യാനികളേയും അതീവ ഗുരുതരമായി ബാധിക്കുന്ന ഭീകരപ്രവർത്തനമാണെന്ന് കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ. അതു ഭാവനയല്ല, യാഥാർത്ഥ്യമാണെന്ന് കേരളത്തിലെ അനേകം ഹിന്ദു, ക്രിസത്യൻ കുടുംബങ്ങൾക്ക് ബോധ്യമുണ്ട്. ബിജെപി ഇതു പറഞ്ഞപ്പോൾ വലതുപക്ഷ രാഷ്ട്രീയമാണെന്നു കുറ്റപ്പെടുത്തി. ഇപ്പോൾ ക്രൈസ്തവ സഭകൾ പതിറ്റാണ്ടുകളായി അനുഭവിക്കുന്ന വേദനയാണ് തുറന്നു പറഞ്ഞതെന്നും നിർമലാ സീതാരാമൻ പറഞ്ഞു. സിഎൻഎൻ ന്യൂസ് 18 പൊളിറ്റിക്കൽ എഡിറ്റർ മര്യ ഷക്കീലിന് അനുവദിച്ച അഭിമുഖത്തിലാണ് ധനമന്ത്രിയുടെ തുറന്നുപറച്ചിൽ.
കേരളത്തിലെ ലൗ ജിഹാദ് ഭാവനയല്ലെന്നാണ് ധനമന്ത്രി തുറന്നുപറഞ്ഞിരിക്കുന്നത്. ഹിന്ദു, ക്രിസ്ത്യൻ കുടുംബങ്ങളെ ഗുരുതരമായി ബാധിക്കുന്ന ഭീകരപ്രവർത്തനമാണ് കേരളത്തിൽ നടക്കുന്നതെന്നും ധനമന്ത്രി തുറന്നടിക്കുന്നു. പ്രണയം നടിച്ച് വിദേശത്തുകൊണ്ടുപോയി പെൺകുട്ടികളെ നശിപ്പിക്കുന്നത് തുടരുന്നു. ബിജെപി പറഞ്ഞപ്പോൾ വലതുപക്ഷ രാഷ്ട്രീയമെന്ന് എല്ലാവരും കുറ്റപ്പെടുത്തി. എന്നാൽ ഇപ്പോൾ ക്രൈസ്തവ സഭ തുറന്നുപറഞ്ഞത് പതിറ്റാണ്ടുകളായി അനുഭവിക്കുന്ന വേദനയാണെന്നും നിർമല സീതാരാമൻ പറയുന്നു.
Also Read-
'ലൗ ജിഹാദ് വിഷയത്തില്‍ ഇടതുമുന്നണിയുടെ അഭിപ്രായമാണ് കേരള കോൺഗ്രസിന്' മലക്കംമറിഞ്ഞ് ജോസ് കെ മാണിപാലായിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാനുമായ ജോസ് കെ.മാണി നടത്തിയ പ്രതികരണത്തോടെയാണ് ലൗ ജിഹാദ് വിഷയം സംസ്ഥാനത്ത് വീണ്ടും ചര്‍ച്ചയായത്. ലൗജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്നും ഇതില്‍ യാഥാര്‍ഥ്യമുണ്ടോ എന്നതില്‍ വ്യക്തത വേണമെന്നുമായിരുന്നു ജോസ് കെ. മാണിയുടെ പ്രതികരണം. ലൗ ജിഹാദ് വിഷയം പൊതുസമൂഹത്തില്‍ ചര്‍ച്ചയാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. എല്‍.ഡി.എഫിന്റെ പ്രധാന ഘടകകക്ഷികളിലൊരാളായ കേരള കോണ്‍ഗ്രസില്‍നിന്ന് ഇത്തരമൊരു പ്രതികരണം വന്നത് സി.പി.എമ്മിനെയും മുന്നണിയെയും ഒരുപോലെ വെട്ടിലാക്കി.
ജോസ് കെ മാണിയെ പിന്തുണച്ച് കെസിബിസി രംഗത്ത് വന്നിരുന്നു. ലൗ ജിഹാദ് എന്നത് പച്ചയായ യാഥാര്‍ഥ്യമാണ്. ഇക്കാര്യത്തില്‍ കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ ജോസ് കെ.മാണി നടത്തിയ ക്രിയാത്മക പ്രതികരണം സന്തോഷകരമായ കാര്യമാണ്. ഇക്കാര്യത്തില്‍ സിപിഎമ്മും മറ്റ് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും നിലപാട് വ്യക്തമാക്കണം. ലൗ ജിഹാദ് ഇല്ലെന്ന് മുഖ്യമന്ത്രി പറയുന്നത് രാഷ്ട്രീയ അജന്‍ഡയുടെ ഭാഗമായിട്ടാകാം. ലൗ ജിഹാദില്‍ സഭയ്ക്കും പൊതുസമൂഹത്തിനും ആശങ്കയുണ്ട്. അത് ദുരീകരിക്കേണ്ടത് സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളുമാണെന്നും ഫാ. ജേക്കബ് പാലക്കാപ്പിള്ളി പറഞ്ഞു.
Also Read-
'ലൗ ജിഹാദ്' : ജോസ് കെ മാണിയ്ക്ക് പിന്തുണയുമായി കേന്ദ്രമന്ത്രി വി. മുരളീധരൻമുഖ്യമന്ത്രിയും സിപിഐ സംസ്ഥാന സെക്രട്ടറിയും പ്രസ്താവനയോടുള്ള എതിര്‍പ്പ് അറിയിച്ചതോടെ നിലപാട് മാറ്റി ജോസ് കെ മാണി രംഗത്തെത്തിയിരുന്നു. 'ലൗ ജിഹാദ് സംബന്ധിച്ച് ഇടതുമുന്നണിയുടെ അഭിപ്രായം തന്നെയാണ് കേരള കോണ്‍ഗ്രസിന്റെയും അഭിപ്രായം. ലൗ ജിഹാദ് എന്നത് തെരഞ്ഞെടുപ്പ് വിഷയമല്ല. ഇടതുസര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ വികസനമാണ് തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യുന്നത്. ഈ വികസന ചര്‍ച്ചകളില്‍നിന്ന് ശ്രദ്ധതിരിക്കാനാണ് വിവാദങ്ങളിലൂടെ ശ്രമിക്കുന്നതെന്നും ജോസ് കെ.മാണി പറഞ്ഞു. ജോസ് കെ മാണിയെ ഭീഷണിപ്പെടുത്തി വായടിപ്പിക്കുകയാണ് ഇടതുമുന്നണി ചെയ്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കുറ്റപ്പെടുത്തിയിരുന്നു.
നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ യുപി മുഖ്യമന്ത്രി യോഗി ആദ്യത്യനാഥും ലൗ ജിഹാദ് ഉയർത്തിക്കാട്ടിയിരുന്നു. കേരളത്തിൽ ലൗ ജിഹാദ് നിയമ വിരുദ്ധമല്ലെന്നും യുപിയിൽ സര്‍ക്കാര്‍ അത് നിയമവിരുദ്ധമാക്കിയെന്നും യോഗി ആദിത്യ നാഥ് പറഞ്ഞിരുന്നു. യുപിയിൽ നടപ്പാക്കിയത് പോലെ ലൗ ജിഹാദ് നിരോധനനിയമം കേരളത്തിൽ എന്തുകൊണ്ട് നടപ്പാക്കുന്നില്ലെന്നും യോഗി ചോദിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.