എറണാകുളം: പാലാരിവട്ടം പാലം അഴിമതി സംബന്ധിച്ച ആരോപണങ്ങളിൽ തന്റെ കൈകൾ ശുദ്ധമെന്ന് മുൻ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ്. പാലം പുനർനിർമാണം സംബന്ധിച്ച സുപ്രീംകോടതി ഉത്തരവ് അഴിമതിയുമായി ബന്ധപ്പെടുത്തിയുള്ളതല്ല. അത് പാലത്തിന്റെ ബലക്ഷയം സംബന്ധിച്ച് മാത്രമുള്ളതാണ്. കേസിൽ സുപ്രിം കോടതിയുടെ വിധി പകർപ്പ് ലഭിച്ച ശേഷം കൂടുതൽ പ്രതികരിക്കാമെന്നും ഇബ്രാഹിം കുഞ്ഞ് കൊച്ചിയിൽ പറഞ്ഞു.
പാലം നിർമാണക്കമ്പനിയുമായി ഡിഫക്ട് ലയബലിറ്റി കരാറുണ്ട്. അതുകൊണ്ട് കരാറുകാരനിൽ നിന്ന് നഷ്ടം ഈടാക്കാനാകും. പുനർ നിർമ്മാണത്തിൽ സർക്കാരിന് നഷ്ടമുണ്ടാകില്ല. അതുകൊണ്ട് പാലാരിവട്ടം പാലം സർക്കാരിന്റെ ബാധ്യത ആകില്ലെന്നും ഇബ്രാഹിം കുഞ്ഞ് പറയുന്നു.
തനിക്കെതിരായ അഴിമതി ആരോപണത്തിൽ അന്വേഷണം നടക്കുകയാണ്. അന്വേഷണത്തെ ഭയക്കുന്നില്ല. കാരണം താൻ ഒരു തെറ്റും ഇക്കാര്യത്തിൽ ചെയ്തിട്ടില്ല. സാമ്പത്തികമായി നേട്ടമുണ്ടാക്കിയിട്ടുമില്ല. തൻറെ കൈകൾ ശുദ്ധമാണെന്ന് മുൻ മന്ത്രി പറയുന്നു. ക്രമക്കേട് നടന്നാലും ഇല്ലെങ്കിലും പാലത്തിനു തകരാർ സംഭവിച്ചു. അതാണ് സുപ്രീം കോടതി വിധിയിൽ നിന്നും മനസിലാക്കുന്നത്.
പാലത്തിന്റെ പേരിൽ തന്നെ കുരുക്കിലാക്കാൻ ശ്രമം നടന്നു. അതിന് പല ഭാഗത്ത് നിന്നും ശ്രമം നടന്നിട്ടുണ്ട്. പാലത്തിന്റെ കരാർ ലഭിക്കാത്തവർ പോലും ഇതിനു പിന്നിലുണ്ടാകുമെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. പക്ഷേ തന്റെ നിരപരാധിത്വം തെളിയിക്കാൻ കഴിയുമെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.