കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റുന്നതിൻെറ ഭാഗമായുള്ള നടപടിക്രമങ്ങൾക്ക് സംസ്ഥാന സർക്കാർ നീക്കം ആരംഭിച്ചു. 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കം ചെയ്യുന്നതിനുള്ള ഓർഡിനൻസിൻെറ രണ്ട് സെറ്റ് കോപ്പി ഇന്ന് രാജ്ഭവനിലെത്തി. ഓർഡിനൻസ് പ്രഖ്യാപിക്കേണ്ട സാഹചര്യം വിവരിക്കുന്ന വിശദമായ കുറിപ്പും ഗവർണർക്ക് നൽകിയ ഫയലിൽ ഉണ്ട്. കേരള ഗവൺമെന്റ് ബിസിനസ് റൂൾസ് പ്രകാരമുള്ള വിശദാംശങ്ങളാണ് ഈ കുറിപ്പിൽ ഉള്ളത്.
ഇന്നു രാവിലെയാണ് മന്ത്രിമാർ ഒപ്പിട്ട ഓർഡിനൻസ് രാജ്ഭവനിലേക്ക് അയച്ചത്. ഓർഡിനൻസ് രാഷ്ട്രപതിയുടെ ശുപാർശയ്ക്ക് അയയ്ക്കുമെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട്. രാഷ്ട്രപതിക്ക് അയച്ചാൽ തീരുമാനം ഉണ്ടാകുന്നതുവരെ ബിൽ അവതരിപ്പിക്കാനാകില്ല. അതുകൊണ്ട് തന്നെ നിയമനിർമാണം അനിശ്ചിതമായി നീണ്ടുപോയേക്കാം. ഇന്ന് വൈകിട്ട് ഡൽഹിയിലേക്ക് പോകുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ 20നു മാത്രമേ മടങ്ങിയെത്തുകയുള്ളൂ. മടങ്ങിയെത്തിയ ശേഷമാണോ ഓർഡിനൻസിൽ തീരുമാനമെടുക്കുക എന്ന കാര്യം വ്യക്തമല്ല.
ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം നിയമസഭ വിളിച്ചു ചേർക്കുന്നത് ചർച്ച ചെയ്യും. നിയമസഭ ചേരാൻ തീരുമാനിച്ചാൽ ഈ ഓർഡിനൻസിന് പ്രസക്തിയില്ല.
ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങൾ ഉടനടി പ്രാബല്യത്തിൽ വരുത്തേണ്ടതുണ്ടെന്ന് സംസ്ഥാന സർക്കാർ രാജ്ഭവനെ ബോധ്യപ്പെടുത്തിയതായാണ് വിവരം. നിയമസഭ സമ്മേളനം നടക്കാത്ത സാഹചര്യം ആയതിനാലാണ് ഓർഡിനൻസ് വഴി തെരഞ്ഞെടുത്തതെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഓർഡിനൻസുമായി ബന്ധപ്പെട്ട് സംസ്ഥാന മന്ത്രിസഭ എടുത്ത തീരുമാനവും ഇതിൽ വിവരിക്കുന്നുണ്ട്. കൂടാതെ, സംസ്ഥാന സർക്കാരിന് ഓർഡിനൻസ് പുറപ്പെടുവിക്കാൻ അധികാരം ഉള്ളതിനാൽ ഗവർണർക്ക് അത് അംഗീകരിക്കാൻ ബാധ്യതയുണ്ടെന്നും ബോധ്യപ്പെടുത്തിയിട്ടുണ്ട്.
ഓർഡിനൻസുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഭരണഘടനയുടെ കൺകറന്റ്, സ്റ്റേറ്റ് ലിസ്റ്റുകൾക്ക് കീഴിലാണെന്നും സംസ്ഥാനത്തിന് ഇത്തരം വിഷയങ്ങളിൽ നിയമനിർമ്മാണം നടത്താൻ അധികാരമുണ്ടെന്നും സർക്കാർ സൂചിപ്പിച്ചിട്ടുള്ളതായാണ് വിവരം. ഓർഡിനൻസുകളുടെ ഒരു സെറ്റ് പകർപ്പ് ഗവർണറുടെ സെക്രട്ടേറിയറ്റിലും മറ്റേ കോപ്പി തുടർനടപടികൾക്കായി നിയമവകുപ്പിനുമാണ് കൈമാറിയത്. ആറ് സർവകലാശാലകളുമായി ബന്ധപ്പെട്ട ഓർഡിനൻസുകളുടെ ഇംഗ്ലീഷ് പരിഭാഷയും രാജ്ഭവനിൽ സമർപ്പിച്ചിട്ടുണ്ട്.
Also Read- ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാനുള്ള ഓർഡിനൻസ് രാജ്ഭവനിൽ
കേരള യൂണിവേഴ്‌സിറ്റി ഫോർ ഫിഷറീസ് ആന്റ് ഓഷ്യൻ സ്റ്റഡീസ്, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റിൽ സയൻസസ്, ഇന്നൊവേഷൻ ആൻഡ് ടെക്‌നോളജി, കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി, തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം യൂണിവേഴ്‌സിറ്റി, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി എന്നിവയുമായി ബന്ധപ്പെട്ട കരട് ഓർഡിനൻസുകളുടെ ഇംഗ്ലീഷ് പരിഭാഷകളാണ് നൽകിയത്. ഓർഡിനൻസ് യഥാർത്തിൽ മലയാളത്തിലാണ് തയ്യാറാക്കിയിട്ടുള്ളത്.
നിയമസെക്രട്ടറി, ചീഫ് സെക്രട്ടറി, ബന്ധപ്പെട്ട മന്ത്രിമാർ എന്നിവരാണ് ബന്ധപ്പെട്ട രേഖകകളിൽ ഒപ്പിടുന്നത്. ആരോഗ്യം, ഉന്നത വിദ്യാഭ്യാസം, മൃഗസംരക്ഷണം, മത്സ്യബന്ധനം, കൃഷി എന്നീ വകുപ്പുകൾ വഹിക്കുന്ന സംസ്ഥാന മന്ത്രിമാരാണ് ഓർഡിനൻസിൽ ഒപ്പിട്ടത്. ഗവർണർക്ക് അയയ്ക്കുന്നതിന് മുമ്പ് എല്ലാ കരട് രേഖകളിലും സംസ്ഥാന മുഖ്യമന്ത്രിയും ഒപ്പിട്ടു. ഗവർണർ പദവി വഹിക്കുന്ന ആൾ സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ കൂടിയായിരിക്കണം എന്ന വകുപ്പാണ് ഓർഡിനൻസിലൂടെ നീക്കം ചെയ്യാൻ കഴിഞ്ഞ മന്ത്രിസഭായോഗം തീരുമാനിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Arif Mohammad Khan, Kerala governor, University Chancellor