തിരുവന്തപുരം: കൊല്ലം തങ്കശ്ശേരിയിലെ നക്ഷത്ര റിസോർട്ടിൽ അമ്മയ്ക്കൊപ്പം ഒന്നര വർഷത്തിലേറെ താമസിച്ചുവെന്ന ആരോപണത്തിൽ വിശദീകരണവുമായി യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം. അമ്മയുടെ ചികിത്സയ്ക്കുവേണ്ടിയാണ് ഹോട്ടലിൽ താമസിച്ചതെന്നും മാസം 20,000 രൂപയായിരുന്നു വാടകയെന്നുമാണ് മാധ്യമങ്ങൾക്ക് മുമ്പിൽ ചിന്താ ജെറോം നൽകിയ വിശദീകരണം.
Also Read- ‘ഒന്നര വർഷത്തിലേറെയായി ചിന്താ ജെറോമും അമ്മയും താമസിക്കുന്നത് ഏഴായിരം രൂപ ദിവസ വാടകയുള്ള റിസോർട്ടിൽ’
കോവിഡ് സമയത്ത് അമ്മയ്ക്ക് സ്ട്രോക്ക് ഉണ്ടായി. തുടർന്ന് നടക്കാൻ പ്രയാസമുണ്ടായി. വീട്ടിൽ ശുചിമുറിയുള്ള മുറിയുണ്ടായിരുന്നില്ല. അതിനാൽ വീട് പുതുക്കി പണിയേണ്ടി വന്നു. അമ്മയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താൻ ആയുർവേദ ചികിത്സ ആവശ്യമായിരുന്നു. തിരുവനന്തപുരത്തായിരുന്നു ചികിത്സ. അമ്മയെ ചികിത്സിക്കുന്ന ഡോക്ടർ താമസിക്കുന്ന അപാർട്മെന്റിന്റെ താഴെ മുറി എടുക്കുകയായിരുന്നു.
മാസ വാടക ഇരുപതിനായിരം രൂപയാണ് നൽകിയത്. ഹോട്ടൽ ഉടമയാണ് ഇരുപതിനായിരം രൂപ വാടകയായി നിശ്ചയിച്ചത്. അതാണ് നൽകിയത്. കുറച്ചു മാസം താനും കുറച്ചു മാസം അമ്മയുടെ പെന്ഷനിൽ നിന്നുമാണ് നൽകിയത്. തന്റെ സ്വകര്യത പുറത്തു പറയുന്നതിൽ ദുഃഖമുണ്ടെന്നും മാധ്യമങ്ങൾക്കു മുന്നിൽ ചിന്താ ജെറോം പറഞ്ഞു.
ശമ്പള കുടിശ്ശിക ആവശ്യപ്പെട്ട കത്തും, പിഎച്ച്ഡി പ്രബന്ധത്തിലെ പിഴവും വിളിച്ചു വരുത്തിയ വിവാദം കെട്ടടങ്ങും മുമ്പാണ് ചിന്താ ജെറോമിനെതിരെ പുതിയ ആരോപണം ഉയർന്നത്. യൂത്ത് കോൺഗ്രസാണ് ആരോപണവുമായി രംഗത്തെത്തിയത്. കൊല്ലം തങ്കശ്ശേരിയിലെ നക്ഷത്ര റിസോർട്ടിൽ ചിന്തയും അമ്മയും ഒന്നേമുക്കാൽ വർഷമായി കഴിയുമ്പോൾ 38 ലക്ഷം രൂപയാണ് റിസോർട്ടിനു ചിന്ത നൽകേണ്ടത്. ഇത്ര വലിയ തുക വാടക നൽകാനുള്ള സാമ്പത്തിക സ്രോതസ്സ് വ്യക്തമാക്കണമെന്നുമായിരുന്നു യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടടത്. ഇതുസംബന്ധിച്ച് വിജിലൻസിനും എൻഫോഴ്സ്മെന്റിനും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം പരാതിയും നൽകി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.