ബിൽകിസ് ബാനു കേസില്‍ പ്രതികളെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി; ഗുജറാത്ത് സർക്കാരിന് അധികാരമില്ലാത്ത കാര്യം
- Published by:Arun krishna
- news18-malayalam
Last Updated:
വിചരണ നടന്ന സ്ഥലം മഹാരാഷ്ട്രയായതിനാൽ ഇളവ് നൽകാൻ അധികാരം മഹാരാഷ്ട്ര സർക്കാരിനെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ന്യൂഡല്‍ഹി: ബിൽകിസ് ബാനു കേസിൽ ഗുജറാത്ത് സർക്കാരിന് തിരിച്ചടി. പ്രതികളെ വിട്ടയച്ച ഗുജറാത്ത് സർക്കാർ തീരുമാനം സുപ്രീംകോടതി റദ്ദാക്കി. പ്രതികളെ വിട്ടയക്കാൻ ഗുജറാത്ത് സർക്കാരിന് അധികാരമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
കൂട്ടബലാത്സംഗ കേസിലെ കുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയതിനെതിരായ ഹര്‍ജികൾ നിലനിൽക്കുന്നതാണെന്ന് സുപ്രീം കോടതി പറഞ്ഞു. വിചരണ നടന്ന സ്ഥലം മഹാരാഷ്ട്ര ആയതിനാൽ ഇളവ് നൽകാൻ അധികാരം മഹാരാഷ്ട്ര സർക്കാരിനെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് വിധി.
തടവ് പുള്ളികള്‍ക്ക് ശിക്ഷാ ഇളവ് അനുവദിക്കുന്ന 1992-ലെ നയത്തിന്റെ അടിസ്ഥാനത്തില്‍ കേസിലെ 11 കുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയ ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ബില്‍കിസ് ബാനുവും സി.പി.എം നേതാവ് സുഭാഷിണി അലി, ടി.എം.സി നേതാവ് മഹുവ മൊയ്ത്ര തുടങ്ങിയവരും സമര്‍പ്പിച്ച വിവിധ ഹര്‍ജികളിലാണ് കോടതി വിധി പ്രസ്താവിച്ചത്.
advertisement
11 ദിവസം നീണ്ട വാദത്തിന് ശേഷം 2023 ഒക്ടോബര്‍ 12-നാണ് ബെഞ്ച് വിധി പറയുന്നത് മാറ്റിവച്ചത്. കുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൈമാറാമാന്‍ സുപ്രീം കോടതി സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു. ഗുജറാത്ത് കലാപകാലത്ത് 21കാരിയായ ബില്‍കിസ് ബാനു കൂട്ടബലാല്‍സംഗത്തിന് ഇരയാകുകയായിരുന്നു. അഞ്ചുമാസം ഗര്‍ഭിണിയായിരുന്നപ്പോഴാണ് ബില്‍കിസ് ബാനു ക്രൂരകൃത്യത്തിന് ഇരയായത്. രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ അവരുടെ മൂന്ന് വയസുള്ള കുട്ടി ഉള്‍പ്പടെ ഏഴ് കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു.
2008-ല്‍ സിബിഐ അന്വേഷിച്ച കേസില്‍ 11 പ്രതികളെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. 2017-ല്‍ ബോംബൈ ഹൈക്കോടതി ശിക്ഷ ശരിവെക്കുകയും ചെയ്തു. കേസില്‍ ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ച 11 കുറ്റവാളികളെ 2022 ആഗസ്റ്റ് 15-നാണ് മോചിപ്പിച്ചത്.
Location :
New Delhi,New Delhi,Delhi
First Published :
January 08, 2024 11:29 AM IST
മലയാളം വാർത്തകൾ/ വാർത്ത/Law/
ബിൽകിസ് ബാനു കേസില്‍ പ്രതികളെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി; ഗുജറാത്ത് സർക്കാരിന് അധികാരമില്ലാത്ത കാര്യം