ഖുൽഅ് ചൊല്ലി വിവാഹമോചനം നേടിയ മുസ്ലീം സ്ത്രീക്ക് ഭർത്താവിൽ നിന്ന് ജീവനാംശം ആവശ്യപ്പെടാനാകില്ലെന്ന് കേരള ഹൈക്കോടതി

Last Updated:

ഭർത്താവിനൊപ്പം താമസിക്കാൻ വിസമ്മതിക്കുന്നവർക്കും പരസ്പര സമ്മതത്തോടെ വേർപിരിഞ്ഞ് താമസിക്കുന്നവർക്കും ഈ ജീവനാംശം ആവശ്യപ്പെടാനാകില്ല.

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
തിരുവനന്തപുരം: ഖുൽഅ് (Khula) ചൊല്ലി ഭർത്താവിനെ വിവാഹമോചനം ചെയ്ത മുസ്ലീം സ്ത്രീക്ക് വിവാഹമോചന ശേഷം ഭർത്താവിൽ നിന്ന് ജീവനാംശം ആവശ്യപ്പെടാനാവില്ലെന്ന് കേരള ഹൈക്കോടതി. ഭർത്താവ് തലാഖ് ചൊല്ലി ഭാര്യയിൽ നിന്ന് വിവാഹബന്ധം വേർപെടുത്തുന്നതിന് സമാനമായ രീതിയാണിത്. ഇവിടെ ഭാര്യയാണ് വിവാഹ മോചനത്തിന് മുൻകൈ എടുക്കുന്നത്. ഇതിന് ഭർത്താവിന്റെ സമ്മതവും ആവശ്യമാണ്.
ക്രിമിനൽ പ്രൊസീജിയർ കോഡിന്റെ (സിആർപിസി) സെക്ഷൻ 125 പ്രകാരം, വിവാഹമോചിതയായ ഒരു മുസ്ലീം സ്ത്രീ പുനർവിവാഹം കഴിക്കുന്നത് വരെ ജീവനാംശം ക്ലെയിം ചെയ്യാമെന്ന് ജസ്റ്റിസ് എ ബദറുദ്ദീൻ ചൂണ്ടിക്കാട്ടി. എന്നാൽ ഇതിന് ചില വ്യവസ്ഥകളുണ്ട്. ഭർത്താവിനൊപ്പം താമസിക്കാൻ വിസമ്മതിക്കുന്നവർക്കും പരസ്പര സമ്മതത്തോടെ വേർപിരിഞ്ഞ് താമസിക്കുന്നവർക്കും ഈ ജീവനാംശം ആവശ്യപ്പെടാനാകില്ല.
“ഭർത്താവിൽ നിന്നും ഖുൽഅ് ചൊല്ലി ഭാര്യ വിവാഹ മോചനം തേടിയാൽ, അത് ഭർത്താവിനൊപ്പം ജീവിക്കാൻ വിസമ്മതിക്കുന്നതിന് തുല്യമാണ്. അങ്ങനെ നോക്കുമ്പോൾ സ്വന്തം ഇഷ്ടപ്രകാരം ഖുൽഅ് വഴി വിവാഹമോചനം നടത്തുകയും അതുവഴി സ്വമേധയാ ഭർത്താവിനൊപ്പം ജീവിക്കാൻ വിസമ്മതിക്കുകയും ചെയ്ത ഭാര്യക്ക് ഖുൽഅ് നടത്തിയ തീയതി മുതൽ ജീവനാംശം ലഭിക്കാൻ അർഹതയില്ല”, കോടതി നിരീക്ഷിച്ചു.
advertisement
തന്റെ മുൻ ഭാര്യയ്ക്കും മകനും ഓരോ മാസവും 10,000 രൂപ ജീവനാശം നൽകണമെന്ന കുടുംബ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് ഒരാൾ സമർപ്പിച്ച ഹർജി പരി​ഗണിക്കുകയായിരുന്നു ഹൈക്കോടതി. ഈ കേസിലെ കക്ഷികൾ 2018 ഡിസംബർ 31 മുതൽ വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നും 2019ൽ അവർ തമ്മിലുള്ള വിവാഹമോചനം നടന്നെന്നും രേഖകൾ പരിശോധിച്ചതിനു ശേഷം ഹൈക്കോടതി ചൂണ്ടിക്കാട്ടി. അതോടൊപ്പം, തന്റെയും കുട്ടിയുടെയും ചെലവ് വഹിക്കാൻ ഭാര്യക്ക് സ്ഥിര വരുമാനമോ ജോലിയോ ഇല്ലെന്ന വസ്തുതയും കോടതി പരിഗണിച്ചു. ഖുൽഅ് ചൊല്ലി വിവാഹം വേർപെടുത്തുന്നതുവരെയുള്ള കാലയളവിലെ ജീവനാശം ഭാര്യയ്ക്കും മകനും നൽകണമെന്നും കോടതി വിധിച്ചു.
advertisement
രാജ്യത്ത് മുസ്ലീം സ്ത്രീകൾക്ക് നൽകിയിട്ടുള്ള വിവാഹമോചന അവകാശം നേടുന്നതിന് മറ്റ് മാർ​ഗങ്ങളൊന്നുമില്ലെങ്കിൽ, അവരെ സ്വന്തമായി ഖുൽഅ് ചൊല്ലാൻ അനുവദിക്കണമെന്ന അഭ്യർത്ഥനയിൽ കോടതിക്ക് തീരുമാനമെടുക്കാം. ഖുൽഅ് ചൊല്ലി മുസ്ലീം സ്ത്രീകൾ വിവാഹ​മോചനം നേടുന്നത്​ ഇസ്ലാമിക നിയമം അംഗീകരിക്കുന്നുണ്ട്. ഭർത്താവ് സമ്മതം നൽകാതിരിക്കുമ്പോൾ ഭാര്യയുടെ ആ​ഗ്രഹത്തിനനുസരിച്ച് മുസ്ലീം സ്ത്രീകൾക്ക് വിവാഹമോചനം നേടാനുള്ള നിയമം നിലവിൽ രാജ്യത്തില്ല.
ഏകപക്ഷീയമായി വിവാഹമോചനം ആവശ്യപ്പെടാൻ മുസ്ലീം സ്ത്രീയ്ക്ക് അവകാശമുണ്ടെന്ന്, കഴിഞ്ഞ വർഷം മറ്റൊരു കേസ് പരി​ഗണിച്ചുകൊണ്ട് കേരളാ ​ഹൈക്കോടതി വിധിച്ചിരുന്നു. മുസ്ലീം സ്ത്രീ ഇസ്ലാമികമായി ഖുൽഅ് ചൊല്ലി വിവാഹമോചനം നേടിയത് അംഗീകരിച്ച കീഴ്ക്കോടതി വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റ്റിസ് എ മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് സി എസ് ഡയസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിൻ്റേതായിരുന്നു ഉത്തരവ്.
മലയാളം വാർത്തകൾ/ വാർത്ത/Law/
ഖുൽഅ് ചൊല്ലി വിവാഹമോചനം നേടിയ മുസ്ലീം സ്ത്രീക്ക് ഭർത്താവിൽ നിന്ന് ജീവനാംശം ആവശ്യപ്പെടാനാകില്ലെന്ന് കേരള ഹൈക്കോടതി
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement