Lavalin case: ലാവലിൻ കേസ് ഇന്നും സുപ്രീം കോടതിയ്ക്ക് മുന്നിൽ; ഇതുവരെ മാറ്റിവച്ചത് 26 തവണ
- Published by:Rajesh V
- news18-malayalam
Last Updated:
പ്രതിഭാഗത്തിന്റെയും വാദി ഭാഗത്തിന്റെയും അസൗകര്യം മൂലം ദീർഘകാലമായി നീക്കിവയ്ക്കുന്ന കേസ് 26ാം ഇനമായാണ് കോടതി ഇന്ന് കേൾക്കുക
ന്യൂഡൽഹി: ലാവലിൻ കേസിൽ സുപ്രീം കോടതി ഇന്ന് വാദം കേൾക്കും. ഇതുവരെ 26 തവണ മാറ്റിവച്ച കേസ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത എന്നിവരടങ്ങുന്ന ബഞ്ചാണ് പരിഗണിക്കുന്നത്. പ്രതിഭാഗത്തിന്റെയും വാദി ഭാഗത്തിന്റെയും അസൗകര്യം മൂലം ദീർഘകാലമായി നീക്കിവയ്ക്കുന്ന കേസ് 26ാം ഇനമായാണ് കോടതി ഇന്ന് കേൾക്കുക. ഇതുവരെ കേസ് മാറ്റിവയ്ക്കാനായി ആരും അപേക്ഷ നൽകിയിട്ടില്ല എന്നാണ് വിവരം.
മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജ സെക്രട്ടറി കെ മോഹനചന്ദ്രൻ, മുൻ ജോയിന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി നടപടിക്കെതിരെ സിബിഐ സമർപ്പിച്ച അപ്പീലാണ് സുപ്രീംകോടതിക്ക് മുന്നിലുള്ളത്.
2006 മാർച്ച് ഒന്നിനാണ് എസ്എൻസി ലാവലിൻ കേസ് സിബിഐക്ക് വിടാൻ അന്നത്തെ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചത്. എന്നാൽ 2006 ഡിസംബർ നാലിന്, ലാവലിൻ കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് വി എസ് സർക്കാർ തീരുമാനിച്ചു. 2007 ജനുവരി 16 ന് കേസ് സിബിഐക്ക് വിടാൻ ഹൈക്കോടതി ഉത്തരവിട്ടു. 2009 ജൂൺ 11 ന് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെ ഏഴാം പ്രതിയാക്കി സിബിഐ കുറ്റപത്രം സമർപ്പിച്ചു.
advertisement
2013 നവംബർ 5ന് പിണറായി വിജയനെ പ്രതിപ്പട്ടികയിൽ നിന്ന് സിബിഐ പ്രത്യേക കോടതി ഒഴിവാക്കി. 2017 ഓഗസ്റ്റ് 23 ന് പിണറായി വിജയൻ ഉൾപ്പെടെ മൂന്ന് പേരെ കേസിൽ നിന്ന് ഹൈക്കോടതിയും ഒഴിവാക്കി. 2017 ഡിസംബർ 19 ന് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ ഹർജി നൽകി.
2018 ജനവരി 11 ന് കസ്തൂരി രംഗ അയ്യർ ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥർ വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. 2020 ഓഗസ്റ്റ് 27 മുതൽ കേസ് സുപ്രീം കോടതിയുടെ പുതിയ ബെഞ്ചിലാണ്. സിബിഐ അഭ്യർത്ഥനയനുസരിച്ച് കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി പലതവണ മാറ്റിവച്ചിരുന്നു.
Location :
New Delhi,New Delhi,Delhi
First Published :
September 12, 2023 7:21 AM IST
മലയാളം വാർത്തകൾ/ വാർത്ത/Law/
Lavalin case: ലാവലിൻ കേസ് ഇന്നും സുപ്രീം കോടതിയ്ക്ക് മുന്നിൽ; ഇതുവരെ മാറ്റിവച്ചത് 26 തവണ