ഇന്ത്യയിൽ ഡോക്ടർമാരുടെ ക്ഷാമമില്ലെന്നും എംബിബിഎസ് ഇല്ലാത്തവരെ നിയമിക്കാനുള്ള നീക്കം സർക്കാരിന് തിരിച്ചടിയാകുമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ജനറൽ സെക്രട്ടറി ഡോ ജയേഷ് ലെലെ. ആയുർവേദം അല്ലെങ്കിൽ ഹോമിയോപ്പതി പ്രാക്‌ടീഷണർമാർക്ക് പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സുകളിലേക്ക് പ്രവേശനം നൽകാനുള്ള തീരുമാനത്തെ എതിർത്ത് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും നാഷണൽ മെഡിക്കൽ കൗൺസിലിനും (എൻഎംസി) ഐഎംഎ കത്തയച്ചു.
”2030ഓടെ ഇന്റഗ്രേറ്റഡ് ഡോക്ടർമാരെ സൃഷ്ടിക്കാനുള്ള നീക്കം കേന്ദ്ര സർക്കാരിന് തിരിച്ചടിയാകും. അങ്ങനെ സംഭവിച്ചാൽ ആധുനിക വൈദ്യശാസ്ത്രത്തെക്കുറിച്ചു നന്നായി പഠിച്ച എംബിബിഎസ് ഡോക്ടർമാർ രാജ്യത്തുണ്ടാകില്ല”, ഡോ. ലെലെ ന്യൂസ് 18 ഡോട്ട് കോമിനോട് പറഞ്ഞു. ഓരോ വർഷവും ഒരു ലക്ഷം അലോപ്പതി ഡോക്ടർമാരെ ഇന്ത്യക്ക് ലഭിക്കുന്നു, അവർ രാജ്യത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ മാത്രം പര്യാപ്തരാണ്. രാജ്യത്ത് ഡോക്ടർമാർക്ക് ക്ഷാമമില്ലെന്നും, തൊഴിലന്വേഷിച്ചു നടക്കുന്ന ധാരാളം ഡോക്ടർമാരുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
”സർക്കാർ പലതും കൂട്ടിക്കുഴയ്ക്കാൻ ശ്രമിക്കുകയാണ്. ഐഎംഎ ആയുർവേദത്തിനോ ഏതെങ്കിലും പരമ്പരാഗത വൈദ്യശാസ്ത്രത്തിനോ എതിരല്ല, എന്നാൽ വിവിധ മെഡിക്കൽ രീതികൾ ഒരുമിച്ച് ചേർക്കുന്നതിന് ഞങ്ങൾ എതിരാണ്”, ലെലെ പറഞ്ഞു. ആയുർവേദം ഉൾപ്പെടെയുള്ള പരമ്പരാഗത ചികിൽസാ രീതികളെ തങ്ങൾ മാനിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also read-രണ്ട് ദിവസത്തിനുള്ളിൽ വിയോജിച്ച് രണ്ട് വിധിന്യായങ്ങൾ; ആരാണ് ജസ്റ്റിസ് ബി.വി. നാഗരത്ന?
രാജ്യത്തുടനീളം 1,000 ഡോക്ടർമാരെ നിയമിക്കണമെന്ന് കഴിഞ്ഞ മാർച്ചിൽ ഐഎംഎ ഇന്ത്യാ കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. ആ 1,000 ഡോക്ടർമാരുടെ പട്ടികയിൽ ആർക്കും ഇതുവരെ ജോലി നൽകിയിട്ടില്ലെന്നും ഡോ. ലെലെ പറഞ്ഞു. എന്തടിസ്ഥാനത്തിലാണ് ഇവിടെ മതിയായ ഡോക്ടർമാരില്ല എന്നു പറയുന്നതെന്നും അദ്ദേഹം ചോദിച്ചു.
2019 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരടിൽ മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് ശുപാർശ ചെയ്തിരുന്നു. ഇതനുസരിച്ച്, ഒരു ഹോമിയോപ്പതി ഡോക്ടർക്ക് ആറ് മാസത്തെ അലോപ്പതി കോഴ്‌സ് പൂർത്തിയാക്കിയ ശേഷം നീറ്റ് പരീക്ഷയ്ക്ക് ഹാജരാകാൻ കഴിയും. ഇത് അവരെ എംബിബിഎസ് വിദ്യാർത്ഥികൾക്ക് തുല്യരാക്കുന്നു.
ഫാർമസിസ്റ്റ് മേഖലയും ഡോക്ടർമാരുമായുള്ള ബന്ധത്തെക്കുറിച്ചും ഡോ. ലെലെ പ്രതികരിച്ചു. ഇക്കാര്യത്തിൽ ഡോക്ടർമാരെ കുറ്റപ്പെടുത്തുന്നതിന് പകരം, ഇൻവോയ്‌സില്ലാതെ ഒരു ഗുളിക പോലും വിൽക്കുന്നില്ല എന്ന് ഉറപ്പാക്കാൻ കേന്ദ്രസർക്കാർ കർശനമായ നിയമങ്ങൾ രൂപീകരിക്കണമെന്നും ലെലെ പറഞ്ഞു. ”ഞങ്ങൾ എല്ലാ പരാതികളും വളരെ ഗൗരവമായി എടുത്തിട്ടുണ്ട്, ഞങ്ങളുടെ ഭാഗത്തുനിന്ന് ഈ വിഷയത്തിൽ അന്വേഷണങ്ങളും നടന്നിട്ടുണ്ട്”, ഡോ. ലെലെ പറഞ്ഞു. പാരസെറ്റമോൾ മാത്രമല്ല, ഡോക്സിസൈക്ലിൻ, അസിത്രോമൈസിൻ തുടങ്ങിയ ആൻറിബയോട്ടിക്കുകൾ പോലും ഡോക്ടർമാരുടെ കുറിപ്പടിയില്ലാതെ വിറ്റഴിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്തിനാണ് ആളുകൾ എല്ലാത്തിനും ഡോക്ടർമാരെ കുറ്റപ്പെടുത്തുന്നതെന്നും ഡോ. ലെലെ ചോദിച്ചു.
”രാജ്യത്ത് വിൽക്കുന്ന മരുന്നുകളുടെയും സ്വയം ചികിത്സയുടെയും കാര്യത്തിൽ സർക്കാർ കർശനമായ നിയമങ്ങൾ ആസൂത്രണം ചെയ്യണം. ജലദോഷത്തിനും പനിക്കും മറ്റ് അസുഖങ്ങൾക്കുമെല്ലാമുള്ള ചികിൽസക്ക് കെമിസിസ്റ്റുകൾ ഡോക്ടർമാരുടെ റോൾ ഏറ്റെടുക്കുകയും മരുന്നുകൾ നിർദ്ദേശിക്കുകയും ചെയ്യുന്നു”, ഡേ. ലെലെ കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.