തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കലയ്ക്ക് ശേഷം ഉപേക്ഷിക്കുന്ന ഇഷ്ടികകള്‍ ശേഖരിക്കുന്നതിന് പിഴ ഈടാക്കുന്നതുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്നും തിരുവനന്തപുരം കോർപറേഷന്. പൊങ്കാല സുഗമമായി അര്‍പ്പിക്കുന്നതിനും ഭക്തര്‍ക്ക് നഗരത്തില്‍ വന്നു തിരിച്ചുപോകുന്നതിനും എല്ലാ ക്രമീകരണങ്ങളും നഗരസഭ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ പൊങ്കാലയ്ക്ക് ശേഷമുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതുപോലെതന്നെ പ്രധാനമാണ് പൊങ്കാല അടുപ്പിനായി ഉപയോഗിക്കുന്ന ചുടുകല്ലുകള്‍ നീക്കം ചെയ്യുന്നതും. ഭക്തര്‍ പൊങ്കാലയ്ക്കായി കൊണ്ടുവരുന്ന ഏതൊരു വസ്തുവും തിരികെ കൊണ്ടുപോകാന്‍ അവര്‍ക്ക് എല്ലാ അവകാശവമുണ്ട്. എന്നാല്‍ അവര്‍ ഉപേക്ഷിക്കുന്ന ചുടുകല്ല് ഉള്‍പ്പെടെയുള്ള വസ്തുവകകള്‍ ശേഖരിക്കുന്നതിനും നീക്കം ചെയ്യുന്നതിനുമുള്ള ചുമതലയും അധികാരവും കേരള മുനിസിപ്പാലിറ്റി ആക്ട് 330 പ്രകാരം തങ്ങൾക്കാണെന്നും നഗരസഭ വ്യക്തമാക്കി.
മുന്‍വര്‍ഷങ്ങളില്‍ ഇത്തരത്തില്‍ പൊങ്കാല അടുപ്പിന് ഉപയോഗിക്കുന്ന ചുടുകല്ലുകള്‍ ശേഖരിച്ച് മറിച്ച് വില്‍ക്കുന്ന ലോബികള്‍ ഉണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത് ഒഴിവാക്കുന്നതിനും കൂടാതെ ഇത്തരത്തില്‍ ശേഖരിക്കുന്ന ചുടുകല്ലുകള്‍ പുനരുപയോഗിച്ച് മുന്‍ഗണനാ ക്രമത്തില്‍ വിവിധ ഭവനപദ്ധതികള്‍ക്ക് (ലൈഫ് ഉള്‍പ്പെടെയുള്ള) ഉപയോഗപ്പെടുത്തുന്നതാണ്.
Also Read-ആറ്റുകാൽ പൊങ്കാല: രണ്ടു സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു
ആയതിനാല്‍ നിലവില്‍ നഗരസഭയ്ക്ക് എതിരെ നടക്കുന്ന വ്യാജപ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നും ആറ്റുകാല്‍ പൊങ്കാലയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും എല്ലാ പിന്തുണയും നല്‍കണമെന്നും അഭ്യര്‍ത്ഥിക്കുകയാണെന്ന് വാര്‍ത്തകുറിപ്പില്‍ കോര്പ്പറേഷന് വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.