തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഉപയോഗിച്ച ചുടുകല്ലുകള്‍ നഗരസഭയല്ലാതെ മറ്റാരെങ്കിലും ശേഖരിച്ചാല്‍ പിഴ ഈടാക്കുമെന്ന് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍. പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ചുടുകല്ല് ലൈഫ് പദ്ധതിക്കായി നഗരസഭ ശേഖരിക്കും .കല്ല് ശേഖരിക്കുന്നതിനായി പ്രത്യേക സ്ക്വാഡിനെ നിയോഗിക്കും. ചുടുകല്ല് അനധികൃതമായി ശേഖരിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് മേയര്‍ വ്യക്തമാക്കി. സ്വകാര്യവ്യക്തികള്‍ കൊണ്ടുവരുന്ന ചുടുകട്ടകള്‍ ശേഖരിക്കുന്നവര്‍ക്കെതിരെ എന്ത് നടപടിയെടുക്കുമെന്നും എത്രരൂപ പിഴ ഈടാക്കുമെന്നും നഗരസഭ വ്യക്തമാക്കിയിട്ടില്ല.
പൊങ്കാലയ്ക്ക് ശേഷമുള്ള ശുചീകരണ വേളയിലാകും കല്ല് ശേഖരിക്കുക. പൊങ്കാലയ്ക്കുള്ള മണ്‍ പാത്രങ്ങളിൽ മായം പരിശോധിക്കാൻ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതായി മേയർ അറിയിച്ചു. പൊങ്കാലയോടനുബന്ധിച്ച് കൂടുതൽ ശുചിമുറികൾ സജ്ജമാക്കുമെന്നും മേയര്‍ പറഞ്ഞു.
പൊങ്കാല ശുചീകരണത്തിനുള്ള വാഹനങ്ങളും മേയർ ഫ്ലാഗ് ഓഫ് ചെയ്തു. ആറ്റുകാൽ പൊങ്കാലയ്ക്കായി 5.16 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് നഗരസഭയുടെ ഭാഗത്ത് നിന്ന് നടത്തിയതെന്നും മേയർ പറഞ്ഞു. ശുചികരണ പ്രവർത്തനത്തിന് 1 കോടി രൂപയും മാറ്റി വച്ചു. പരമാവധി സീറോ ബജറ്റ് പ്രവർത്തനം എന്നതാണ് നഗരസഭ ലക്ഷ്യം വയ്ക്കുന്നത്.
Also Read-ആറ്റുകാൽ പൊങ്കാല: രണ്ടു സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു
കോവിഡ് മഹാമാരിക്ക് ശേഷമുള്ള ആദ്യ പൊങ്കാല ആയതിനാല്‍ വലിയ ഭക്തജന തിരക്കാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. പൊങ്കാലക്ക് ദിവസങ്ങൾ ബാക്കി നിൽക്കെ ആറ്റുകാല്‍ ക്ഷേത്രവും പരിസരവും ഉത്സവ ലഹരിയിലാണ് . ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് റെയില്‍വേ പ്രത്യേക ട്രെയിൻ സർവീസ് നടത്തുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.