‘യെസ്ഡി’ ബൈക്കുകളുടെ ട്രേഡ്മാർക്ക് റുസ്തംജി ഗ്രൂപ്പിന്റെയും ക്ലാസിക് ലെജൻഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെയും ഉടമസ്ഥതയിൽ പെടുന്നതതല്ലെന്നും ഇവർക്ക് ഇത് ഉപയോഗിക്കാനാകില്ലെന്നും കർണാടക ഹൈക്കോടതിയുടെ ഉത്തരവ്. 1991 മുതൽ പ്രവർത്തനരഹിതമായ ഐഡിയൽ ജാവ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ട്രേഡ്മാർക്ക് എന്നും ഉത്തരവിൽ പറയുന്നു. ലേലത്തിലൂടെ യെസ്ഡി ട്രേഡ്മാർക്ക് വിൽക്കുന്നതിൽ നിന്നും റുസ്തംജി ഗ്രൂപ്പിന്റെ ചെയർമാനായ ബൊമൻ ആർ. ഇറാനിയെയും ക്ലാസിക് ലെജൻഡ്‌സിനെയും മഹീന്ദ്ര ആൻഡ് മഹീന്ദ്രയെയും കോടതി വിലക്കി. ‘യെസ്ഡി’ എന്ന വാക്ക് ഒറ്റക്കോ മറ്റു വാക്കുകളുടെ കൂടെ കൂട്ടിച്ചേർത്തോ ഇവർക്ക് ഉപയോഗിക്കാനാകില്ലെന്നും ഉത്തരവിൽ പറയുന്നു.
ജാവ, യെസ്ഡി തുടങ്ങിയ ഐക്കണിക് മോട്ടോർസൈക്കിൾ ബ്രാൻഡുകൾ വീണ്ടും അവതരിപ്പിച്ച കമ്പനിയാണ് ക്ലാസിക് ലെജൻഡ്‌സ്. ഈ കമ്പനിയിലെ ഓഹരി ഉടമകളിൽ ഒരാളാണ് ബൊമൻ ഇറാനി. യെസ്ഡി ലോഗോ ഏതെങ്കിലും രൂപത്തിൽ ഉപയോഗിക്കുന്നതിലൂടെ നേടിയ എല്ലാ വരുമാനവും ഐഡിയ ജാവ കമ്പനിക്ക് നൽകാനും ബൊമൻ ഇറാനിയോടും ക്ലാസിക് ലെജൻഡ്‌സിനേയും കോടതി ആവശ്യപ്പെട്ടു.
1969 മുതൽ ഐഡിയൽ ജാവ കമ്പനി രജിസ്റ്റർ ചെയ്ത് സ്വന്തമാക്കിയ ഈ ലോഗോയുടെ മേൽ ബൊമൻ ഇറാനിക്കോ അദ്ദേഹത്തിന്റെ പിതാവ് റുസ്തം ഇറാനിക്കോ അവകാശമില്ലെന്നും ജസ്റ്റിസ് കൃഷ്ണ കുമാർ പറഞ്ഞു.
ഈ വിഷയത്തിൽ കമ്പനി നിയമോപദേശം തേടുകയാണെന്നും അപ്പീൽ സമർപ്പിക്കുമെന്നും ക്ലാസിക് ലെജൻഡ്‌സ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. ‘യെസ്ഡി’ മോട്ടോർസൈക്കിളുകളുടെ നിർമാണവും വിൽപനയും തുടരുമെന്നും കമ്പനി അറിയിച്ചു.
1996-ലാണ് ഐഡിയല്‍ ജാവ കമ്പനി പൂട്ടുന്നത്. 22 വര്‍ഷങ്ങള്‍ക്ക് ശേഷം മഹീന്ദ്രയുടെ ഉപസ്ഥാപനമായ ക്ലാസിക് ലെജന്‍ഡ്സ് പ്രൈവറ്റ് ലിമിറ്റഡ് ജാവയെ സ്വന്തമാക്കുകയായിരുന്നു.
ഇന്ത്യയിൽ ഇരുചക്രവാഹന നിർമാതാക്കൾ ഇല്ലാതിരുന്ന കാലത്തു മുംബൈയിലെ ഇറാനി ഗ്രൂപ്പായിരുന്നു യെസ്ഡി ബൈക്കുകൾ ആദ്യമായി ഇറക്കുമതി ചെയ്തിരുന്നത്. ചെക്ക് റിപ്പബ്ലിക്ക് സ്വദേശി ജാനക് ബൗട്ടാണ് ജാവ ബൈക്ക് രൂപകല്‍പ്പന ചെയ്തത്. അവിടെ പിന്നീട് ജാവ യെസ്ഡി ബൈക്കുകളും പുറത്തിറങ്ങി.
പരിസ്ഥിതി സൗഹൃദ അന്തരീക്ഷം വർദ്ധിപ്പിക്കുന്നതിന് സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന മോട്ടോർ സൈക്കിൾ രൂപകൽപന ചെയ്ത് തമിഴ്നാട്ടിലെ ശിവഗംഗൈ ജില്ല സ്വദേശിയായ 12കാരൻ മാതൃകയായിരുന്നു. തമിഴ്നാട്ടിലെ ഒരു സ്വകാര്യ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ വീരഹരികൃഷ്ണന് ഇത്തരത്തിൽ വ്യത്യസ്തങ്ങളായ കണ്ടുപിടിത്തങ്ങൾ നടത്താൻ ഏറെ ഇഷ്ടമാണ്. കോവിഡ് മഹാമാരിയെ തുടർന്നുള്ള ലോക്ക്ഡൗൺ കാരണം, സ്കൂളുകൾ അടച്ചുപൂട്ടുകയും ക്ലാസുകൾ ഓൺലൈനായി മാറുകയും ചെയ്തതോടെ തന്റെ ഒഴിവു സമയം ഉപയോഗപ്പെടുത്തിയാണ് ഹരികൃഷ്ണൻ ഈ കണ്ടുപിടിത്തം നടത്തിയത്. തന്റെ സാധാരണ സൈക്കിളാണ് സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന മോട്ടോർ സൈക്കിളാക്കി ഹരികൃഷ്ണൻ മാറ്റിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.