സ്പൈസ് ജെറ്റ് (SpiceJet) പൈലറ്റുമാർക്ക് ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചു. പുതുക്കിയ ശമ്പള നിരക്ക് നവംബർ മുതൽ പ്രാബല്യത്തിൽ വരും. കോവിഡിന് മുമ്പുള്ള ശമ്പളത്തേക്കാൾ ഉയർന്ന തുകയാകും പൈലറ്റുമാർക്ക്ലഭിക്കുക. 80 മണിക്കൂർ വിമാനം പറത്തുന്ന ക്യാപ്റ്റന്മാർക്ക് പ്രതിമാസം 7 ലക്ഷം രൂപയാകും ശമ്പളം.
പൈലറ്റുമാരുടെ ശമ്പളം പരിഷ്കരിക്കുകയാണെന്നും ഒക്ടോബറിലെ ക്യാപ്റ്റൻമാരുടെ ശമ്പളത്തിന്റെ 22 ശതമാനം വർധിപ്പിച്ചിട്ടുണ്ടെന്നും സ്പൈസ് ജെറ്റ് അറിയിച്ചു. ഓഗസ്റ്റിനെ അപേക്ഷിച്ച്, സെപ്റ്റംബറിലെ ശമ്പളത്തിൽ പരിശീലകർക്ക് 10 ശതമാനവും ക്യാപ്റ്റൻമാർക്കും ഫസ്റ്റ് ഓഫീസർമാർക്കും 8 ശതമാനവും വർധനവ് വരുത്തിയിരുന്നു.
പരിശീലകരുടെയും സീനിയർ ഫസ്റ്റ് ഓഫീസർമാരുടെയും ശമ്പളവും ആനുപാതികമായി വർധിപ്പിച്ചതായി കമ്പനി അറിയിച്ചിരുന്നു. കഴിഞ്ഞ മാസം ലൈൻ ക്യാപ്റ്റൻമാരുടെ ശമ്പളം 6 ശതമാനവും വർധിപ്പിച്ചിരുന്നു. എന്നാൽ ഒക്ടോബർ മുതൽ എല്ലാ പൈലറ്റുമാരുടെയും ശമ്പളത്തിലും വർധനവ് വരുത്തി. രണ്ട് മൂന്ന് ആഴ്‌ചയ്‌ക്കുള്ളിൽ ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിലെ ഒരു വിഹിതവും അർഹമായ നികുതി കിഴിവുകളും നൽകുമെന്നും കമ്പനി ജീവനക്കാർക്കുള്ള ഇന്റേണൽ ഇമെയിൽ അറിയിച്ചു.
ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായി സ്പൈസ് ജെറ്റ് കഴിഞ്ഞ ദിവസം നിരവധി പൈലറ്റുമാരെ മൂന്ന് മാസത്തേക്ക് ശമ്പളമില്ലാതെ അവധിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ഇതിന് ശേഷമാണ് ഇപ്പോൾ നിലവിലുള്ള പൈലറ്റുമാർക്ക് ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചത്.
നേരത്തെ, ഫ്‌ളൈറ്റ് ക്രൂ ഉൾപ്പെടെയുള്ള ജീവനക്കാരുടെ ജൂലൈ മാസത്തെ ശമ്പളം വൈകിയതായി സ്‌പൈസ് ജെറ്റ് ജീവനക്കാർ ആരോപിച്ചിരുന്നു. കൂടാതെ പലർക്കും 2021-22 സാമ്പത്തിക വർഷത്തിലെ ഫോം 16 ഇതുവരെ ലഭിച്ചിട്ടില്ലെന്നും പരാതി ഉയർന്നിരുന്നു.
Also read : 'ഗുജറാത്തിനോട് എന്നും വൈകാരിക ബന്ധം'; എം എ യൂസഫലി; അഹമ്മദാബാദിൽ 3000 കോടിയുടെ ലുലു മാൾസ്പൈസ് ജെറ്റ് 80ഓളം പൈലറ്റുമാരെയാണ് മൂന്ന് മാസത്തേക്ക് ശമ്പളമില്ലാതെ അവധിയിൽ പ്രവേശിപ്പിച്ചത്. ചെലവ് ചുരുക്കലിന്റെ ഭാഗമായുള്ള താൽക്കാലിക നടപടിയാണ് ഇതെന്നും എയർലൈൻ നേരത്തെ പ്രസ്താവനയിൽ അറിയിച്ചിരുന്നു. ഒരു ജീവനക്കാരനെയും പിരിച്ചുവിടരുതെന്ന എയർലൈനിന്റെ നയത്തിന് അനുസരിച്ചാണ് ഈ നീക്കമെന്നും കമ്പനി അറിയിച്ചു. കോവിഡ് പകർച്ചവ്യാധിയുടെ കാലത്തും കേന്ദ്ര സർക്കാരിന്റെ ECLGS സ്കീമിന് കീഴിലുള്ള വായ്പയ്ക്ക് എയർലൈനിന് അനുമതി ലഭിച്ചിരുന്നു.
Also read : സ്റ്റീവ് ജോബ്സിൻെറ പഴയ കമ്പ്യൂട്ടർ ലേലത്തിന്; രണ്ട് കോടി രൂപയോളം ലഭിച്ചേക്കുംസ്പൈസ് ജെറ്റിന്റെ ഗോവ-ഹൈദരാബാദ് വിമാനത്തിന്റെ കാബിനിൽ യാത്രയ്ക്കിടെ പുക നിറഞ്ഞത് അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു. തുടർന്ന് ഒരു യാത്രക്കാരനെ അടിയന്തിരമായി ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഡിജിസിഎ ഉത്തരവിടുകയും ചെയ്തിരുന്നു. വിമാന യാത്ര ആരംഭിക്കുന്നതിന് മുമ്പ് ആവശ്യമായ നടപടിക്രമങ്ങൾ പാലിക്കണമെന്നും ഡിജിസിഎ എയർലൈനിനോട് ആവശ്യപ്പെട്ടു. ഇത്തരം അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ കർശന നിരീക്ഷണം ഏർപ്പെടുത്തണമെന്നും റെഗുലേറ്റർ നിർദ്ദേശിച്ചു.
പക്ഷി ഇടിച്ചതിനെ തുടർന്ന് സ്‌പൈസ് ജെറ്റിന്റെ പാറ്റ്‌ന-ദില്ലി വിമാനത്തിന് അടുത്തിടെ തീപിടിച്ചിരുന്നു. തുടർന്ന് വിമാനം അടിയന്തരമായി പാറ്റ്‌ന വിമാനത്താവളത്തിൽ ഇറക്കി. യാത്രക്കാർ സുരക്ഷിതരായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.