അടുത്ത രണ്ട് വർഷത്തിനുള്ളിൽ, യുകെയിൽ (UK) ലോകത്തിലെ ഏറ്റവും വലിയ ഓട്ടോമേറ്റഡ് ഡ്രോൺ സൂപ്പർഹൈവേ (drone superhighway) പൂർത്തിയാകുമെന്ന് റിപ്പോർട്ട്. ഇതിന് മുന്നോടിയായി 'പ്രൊജക്ട് സ്‌കൈവേ' (Project Skyway) എന്ന 265 കിലോമീറ്റർ ദൈർഘ്യമുള്ള സൂപ്പർഹൈവേ ശൃംഖലയ്ക്ക് സർക്കാർ അനുമതി നൽകി.
അതേസമയം, ഡ്രോണുകളെ (Drone) അനുവദിച്ച പാതയിലൂടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നതിനായി നിരവധി ഗ്രൗണ്ട് അധിഷ്ഠിത സെൻസറുകൾ സ്ഥാപിക്കേണ്ടതുണ്ട്. അതിനാൽ ഡ്രോണുകളുടെ എയർ ട്രാഫിക് കൺട്രോളായി പ്രവർത്തിക്കുന്ന ഒരു ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം ഉണ്ടായിരിക്കും. ഇത് വിവരങ്ങൾ വിശകലനം ചെയ്ത് ഡ്രോണുകളെ അവയുടെ ശരിയായ പാതയിലൂടെ മുന്നോട്ട് നയിക്കുകയും ഡ്രോണുകൾ തമ്മിലുള്ള കൂട്ടിയിടികൾ ഒഴിവാക്കുകയും ചെയ്യും.
ഇതിനിടെ, ഇന്ത്യയെ ഡ്രോൺ ഹബ് ആക്കി മാറ്റുന്നതിനായി, കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സർക്കാർ 'ഡ്രോണുകൾക്കും ഡ്രോൺ നിർമ്മാണ ഘടകങ്ങൾ'ക്കുമായി പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) പദ്ധതി അവതരിപ്പിച്ചിരുന്നു.
യുകെയിൽ ബിടിയും സോഫ്റ്റ്വെയർ സ്ഥാപനമായ ആൾട്ടിറ്റിയൂഡ് ഏഞ്ചലും ഉൾപ്പെട്ട ഗ്രൂപ്പാണ് ഡ്രോൺ സാങ്കേതികരംഗത്ത് പ്രവർത്തിക്കുന്നത്.
ഡ്രോണുകളുടെ ഭാവി
അടുത്തിടെ, ലോകമെമ്പാടുമുള്ള നിരവധി സംരംഭങ്ങളുടെയും സർക്കാർ ഏജൻസികളുടെയും പ്രവർത്തനങ്ങളിൽ ഡ്രോണുകൾ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ആളുകൾക്ക് എത്തിപ്പെടാൻ കഴിയാത്തതും വേഗത്തിലും കാര്യക്ഷമമായും പ്രവർത്തിക്കാൻ കഴിയാത്ത സ്ഥലങ്ങളിലും ഡ്രോണുകൾ വളരെ സഹായകരമാണെന്നാണ് തെളിയിക്കപ്പെട്ടിരിക്കുന്നത്. വളരെ തിരക്കുള്ള സമയങ്ങളിൽ ഉടൻതന്നെ കൊടുക്കേണ്ട ഡെലിവറികൾ അല്ലെങ്കിൽ എത്തിച്ചേരാനാകാത്ത സൈനിക താവളങ്ങളിലെ നിരീക്ഷണം എന്നിവ ഇതിന് ഉദാഹരണങ്ങളാണ്.
റിമോട്ട് കൺട്രോൾ ഉപയോഗിച്ചോ സ്മാർട്ട്ഫോൺ ആപ്പ് ഉപയോഗിച്ചോ പ്രവർത്തിപ്പിക്കുന്ന ഈ യുഎവികൾക്ക് മനുഷ്യ ഇടപെടൽ കൂടാതെ ഏറ്റവും കുറഞ്ഞ സമയവും ഊർജവും ഉപയോഗിച്ച് വിദൂര സ്ഥലങ്ങളിൽ പോലും എത്തിച്ചേരാനാകും. നിലവിൽ, സൈനിക, ബിസിനസ്, വ്യക്തിഗത ആവശ്യങ്ങൾക്കായി ഡ്രോണുകൾ ഉപയോഗിക്കാറുണ്ട്.
അതേസമയം, യുകെയിൽ, അടുത്തിടെ അംഗീകരിച്ച പ്രോജക്റ്റ്, കേംബ്രിഡ്ജ്, ഓക്‌സ്‌ഫോർഡ്, മിൽട്ടൺ കെയിൻസ്, റഗ്ബി എന്നിവയുൾപ്പെടെ പട്ടണങ്ങൾക്കും നഗരങ്ങൾക്കും മുകളിലൂടെയുള്ള വ്യോമമേഖലയെ ബന്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. എയ്റോസ്പേസ് വ്യവസായത്തിനുള്ള 2,600 കോടി രൂപയുടെ പിന്തുണാ പാക്കേജിന്റെ ഭാഗമാണിത്.
ഡ്രോണുകൾ പോലുള്ള യുഎവികൾ, സംയോജിത വ്യോമയാന സംവിധാനങ്ങൾ, പുതിയ വാഹന സാങ്കേതികവിദ്യ ഉൾപ്പെടുന്ന സംരംഭങ്ങൾ എന്നിവക്ക് മാത്രമായി 1000 കോടിയിലധികം രൂപ നൽകുമെന്നാണ് ബ്രിട്ടീഷ് ഗവൺമെന്റ് വ്യക്തമാക്കിയത്.
തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ഐൽസ് ഓഫ് സില്ലിയിലേക്ക് മെയിലുകളും മരുന്നുകളും സ്ഥിരമായി കൊണ്ടുപോകുന്നതിനും സ്‌കോട്ട്‌ലൻഡിലുടനീളം മരുന്നുകൾ വിതരണം ചെയ്യുന്നതിനും ഡ്രോണുകൾ വിന്യസിക്കാനുള്ള പദ്ധതിയും ഈ സംരംഭങ്ങളിൽ ഉൾപ്പെടുന്നുണ്ട്. ഇത് ചില കാൻസർ രോഗികൾക്ക് അവരുടെ തൊട്ടടുത്ത് നിന്ന് ചികിത്സ ലഭിക്കാൻ സഹായിക്കും.
യുകെയിൽ ഉടനീളം നടന്നുകൊണ്ടിരിക്കുന്ന പരീക്ഷണങ്ങൾ വർദ്ധിപ്പിക്കാനും സുരക്ഷ ഉറപ്പാക്കാനുമാണ് സ്‌കൈവേ പദ്ധതി ഉദ്ദേശിക്കുന്നത്. രാജ്യത്തെ സിവിൽ ഏവിയേഷൻ അതോറിറ്റിയുമായി (സിഎഎ) സഹകരിച്ചാണ് പദ്ധതിയെന്ന് ബിടിയുടെ ഡ്രോൺ ഡയറക്ടർ ഡേവ് പാൻഖർസ്റ്റ് പറഞ്ഞതായി ബിബിസി റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇന്ത്യയിലെ ഡ്രോൺ വികസനം
1990കളിൽ ഇസ്രയേലിൽ നിന്നാണ് ഇന്ത്യ യുഎവികൾ വാങ്ങിയത്. 1999ൽ പാക്കിസ്ഥാനുമായുള്ള കാർഗിൽ യുദ്ധസമയത്ത്, നിയന്ത്രണരേഖയിൽ ഫോട്ടോ നിരീക്ഷണം നടത്താൻ ഇന്ത്യ ആദ്യമായി സൈനിക ഡ്രോണുകൾ ഉപയോഗിച്ചിരുന്നു.
തുടർന്ന്, കൃഷി, ഖനനം, അടിസ്ഥാന സൗകര്യങ്ങൾ, നിരീക്ഷണം, അടിയന്തര സഹായം, ഗതാഗതം, ജിയോ സ്‌പേഷ്യൽ മാപ്പിംഗ് എന്നിവയുൾപ്പെടെയുളള സമ്പദ്വ്യവസ്ഥയിലെ എല്ലാ മേഖലകളിലും ഡ്രോണുകൾ മികച്ച നേട്ടങ്ങൾ നൽകിയതായിട്ടാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
അടുത്തിടെ, സിവിൽ ഏവിയേഷൻ മന്ത്രാലയം തെലങ്കാന സർക്കാരുമായി ഒരു പൈലറ്റ് പദ്ധതിക്ക് അനുമതി നൽകിയിരുന്നു. ഡ്രോണുകൾ ഉപയോഗിച്ച് സുരക്ഷിതവും കൃത്യവുമായി മെഡിക്കൽ ഉത്പന്നങ്ങളുടെ പിക്കപ്പ്/ഡെലിവറി എന്നിവയ്ക്കായി ലോജിസ്റ്റിക്‌സ് പാതകൾ വിലയിരുത്തുന്നതിനായിരുന്നു ഇത്.
അതിനിടെയാണ്, ലോകത്തിലെ ഏറ്റവും വലിയ ഓട്ടോമേറ്റഡ് ഡ്രോൺ സൂപ്പർഹൈവേ എന്ന പദ്ധതി നടപ്പാക്കാൻ യുകെ ഒരുങ്ങുന്നത്. ഇത്തരം പദ്ധതികൾ ഇന്ത്യയിൽ നടപ്പാകുമോ എന്നാണ് ഇപ്പോൾ ഉയർന്നുവരുന്ന ചോദ്യങ്ങൾ.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആഗോളതലത്തിൽ ഡ്രോൺ നയങ്ങൾ എങ്ങനെ വികസിച്ചു എന്നതിന്റെ മികച്ച ഉദാഹരണമാണ് യുകെയുടെ സ്‌കൈവേ പോലുള്ള വലിയ പദ്ധതിയെന്ന് ന്യൂസ് 18-നോട് സംസാരിക്കവെ ഡ്രോണുമായി ബന്ധപ്പെട്ട ഇന്ത്യയിലെ പിഎൽഐ സ്‌കീമിന് കീഴിൽ ഗുണഭോക്താക്കളായി ചേർക്കപ്പെട്ട കമ്പനികളിലൊന്നായ ഗരുഡ എയ്റോസ്പേസിന്റെ സിഇഒയും സ്ഥാപകനുമായ അഗ്‌നിശ്വർ ജയപ്രകാശ് പറഞ്ഞു.
ഡ്രോണുകൾ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ടെന്നും, മുമ്പ് ഡ്രോണുകളെ എങ്ങനെ കണ്ടിരുന്നു എന്നതിലെ മാറ്റമാണ് ഈ മേഖലയിലെ വികസനത്തിന് ആക്കം കൂട്ടിയതെന്നും അദ്ദേഹം പറഞ്ഞു. 2020 മുതൽ, കേന്ദ്രം ഡ്രോൺ നയങ്ങളിൽ കൂടുതൽ അയവു വരുത്തിയിരുന്നു. ഇന്ന് ലോകത്തിന്റെ ഡ്രോൺ തലസ്ഥാനമാകാൻ ഒരുങ്ങുകയാണ് ഇന്ത്യയെന്ന് ജയപ്രകാശ് പറഞ്ഞു.
ഇതിന്റെ അടയാളപ്പെടുത്തൽ എന്ന രീതിയിൽ ഫെബ്രുവരി 19 ന് കൃഷിയുമായി ബന്ധപ്പെട്ട് 100 ഡ്രോണുകൾ ഒരേസമയം പറത്തിയ ഗരുഡ കിസാൻ ഡ്രോൺ യാത്ര പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തത് വലിയ വാർത്തയായിരുന്നു. 'ഡ്രോൺ സാങ്കേതികവിദ്യയുടെ കാര്യത്തിൽ, ഇന്ത്യ ലോകത്തിലെ മറ്റ് രാജ്യങ്ങളിൽ നിന്ന് അതിവേഗം മുന്നേറുകയാണ്. 2030ഓടെ ലോകത്തെ ഏറ്റവും വലിയ ഡ്രോൺ കേന്ദ്രമായി ഇന്ത്യയെ മാറ്റുകയാണ് തന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ സൂചിപ്പിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.