ഇന്ത്യയിലെ വൻകിട ഐടി കമ്പനി സിഇഒമാരുടെ ശമ്പളത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ വൻ വർദ്ധന ഉണ്ടായതായി റിപ്പോർട്ട്. ഈ കമ്പനികളിലെ ശരാശരി ജീവനക്കാർക്ക് ലഭിക്കുന്നതിലും 200 മുതൽ 1000 ഇരട്ടി വരെയാണ് സിഇഒമാരുടെ ശമ്പളവും ആനുകൂല്യങ്ങളും ചേരുന്ന തുക എന്ന് ഫോബ്സ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു. മറ്റു മേഖലകളിൽ ഈ തരത്തിലുള്ള അന്തരമില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇൻഫോസിസ്, വിപ്രോ, ടിസിഎസ്, ടെക് മഹീന്ദ്ര എന്നിങ്ങനെയുള്ള, ഇന്ത്യയിലെ നാല് മുൻനിര ഐടി കമ്പനികളുടെ തലവൻമാരുടെ പ്രതിഫലം വിലയിരുത്തിയാണ് നിഗമനത്തിലെത്തിയത്.
രണ്ടു രീതിയിലാണ് സിഇഒമാരുടെ പ്രതിഫലത്തിൽ കുതിച്ചുചാട്ടം ഉണ്ടായിട്ടുള്ളത്. കമ്പനിയുടെ ഷെയറുകൾ ജീവനക്കാർക്ക് കുറഞ്ഞ ചെലവിൽ വാങ്ങാൻ കഴിയുന്ന എംപ്ലോയീസ് സ്റ്റോക്ക് ഓപ്ഷൻ പ്ലാൻ കൂടുതലായി അനുവദിച്ചതാണ് പ്രധാന കാരണം. നിയന്ത്രിത സ്റ്റോക്ക് യൂണിറ്റുകളുടെ (ആർഎസ്‌യു) രൂപത്തിലാണ് ഇവ പലപ്പോഴും അനുവദിക്കാറുള്ളത്.
സാധാരണയായി ഇത്തരത്തിൽ ഷെയർ സ്വന്തമാക്കുന്നതിന് 1 മുതൽ 5 രൂപ വരെ ചെലവഴിക്കണം. ഷെയർ കൈവശം വയ്ക്കുന്നതിന് നിശ്ചിത കാലയളവുമുണ്ട്. ഇൻഫോസിസിൻ്റെ സിഇഒ ആയ സലീൽ പരേഖിന് പ്രതിഫലത്തിൻ്റെ ഒരു ഭാഗം ആർഎസ്‌യുവിൻ്റെ രൂപത്തിൽ ലഭിച്ചിരുന്നു.
ടെക് മഹീന്ദ്രയുടെ സാരഥി സിപി ഗുർനാനിയെ പോലെ സ്റ്റോക്ക് ഓപ്ഷനിൽ ധാരാളം ഷെയറുകൾ ലഭിച്ചവർക്ക് ഇത് വിപണി വിലയിൽ വിറ്റ് വൻ ലാഭം നേടാനായി. കമ്പനിയുടെ മാർക്കറ്റ് ക്യാപ് വർദ്ധനവിന് അനുസരിച്ച് ഷെയറിന് വില കൂടിയതാണ് ഇതിന് കാരണം. ടിസിഎസ് മേധാവി രാജേഷ് ഗോപിനാഥന് മാത്രമാണ് സ്റ്റോക്ക് ഓപ്ഷൻ ലഭിക്കാതിരുന്നത്. ജീവനക്കാർക്ക് ഷെയറുകൾ നൽകുന്ന രീതി ടിസിഎസ്സിൽ ഇല്ലാത്തതാണ് ഇതിന് കാരണം. പകരമായി കമ്പനിയുടെ പ്രകടനത്തിൻ്റെ അടിസ്ഥാനത്തിലുള്ള കമ്മീഷൻ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ഇവ രണ്ടുമാണ് സിഇഒമാരുടെ പ്രതിഫലം ശരാശരി ജീവനക്കാരുടേതിൽ നിന്ന് 200 മുതൽ 1000 വരെ ഇരട്ടിയാകാൻ കാരണം. സ്റ്റോക്ക് ഓപ്ഷൻ കൂടി ഉൾപ്പെടുത്തിയുള്ള കണക്കാണിത്. 2021-22 സാമ്പത്തിക വർഷത്തിൽ അഞ്ച് ലക്ഷം മുതൽ 8 ലക്ഷം വരെയാണ് ഈ കമ്പനികളിലെ ശരാശരി ജീവനക്കാരുടെ ശമ്പളം.
മറ്റു വൻകിട കമ്പനികളുടെ സിഇഒമാരുടെ ശമ്പളവുമായി താരതമ്യം ചെയ്യുമ്പോഴും ഈ വ്യത്യാസം പ്രകടമാണ്. മറ്റു കമ്പനികളിൽ, ഭാരതി എയർടെലിൻ്റെ തലവൻ ഗോപാൽ വിറ്റലിനാണ് ഇക്കാലയളവിൽ ഏറ്റവും കൂടുതൽ പ്രതിഫലം ലഭിച്ചത്. അദ്ദേഹത്തിന് 2022 മാർച്ചിൽ ലഭിച്ച പ്രതിഫലം 41 കോടിയാണ്. അതേ സമയം വിപ്രോയുടെ സിഇഒ തിയറി ഡെൽപോർട്ടെയ്ക്ക് 79 കോടി രൂപ ലഭിച്ചു.
മറ്റു മേഖലകളിലെ തലവൻമാരുടെ പ്രതിഫലത്തിൻ്റെ കുറവ്, ജീവനക്കാരുടെ ശമ്പളവുമായുള്ള താരതമ്യത്തിലും പ്രകടമാണ്. ഐടി ഇതര മേഖലകളിലെ സിഇഒമാരുടെയും ജീവനക്കാരുടെയും ശമ്പളം തമ്മിലുള്ള അന്തരം വളരെ അപൂർവ്വമായി മാത്രമേ 200 ഇരട്ടിയിൽ കൂടുതലാകുന്നുള്ളൂ.
ഈ അന്തരം ഏറ്റവും കുറവുള്ളതാകട്ടെ രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതിയുടെ കാര്യത്തിലാണ്. കമ്പനിയിലെ ശരാശരി ജീവനക്കാരുടെ ശമ്പളവും സിഇഒയുടെ പ്രതിഫലവും തമ്മിൽ 31 മുതൽ 46 വരെ ഇരട്ടിയുടെ വ്യത്യാസം മാത്രമേയുള്ളൂ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: It companies, Salary