കേന്ദ്ര ബഡ്ജറ്റിൽ (Union Budget) റെയിൽവേയ്ക്കായി ധനമന്ത്രി നിർമല സീതാരാമന്റെ 2.40 ലക്ഷം കോടിയുടെ പ്രഖ്യാപനം. ഇനിയും പൂർത്തിയാക്കാൻ ബാക്കിയുള്ള പ്രോജക്ടുകൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനുമാകും ഈ തുകയിൽ ഒരു ഭാഗം നീക്കിവയ്ക്കുക എന്ന് വിലയിരുത്തപ്പെടുന്നു. ഹൈ-സ്പീഡ് ട്രെയിനുകൾ ഉണ്ടാകും. 2023ൽ റെയിൽവേയിൽ കൂടുതൽ സ്വകാര്യ നിക്ഷേപം ഉണ്ടാവും.
പുതിയ ട്രാക്കുകൾ സ്ഥാപിക്കുന്നതിനും സെമി-ഹൈ സ്പീഡ് വന്ദേ ഭാരത് ട്രെയിനുകളുടെ എണ്ണം വർധിപ്പിക്കുന്നതിനും, ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന ട്രെയിനുകൾ അവതരിപ്പിക്കുന്നതിനും, അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കും അനുവദിച്ച തുക വിനിയോഗിക്കും. ജമ്മു കശ്മീരിലെയും നോർത്ത് ഈസ്റ്റിലെയും പദ്ധതികളിൽ ഇന്ത്യൻ റെയിൽവേ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധ്യതയുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് റെയിൽവേ ശൃംഖല എന്ന നേട്ടത്തിനരികിലാണ് ഇന്ത്യൻ റെയിൽവേ. ഇതിനായി 2022-23 കാലയളവിൽ, 1,973 റൂട്ട് കിലോമീറ്റർ (2,647 TKM) വൈദ്യുതീകരണം കൈവരിക്കാൻ കഴിഞ്ഞു. 2021-22 ലെ സമാന കാലയളവിനെ അപേക്ഷിച്ച് ഇത് 41 ശതമാനം കൂടുതലാണ്. കൂടാതെ യഥാക്രമം 1,161 കിലോമീറ്റർ, 296 കിലോമീറ്റർ ഇരട്ട ലൈനുകളുടെയും സൈഡിംഗുകളുടെയും വൈദ്യുതീകരണവും പൂർത്തിയായി.
Also read: Union Budget Mobile App| ബജറ്റ് വിവരങ്ങളറിയാന്‍ മൊബൈൽ ആപ്പ്; ഡൌൺലോഡ് ചെയ്യേണ്ടത് എങ്ങനെ?
ഇന്ത്യൻ റെയിൽവേ അതിന്റെ സേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനായി നിരവധി വികസനങ്ങൾ നടത്തിയിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ സെമി-ഹൈ സ്പീഡ് ട്രെയിനായ ‘വന്ദേ ഭാരത് എക്സ്പ്രസ്’ ആരംഭിച്ചതാണ് ഒരു പ്രധാന വികസനം. മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയുന്ന ഈ ട്രെയിൻ ഇന്ത്യൻ റെയിൽവേയുടെ ഇന്റഗ്രൽ കോച്ച് ഫാക്ടറി തദ്ദേശീയമായി നിർമ്മിച്ചതാണ്.
2016ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ പ്രത്യേക റെയിൽവേ ബജറ്റ് അവതരിപ്പിക്കേണ്ടെന്ന് തീരുമാനിച്ചിരുന്നു. പ്രത്യേക റെയിൽവേ ബജറ്റ് അവതരിപ്പിച്ച അവസാന റെയിൽവേ മന്ത്രിയാണ് സുരേഷ് പ്രഭു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.