ഇന്ത്യയിൽ നിന്ന് അരി വാങ്ങാൻ വിയറ്റ്നാം; പതിറ്റാണ്ടുകൾക്ക് ശേഷം ഇതാദ്യം

Last Updated:

ജനുവരി, ഫെബ്രുവരി മാസങ്ങളിൽ 70,000 ടൺ അരി കയറ്റുമതി ചെയ്യാൻ ഇന്ത്യൻ വ്യാപാരികൾ കരാറിലേർപ്പെട്ടിട്ടുണ്ട്.

ലോകത്തിലെ മൂന്നാമത്തെ വലിയ അരി കയറ്റുമതി രാജ്യമായ വിയറ്റ്നാം പതിറ്റാണ്ടുകൾക്ക് ശേഷം ഇതാദ്യമായി ഇന്ത്യയിൽ നിന്ന് അരി വാങ്ങുന്നു. ഒമ്പത് വർഷത്തിനിടെ പ്രാദേശിക വില ഏറ്റവും ഉയർന്ന നിലയിലേക്ക് ഉയർന്നതിനെ തുടർന്നാണ് ഇതെന്ന് വ്യവസായ മേഖലയുമായി ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. 2021ൽ അരിയുടെ വില ഉയരുന്നവിധമുള്ള ഏഷ്യയിലെ വിതരണത്തിലെ ഞെരുക്കം തായ്‌ലൻഡിൽ നിന്നും വിയറ്റ്നാമിൽ നിന്നും പരമ്പരാഗതമായി അരി വാങ്ങുന്നവരെ പോലും ഇന്ത്യയിലേക്ക് മാറാൻ പ്രേരിപ്പിക്കുന്നതായി ഈ രംഗത്തെ പ്രമുഖർ പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ ധാന്യ കയറ്റുമതിക്കാരാണ് ഇന്ത്യ.
ജനുവരി, ഫെബ്രുവരി മാസങ്ങളിൽ 70,000 ടൺ അരി കയറ്റുമതി ചെയ്യാൻ ഇന്ത്യൻ വ്യാപാരികൾ കരാറിലേർപ്പെട്ടിട്ടുണ്ട്. ഫ്രീ-ഓൺ-ബോർഡ് (എഫ്ഒബി) അടിസ്ഥാനത്തിൽ ടണ്ണിന് 310 ഡോളർ നിരക്കിൽ കയറ്റുമതി ചെയ്യാമെന്ന് അധികൃതർ പറയുന്നു.
“ഞങ്ങൾ ആദ്യമായി വിയറ്റ്നാമിലേക്ക് അരി കയറ്റുമതി ചെയ്യുന്നു,” റൈസ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ബി വി കൃഷ്ണ റാവു തിങ്കളാഴ്ച റോയിട്ടേഴ്സിനോട് പറഞ്ഞു. ഇന്ത്യൻ വിലകൾ വളരെ ആകർഷകമാണ്. വലിയ വില വ്യത്യാസം കയറ്റുമതി സാധ്യമാക്കുന്നു. ”
advertisement
കുറഞ്ഞുവരുന്ന വിതരണവും തുടർച്ചയായ ഫിലിപ്പൈൻ വാങ്ങലും വിയറ്റ്നാമീസ് അരിയുടെ കയറ്റുമതി വില ഒമ്പത് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് ഉയർത്തി. വിയറ്റ്നാമിന്റെ 5% നുറുക്കലരിക്ക് ടണ്ണിന് 500 - 505 ഡോളർ വരെയാണ് വില. ഇത് ഇന്ത്യൻ വിലയെ (381-387 ഡോളർ) അപേക്ഷിച്ച് വളരെ കൂടുതലാണ്. ചുരുങ്ങുന്ന വിതരണ ശൃംഖല ആഫ്രിക്കയിലെ ഭക്ഷ്യ അരക്ഷിതാവസ്ഥയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിക്കുന്നതാണ്. ജനസംഖ്യാ വർദ്ധനവ് മൂലം അരിയുടെ ഇറക്കുമതി ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കോവിഡ് 19, വരുമാനം കുറയ്ക്കുകയും വിതരണ ശൃംഖലകളെ തടസ്സപ്പെടുത്തുകയും ചെയ്യുന്നതിലൂടെ, എല്ലാ രാജ്യങ്ങളിലെയും ദുർബലരായ കുടുംബങ്ങളെ ബാധിക്കുന്ന കടുത്ത പട്ടിണി വർധിച്ചുവരികയാണെന്ന് ലോക ബാങ്ക് ചൂണ്ടിക്കാട്ടുന്നു.
advertisement
കോവിഡ് മഹാമാരി അരി സംഭരിക്കാൻ വിയറ്റ്നാമിനെയും മറ്റ് രാജ്യങ്ങളെയും പ്രേരിപ്പിച്ചതായി വ്യാപാരികൾ പറയുന്നു. കോവിഡ് വരുത്തി വെച്ച വിതരണ തടസ്സങ്ങൾക്കിടയിലും ഭക്ഷ്യലഭ്യത ഉറപ്പുവരുത്തുന്നതിനായി 2,70,000 ടൺ അരി സംഭരിക്കുമെന്ന് വിയറ്റ്നാം കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിൽ 2016-17 മുതൽ അരി സർക്കാർ കരുതൽ ശേഖരത്തിൽ സൂക്ഷിച്ചിട്ടുണ്ടെന്നും താരതമ്യേന കുറഞ്ഞ വില കുറഞ്ഞ ഗുണനിലവാരത്തെ പ്രതിഫലിപ്പിക്കുന്നുവെന്നുമാണ് വിയറ്റ്നാമിലെ വ്യാപാരികൾ പറയുന്നത്. “അരിയുടെ ഗുണനിലവാരം വളരെ മോശമാണ്, ഇത് മനുഷ്യരുടെ നേരിട്ടുള്ള ഉപഭോഗത്തിന് നല്ലതല്ല, മറിച്ച് മൃഗങ്ങളുടെ തീറ്റയും ബിയറും ഉൽ‌പാദിപ്പിക്കുന്നതിന് മാത്രമാണ്” -ഹോ ചി മിൻ സിറ്റിയിലെ ഒരു അരി വ്യാപാരി പറഞ്ഞു.
advertisement
2020ൽ വിയറ്റ്നാമിന്റെ മൊത്തം നെല്ല് ഉത്പാദനം 1.85 ശതമാനം ഇടിഞ്ഞ് 42.69 ദശലക്ഷം ടണ്ണായി. 2020 ലെ രാജ്യത്തെ അരി കയറ്റുമതി 3.5 ശതമാനം ഇടിഞ്ഞ് 6.15 ദശലക്ഷം ടണ്ണായി കുറയും. ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ശക്തമായ ഡിമാൻഡും ഇന്ത്യൻ അരിയുടെ വില ഉയർത്തുന്നുണ്ടെങ്കിലും നിറയെ സംഭരണമുള്ളതിനാൽ കാര്യമായ പ്രശ്നമില്ലെന്നും ഓലം ഇന്ത്യയുടെ വൈസ് പ്രസിഡന്റ് നിതിൻ ഗുപ്ത പറയുന്നു. വില വ്യത്യാസം നിലനിൽക്കുന്നിടത്തോളം വിയറ്റ്നാമിന് കൂടുതൽ വാങ്ങലുകൾ നടത്താനാകുമെന്ന് ഗുപ്ത പറഞ്ഞു.
advertisement
ഡിസംബറിൽ, ലോകത്തിലെ ഏറ്റവും വലിയ അരി ഇറക്കുമതിക്കാരായ ചൈന മൂന്ന് പതിറ്റാണ്ടിനിടയിൽ ആദ്യമായി ഇന്ത്യൻ അരി വാങ്ങാൻ തുടങ്ങിയത് തായ്‌ലൻഡ്, മ്യാൻമർ, വിയറ്റ്നാം എന്നിവിടങ്ങളിൽ നിന്നുള്ള വിതരണം കർശനമാക്കിയതും താരതമ്യേന കുറഞ്ഞ വിലക്ക് ഇന്ത്യയിൽ നിന്ന് അരി ലഭ്യമായതും കൊണ്ടാണ്. 2020 ൽ ഇന്ത്യ 14 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്തതായി വ്യാപാര മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇത് റെക്കോർഡാണ്.
മലയാളം വാർത്തകൾ/ വാർത്ത/Money/
ഇന്ത്യയിൽ നിന്ന് അരി വാങ്ങാൻ വിയറ്റ്നാം; പതിറ്റാണ്ടുകൾക്ക് ശേഷം ഇതാദ്യം
Next Article
advertisement
‘പോസിറ്റീവ് മനോഭാവം’: രാഹുൽ ഗാന്ധിയെ പ്രശംസിച്ച് മുൻ പാക് ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദി
‘പോസിറ്റീവ് മനോഭാവം’: രാഹുൽ ഗാന്ധിയെ പ്രശംസിച്ച് മുൻ പാക് ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദി
  • ഷാഹിദ് അഫ്രീദി രാഹുൽ ഗാന്ധിയുടെ പോസിറ്റീവ് മനോഭാവത്തെ പ്രശംസിച്ചു, ബിജെപിയെ വിമർശിച്ചു.

  • ഇന്ത്യ പാകിസ്ഥാനെ ഏഷ്യാ കപ്പ് മത്സരത്തിൽ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി, പാക് ബോർഡ് പ്രതിഷേധിച്ചു.

  • മതം ഉപയോഗിക്കുന്ന ബിജെപി സർക്കാരിനെ വിമർശിച്ച്, രാഹുൽ ഗാന്ധിയുടെ സംഭാഷണ വിശ്വാസത്തെ അഫ്രീദി പ്രശംസിച്ചു.

View All
advertisement