ഭർത്താവിന്റെ പരാതിയിൽ ഭാര്യയെയും മകനെയും വീട്ടിൽനിന്നിറക്കാൻ പൊലീസ്; പ്രതിഷേധവുമായി നാട്ടുകാർ
Last Updated:
ഷാഫിയുടെ പേരിലുള്ള വീട് ഷാഫി അമ്മയുടെ പേരിലേക്ക് മാറ്റിയിരുന്നു. ഇതിനു ശേഷമാണ് പരാതി നൽകിയത്.
തിരുവനന്തപുരം: അയിരുപ്പാറയിൽ ഭർത്താവിന്റെ പരാതിയിൽ ഭാര്യയെയും ആറുവയസുള്ള മകനെയും ഭർതൃവീട്ടിൽ നിന്ന് കുടിയിറക്കാനെത്തിയ പൊലീസ് നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് തിരിച്ചു പോയി. അയിരുപ്പാറ സ്വദേശി ഷാഫി അസീസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭാര്യ ഷംനയെയും മകനെയും വീട്ടിൽ നിന്നിറക്കാൻ പൊലീസ് എത്തിയത്. ഹൈക്കോടതി ഉത്തരവിൻറെ പിൻബലത്തോടെയായിരുന്നു പൊലീസിന്റെ നീക്കം.
തന്നെ ചതിച്ചതാണെന്നും വീട്ടിൽ നിന്നിറങ്ങില്ലെന്നും ഷംന വ്യക്തമാക്കി. തനിക്ക് പോകാൻ മറ്റൊരിടമില്ലെന്നും ഷംന പറഞ്ഞു. ഷംനയും മകനും മാതാപിതാക്കളുമാണ് ഈ വീട്ടിൽ താമസിക്കുന്നത്. തന്റെ വീട്ടിൽ അനധികൃതമായി താമസിക്കുന്നുവെന്ന് കാട്ടിയാണ് ഷാഫി പരാതി നൽകിയിരിക്കുന്നത്.
ഷാഫിയുടെ പേരിലുള്ള വീട് ഷാഫി അമ്മയുടെ പേരിലേക്ക് മാറ്റിയിരുന്നു. ഇതിനു ശേഷമാണ് പരാതി നൽകിയത്. എന്നാൽ വീടുപണിയാൻ തന്റെ ആഭരണങ്ങളടക്കം ഉപയോഗിച്ചിരുന്നതായി ഷംന പറഞ്ഞു. കഴിഞ്ഞ ദിവസവും കുടിയിറക്കാൻ പൊലീസ് എത്തിയെങ്കിലും ഷംന ആത്മഹത്യ ഭീഷണി മുഴക്കിയതോടെ തിരിച്ചു പോവുകയായിരുന്നു.
advertisement
ഷംനയ്ക്ക് അനുകൂല നിലപാടാണ് നാട്ടുകാർ സ്വീകരിച്ചത്. പ്രശ്നത്തിൽ പ്രാദേശിക നേതാക്കൾ ഇടപെട്ട് സമവായത്തിന് ശ്രമം നടത്തിയിരുന്നു. 10 ലക്ഷം രൂപ ഷംനയ്ക്ക് നഷ്ടപരിഹാരം നൽകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഷാഫി ഇത് അംഗീകരിച്ചിരുന്നില്ല.
Location :
First Published :
October 19, 2019 3:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
ഭർത്താവിന്റെ പരാതിയിൽ ഭാര്യയെയും മകനെയും വീട്ടിൽനിന്നിറക്കാൻ പൊലീസ്; പ്രതിഷേധവുമായി നാട്ടുകാർ

