കല്ലായിപ്പുഴയ്ക്ക് ചരമഗീതം എഴുതുന്നതാര്? ഓർമ മാത്രമായി മാറുമോ കല്ലായിക്കടവ്
- Published by:Naseeba TC
- news18
Last Updated:
ജില്ലാഭരണകൂടത്തിന്റെ അനാസ്ഥയാണ് കല്ലായിക്ക് ചരമഗീതം രചിക്കുന്നതെന്ന് കല്ലായി പുഴ സംരക്ഷണ സമിതി പ്രവര്‍ത്തകനായ ഉമ്മര്‍ കോയ
കോഴിക്കോട്: കല്ലായിപ്പുഴയെന്നാൽ മരത്തടികൾ പൊങ്ങിക്കിടക്കുന്ന കാഴ്ച്ചയാണ് ആദ്യം ഓർമയിലെത്തുക. എന്നാല്‍ കുറച്ചായി മരത്തടികള്‍ പുഴയില്‍ കുറവാണ്. പുഴയിലല്ല ഇപ്പോള്‍ മരത്തടികള്‍ പൊങ്ങിക്കിടക്കുന്നത്. ചെളിയില്‍ പുതഞ്ഞുകിടക്കുകയാണ്.
കല്ലായി പുഴ കടലിനോട് ചേരുന്ന അഴിമുഖത്ത് തോണിയിറക്കാനാകാത്ത സ്ഥിതിയാണ്. ചെറുവള്ളങ്ങളും മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന യന്ത്രത്തോണികളും പുഴയില്‍ മണ്‍തിട്ടയില്‍ ഇടിച്ച് മറിയുന്നതിന്റെ ദുരിതം പങ്കിടുകയാണ് മത്സ്യത്തൊഴിലാളികള്‍. കല്ലായി പുഴയില്‍ ചെളി അടിഞ്ഞ് തുരുത്തുകള്‍ രൂപപ്പെടുന്നതാണ് അപകടകാരണം. ചെളി കുമിഞ്ഞുകൂടി തോണികള്‍ മണ്‍തിട്ടയിലിടിച്ചാണ് അപകടമുണ്ടാകുന്നത്.
ഫണ്ട് ഉണ്ടായിട്ടും ചെളി നീക്കം ചെയ്യാന്‍ ജില്ലാഭരണകൂടം തയ്യാറാകുന്നില്ലെന്ന് മത്സ്യത്തൊഴിലാളിയായ ഇസ്മായില്‍ പറയുന്നു. പുഴയുടെ മധ്യഭാഗത്ത് ചെളി അടിഞ്ഞ് കൂടി തുരുത്തുകള്‍ രൂപപ്പെട്ട നിലയിലാണ്. അമ്പത് മീറ്റര്‍ വീതിയിലും ഒരു മീറ്റര്‍ ആഴത്തിലും ചെളി നീക്കം ചെയ്യാനായിരുന്നു പദ്ധതി. വര്‍ഷങ്ങളായി ഇങ്ങനെ കിടക്കുന്നു. പുഴയുടെ അടിത്തട്ടിലെ ചെളി നീക്കം ചെയ്യാന്‍ ഓരോ വര്‍ഷവും കോടിക്കണക്കിന് രൂപ ജില്ലാ ഭരണകൂടം നീക്കിവെയ്ക്കാറുണ്ടെങ്കിലും നടപടി ഉണ്ടാകാറില്ല.
advertisement
ഇത്തവണയും 4.90 കോടിയുടെ നീക്കിയിരിപ്പുണ്ട്. ജില്ലാഭരണകൂടത്തിന്റെ അനാസ്ഥയാണ് കല്ലായിക്ക് ചരമഗീതം രചിക്കുന്നതെന്ന് കല്ലായി പുഴ സംരക്ഷണ സമിതി പ്രവര്‍ത്തകനായ ഉമ്മര്‍കോയ ചൂണ്ടിക്കാട്ടുന്നു.
ശക്തമായ മഴ പെയ്താലുടന്‍ കല്ലായി കരകവിയും. പിന്നെ പ്രദേശവാസികള്‍ക്ക് ദുരിതകാലമാണ്. അത്രത്തോളം ചെളിനിറഞ്ഞ് കിടക്കുകയാണ്. പങ്കായം കുത്തുന്നിടത്തെല്ലാം ചെളി കലങ്ങിപ്പോകുന്ന കാഴ്ച്ചയാണ്.
Location :
First Published :
February 18, 2020 4:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
കല്ലായിപ്പുഴയ്ക്ക് ചരമഗീതം എഴുതുന്നതാര്? ഓർമ മാത്രമായി മാറുമോ കല്ലായിക്കടവ്


