മരണത്തിനും ജീവിതത്തിനും ഇടയിൽ ഒരു ബൊലേറോ. കരിങ്കല്ലത്താണി മുറിയങ്കണ്ണി സ്വദേശി മുഹമ്മദ് സാലിഹിന്റെ ജീവൻ ബൊലേറോ തടുത്തു നിർത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ കണ്ടപ്പോൾ എല്ലാവരും ഞെട്ടി . ഒഴിഞ്ഞ് പോയത് എത്ര വലിയ ദുരന്തം ആണെന്ന് സാലിഹ് പോലും തിരിച്ചറിഞ്ഞത് അപ്പോൾ ആണ്.
കുതിച്ചു വന്ന ജെസിബി ബോലൈറോയിൽ തട്ടിയത് കൊണ്ട് മാത്രം ആണ് സാലിഹ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. കോഴിക്കോട് - പാലക്കാട് ദേശീയ പാതയിൽ കരിങ്കല്ലത്താണിക്ക് അടുത്ത് തൊടുകാപ്പിലാണ് അപകടം നടന്നത്. പാലക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന ജെസിബി നിയന്ത്രണം നഷ്ടമായി പാഞ്ഞ് വന്നു. അപകടം ഒഴിവാക്കാൻ ജെസിബി വലത്തോട്ട് വെട്ടിക്കുക ആയിരുന്നു.
[NEWS]വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി; ടിക്ടോക് താരം അറസ്റ്റിൽ
[NEWS]
റോഡരികിൽ ബൈക്കിൽ ഇരുന്ന് ഫോൺ ചെയ്യുക ആയിരുന്നു ടിപ്പർ ലോറി ഡ്രൈവർ ആയിരുന്ന മുഹമ്മദ് സാലിഹ്. ജെസിബി ബ്രേക്ക് ഇടുന്ന ശബ്ദം കേട്ട് സാലിഹ് ബൈക്കിൽ നിന്നും എണീക്കുന്ന സെക്കൻഡ് കൊണ്ട് ജെസിബി തൊട്ടടുത്ത് എത്തി. അപ്പോഴാണ് ഇടയിലേക്ക് ബൊലേറോ വന്ന് കയറിയത്. റോഡിൻ്റെ വലത് ഭാഗത്തേക്ക് തിരിഞ്ഞ ജെസിബി ബൊലേറോയിൽ തട്ടി.
നീങ്ങി വന്ന ബൊലേറോ ബൈക്കിനെ ഇടിച്ചുനീക്കി, നിലത്ത് വീണ മുഹമ്മദ് സാലിഹ് ചെറിയ മുറിവുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.
സംഭവത്തെ കുറിച്ച് സാലിഹ് പറയുന്നതിങ്ങനെ;" ആ സമയത്ത് വല്ലാതെ പേടിച്ചിരുന്നു. ജീവൻ കിട്ടിയത് ദൈവകൃപ. ജെസിബി ബ്രേക്ക് ഇടുന്ന ശബ്ദം കേട്ട് മാറാൻ തുടങ്ങിയെങ്കിലും കരുതിയതിലും വേഗത്തിൽ ജെസിബി വന്നു. ജീപ്പിൽ തട്ടിയില്ലെങ്കിൽ ,ഇപ്പൊ പറയാൻ ആളുണ്ടാകില്ല. പിന്നെ ഒരു മണിക്കൂർ കഴിഞ്ഞ് ആണ് സിസിടിവി വിഡിയോ കണ്ടത്. അപ്പോഴാണ് എത്ര വലിയ അപകടത്തിൽ നിന്ന് ആണ് രക്ഷപ്പെട്ടത് എന്ന് മനസ്സിലായത്. ഇപ്പോഴും ഞെട്ടൽ മാറിയിട്ടില്ല. ഇത് രണ്ടാം ജന്മം ആണ്"
ജെസിബി അടുത്തുള്ള മരത്തിൽ തട്ടിയതോടെ വേഗം കുറഞ്ഞ് അപ്പുറത്ത് ഉള്ള വീടിന് മുൻപിൽ നിന്നു. ബൊലേറോയുടെ മുൻഭാഗവും ഗ്ലാസും തകർന്നു. പക്ഷേ ആർക്കും വലിയ പരിക്ക് പറ്റിയില്ല.
എല്ലാവരും ദുരന്തം തലനാരിഴക്ക് വഴി മാറി പോയതിൻ്റെ ആശ്വാസത്തിൽ കൈ കൊടുത്ത് പിരിഞ്ഞു. ആർക്കും പരാതി ഇല്ലാത്തതിനാൽ പൊലീസ് കേസും എടുത്തിട്ടില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Accident, Cctv visuals, Video