കൊല്ലം: ആര്യങ്കാവിലെ റോസ് മലയിൽ ഒരു രാവും പകലും നടത്തിയ തെരച്ചിലിനൊടുവിലാണ് വനത്തിൽ ഒറ്റപ്പെട്ട കോട്ടയം സ്വദേശിയെ പൊലീസും വനപാലകരും ചേർന്ന് കണ്ടെത്തിയത്. കോട്ടയം പുതുപ്പള്ളി സ്വദേശി സുമേഷാണ് കാട്ടിനുള്ളിൽ ഒറ്റപ്പെട്ടു പോയത്.
ബന്ധുവായ അജേഷിനൊപ്പമാണ് സുമേഷ് റോസ്മല സന്ദർശിക്കാനെത്തിയത്. ബൈക്കിലായിരുന്നു ഇരുവരുടെയും യാത്ര. റോസ് മലയിൽ നിന്നും മടങ്ങവെ പ്രാഥമിക കർമത്തിനായി സുമേഷ് ബൈക്കിൽ നിന്നിറങ്ങി കാട്ടിനുള്ളിലേക്കു കയറി. അജേഷ് ഏറെ നേരം കാത്തു നിന്നെങ്കിലും സുമേഷ് മടങ്ങിയെത്തിയില്ല. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടു. ഇതേത്തുടർന്ന് അജേഷ് പൊലീസിനെ വിവരമറിയിച്ചു.വനപാലകരും പൊലീസും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
നാലുമണിക്കൂറിനു ശേഷം സുമേഷിന്റെ ഫോണിൽ നിന്നുംസഹായമഭ്യർത്ഥിച്ച് പൊലീസ് കൺട്രോൾ റൂമിൽ വിളിയെത്തി. റേഞ്ച് കിട്ടാത്തതിനെ തുടർന്ന് ഉയരമുള്ള മരത്തിൽ കയറിയാണ് സുമേഷ് കൺട്രോൾ റൂമുമായി ബന്ധപ്പെട്ടത്. താൻ നിൽക്കുന്ന പ്രദേശത്തിനടുത്ത് വിശാലമായ പുല്ലുമേടുണ്ടെന്ന അടയാളമാണ് സുമേഷ് കൺട്രോൾ റൂമിൽ നൽകിയത്. കൺട്രോൾ റൂമിൽ നിന്നും ലഭിച്ച വിവരമനുസരിച്ച് പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ആ വഴിക്ക് നീങ്ങി. കടുവയുടെ സാന്നിധ്യമുള്ള സ്ഥലത്താണ് യുവാവ് അകപ്പെട്ടതെന്നത് ആശങ്കയും സൃഷ്ടിച്ചു. എന്നാൽ പിന്നീട് സുമേഷിന്റെ ഫോണിൽ ബന്ധപ്പെടാനും സാധിച്ചില്ല.
കഴിഞ്ഞ രാത്രി മുഴുവൻ വനപാലകരും പൊലീസും തെരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. ഇതിനിടെ വനത്തിനുള്ളിലെ നാലു പേർ രാവിലെ സുമേഷിനെ കണ്ടെത്തി. തുടർന്ന് തെന്മല പൊലീസിനെ വിവരമറിയിച്ചു. കാട്ടുപോത്തിനെക്കണ്ട് ഭയന്ന് ഓടുകയായിരുന്നെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.