T20 ലോകകപ്പില്‍ ഇത്തവണ നേരത്തെ തന്നെ സെമി പ്രതീക്ഷകള്‍ അവസാനിച്ചതിനാല്‍ വെസ്റ്റ് ഇന്‍ഡീസ് (West Indies) ടീം സമ്മര്‍ദ്ദങ്ങളൊന്നുമില്ലാതെയാണ് ഇന്ന് ഓസീസിനെതിരെ കളിക്കാന്‍ ഇറങ്ങിയത്. ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലെ തോല്‍വിക്ക് ശേഷം വിന്‍ഡീസ് താരം ഡ്വെയ്ന്‍ ബ്രാവോ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിരുന്നു. താരത്തിന്റെ അവസാന മത്സരമെന്ന പ്രത്യേകത മാത്രമായിരുന്നു ഗ്രൗണ്ടിലിറങ്ങും മുമ്പ് വരെ ഈ മത്സരം വിന്‍ഡീസിന്.
എന്നാല്‍ ബാറ്റ് ചെയ്യാന്‍ ക്രിസ് ഗെയ്ല്(Chris Gayle) ക്രീസിലേക്ക് വരുമ്പോള്‍ മുതല്‍ കണ്ടത് നാടകീയ രംഗങ്ങളായിരുന്നു. വിന്‍ഡീസ് താരങ്ങളെല്ലാം ചേര്‍ന്ന് എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് ഗെയ്ലിനെ ക്രീസിലേക്ക് വീട്ടത്. പതിവില്‍ നിന്ന് വ്യത്യസ്തമായി കൂളിംഗ് ഗ്ലാസ് ധരിച്ചാണ് ഗെയ്ല് ബാറ്റ് ചെയ്യാനിറങ്ങിയത്. ഒമ്പത് പന്തില്‍ രണ്ട് സിക്സ് അടക്കം 15 റണ്‍സടിച്ച ഗെയ്ലിനെ പാറ്റ് കമ്മിന്‍സ് ബൗള്‍ഡാക്കി.
തുടര്‍ന്ന് ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയ ഗെയ്ല് ചിരിച്ചുകൊണ്ട് ബാറ്റുയര്‍ത്തി കാണികളെ അഭിവാദ്യം ചെയ്താണ് ക്രീസ് വിട്ടത്. ഡ്രസ്സിംഗ് റൂമിലേക്ക് കയറും മുമ്പ് ഡഗ് ഔട്ടിലിരുന്ന സഹതാരങ്ങളെയെല്ലാം ചിരിച്ചുകൊണ്ട് ആലിംഗനം ചെയ്യുന്ന ഗെയ്ലിനെയും കാണാമായിരുന്നു. ഇതുവരെ ഔദ്യോഗികമായി ഗെയ്ല് വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇത് ടി20 ക്രിക്കറ്റിലെ ഇതിഹാസ താരത്തിന്റെ അവസാന മത്സരമായിരിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
പിന്നാലെ അദ്ദേഹം ഫീല്ഡിംഗിനെത്തി. ഡേവിഡ് വാര്‍ണറുടേയും മിച്ചല്‍ മാര്‍ഷിന്റേയും (Mitchell Marsh) ബാറ്റിംഗ് കരുത്തില്‍ ഓസീസ് ജയമുറപ്പിച്ചിരുന്നു. ഇതോടെ 16ആം ഓവറെറിയാന്‍ ഗെയ്ലെത്തി. മത്സരത്തില്‍ അവസാന അഞ്ചോവറില്‍ 9 റണ്‍സ് വേണമെന്നിരിക്കെയാണ് പൊള്ളാര്‍ഡ് ഓവര്‍ ക്രിസ് ഗെയ്ലിന് നല്‍കിയത്.
രണ്ട് വൈഡ് അടക്കം ആദ്യ അഞ്ച് പന്തില്‍ 7 റണ്‍സാണ് ഗെയ്ല് വഴങ്ങിയത്. തുടര്‍ന്ന് ഓവറിലെ അവസാന പന്തില്‍ ബൗണ്ടറി നേടി ഓസ്ട്രേലിയയെ വിജയത്തിലെത്തിക്കാനുള്ള ശ്രമത്തിനിടെയാണ് മിച്ചല്‍ മാര്‍ഷ് പുറത്തായത്. പുറത്തായ ശേഷം മടങ്ങുകയായിരുന്ന മിച്ചല്‍ മാര്‍ഷിനെ പുറകില്‍ ചെന്ന് കെട്ടിപ്പിടിച്ചുകൊണ്ടാണ് ക്രിസ് ഗെയ്ല് വിക്കറ്റ് ആഘോഷിച്ചത്.
ടൂര്‍ണമെന്റില്‍ ബംഗ്ലാദേശിനെതിരെ മാത്രമാണ് നിലവിലെ ചാമ്പ്യന്മാര് കൂടിയായ വെസ്റ്റ് ഇന്‍ഡീസിന് വിജയിക്കാന്‍ സാധിച്ചത്. കഴിഞ്ഞ ദിവസം ശ്രീലങ്കയ്ക്കെതിരായ മത്സരത്തിന് ശേഷമാണ് വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2018ല്‍ വിരമിക്കല്‍ പ്രഖ്യാപിച്ച താരം തൊട്ടടുത്ത വര്‍ഷം പ്രഖ്യാപനം പിന്‍വലിച്ചിരുന്നു. 'വിരമിക്കാനുള്ള സമയമായെന്നാണ് ഞാന്‍ കരുതുന്നത്. എനിക്ക് ഏറെ മികച്ച ഒരു കരിയര്‍ ലഭിച്ചു. 18 വര്‍ഷക്കാലം വെസ്റ്റിന്‍ഡീസിനെ പ്രതിനിധീകരിക്കാന്‍ എനിക്ക് സാധിച്ചു. ഇതില്‍ ഉയര്‍ച്ചതാഴ്ചകളുണ്ടായിരുന്നു. എന്നാല്‍, തിരിഞ്ഞു നോക്കുമ്ബോള്‍ എന്റെ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ സാധിച്ചതില്‍ ഞാന്‍ നന്ദിയുള്ളവനാണ്'- ബ്രാവോ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.