യൂറോപ്യന്‍ ടീമുകളുടെ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഗോള്‍ മഴ പെയ്യിച്ച് ബെൽജിയത്തിനും നെതർലൻഡ്‌സിനും തകർപ്പൻ ജയം. ബെൽജിയം എതിരില്ലാത്ത എട്ട് ഗോളിന് ബെലാറസിനെ വീഴ്ത്തിയപ്പോൾ നെതർലൻഡ്സ് എതിരില്ലാത്ത ഏഴ് ഗോളിനാണ് ഗിബ്രാൾട്ടറിനെ വീഴ്ത്തിയത്.
ഗ്രൂപ്പ് ഇയിലെ പോരാട്ടത്തിലാണ് ബെലാറസിനെ ബെല്‍ജിയം എട്ട് ഗോളിന് പരാജയപ്പെടുത്തിയത്. ലീന്‍ഡ്രൊ ട്രോസാര്‍ഡും ഹാന്‍സ് വനേഗനും ഇരട്ടഗോളുകളുമായി തിളങ്ങിയപ്പോൾ മിഷി ബാറ്റ്ഷുവായി, ക്രിസ്റ്റ്യൻ ബെൻടെക്കി, ഡെന്നിസ് പരറ്റ്, ജെറെമി ഡോക്കു എന്നിവർ ഓരോ ഗോളുകൾ വീതം നേടി.
14-ാം മിനിറ്റിൽ ആരംഭിച്ച ഗോളടി അവസാനിച്ചത് 89-ാം മിനിറ്റിലാണ്. ബെല്‍ജിയമാണ് ഗ്രൂപ്പില്‍ ഒന്നാമത്. ഡാനിയല്‍ ജെയിംസിന്റെ ഏക ഗോളിലാണ് വെയില്‍സ് ചെക്ക് റിപ്പബ്ലിക്കിനെ ഗ്രൂപ്പില്‍ അട്ടിമറിച്ചത്. തോല്‍വി വഴങ്ങിയെങ്കിലും ചെക് റിപ്പബ്ലിക് രണ്ടാം സ്ഥാനം നിലനിര്‍ത്തി.
ഗ്രൂപ്പ് ജിയിലെ മത്സരത്തിൽ ഗിബ്രാൾട്ടറിന്റെ തട്ടകത്തിലായിരുന്നു ഡച്ച് പടയുടെ തകർപ്പൻ ജയം. മേംഫിസ് ഡിപേ, നെതർലൻഡ്‌സിനായി ഇരട്ട ഗോൾ നേടി. സ്റ്റീവൻ ബെർഗ്വിൻ, ലൂക്ക് ഡി ജോങ്, ജോർജീനോ വൈനാൾഡം, ഡോണി വാൻ ഡി ബീക്ക്, ഡോൺയേൽ മലൻ, എന്നിവരും നെതർലൻഡ്‌സിന് വേണ്ടി ഗോളുകൾ നേടി. ഗിബ്രാള്‍ട്ടറിനെതിരെ സമ്പൂര്‍ണ ആധിപത്യത്തോടെയായിരുന്നു നെതര്‍ലൻഡ്‌സിന്റെ വിജയം. ഏഴ് ഗോളുകള്‍ നേടിയപ്പോള്‍ 80 ശതമാനം പന്തടക്കവും ഒപ്പമുണ്ടായിരുന്നു.
നെതര്‍ലന്റ്സിന്റെ ആറ് ഗോളുകളും പിറന്നത് രണ്ടാം പകുതിയിലായിരുന്നു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ തുർക്കിയും ലാറ്റ്വിയയും 3-3ന് സമനിലയിൽ പിരിഞ്ഞു. തുർക്കിയാണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്. ഒരു പോയിന്റ് കുറവുമായി നെതർലൻഡ്സ് ആണ് തുർക്കിക്ക് പിന്നിൽ രണ്ടാം സ്ഥാനത്ത്.
ഗ്രൂപ്പ് എയിൽ പോർച്ചുഗൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ലക്‌സംബർഗിനെ തകർത്തിരുന്നു. ഡീഗോ ജോട്ട, ക്രിസ്റ്റ്യാനോ റൊണാൾഡോ, ജാവോ പാലിന്യ എന്നിവരാണ് പോർച്ചുഗലിന് വേണ്ടി ഗോളുകൾ നേടിയത്. ഗഴ്സൺ റോഡ്രിഗസ് ആയിരുന്നു ലക്‌സംബർഗിനു വേണ്ടി ഏക ഗോൾ നേടിയത്. ഗ്രൂപ്പ് എച്ചില്‍ മാൾട്ടയെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി ക്രോയേഷ്യ ഒന്നാമതെത്തി. ഇവാന്‍ പെരിസിച്ച്. ലൂക്ക മോഡ്രിച്ച്, ജോസിപ് ബ്രെക്കാലോ എന്നിവരാണ് ലക്ഷ്യം കണ്ടത്. ജര്‍മനി, ഇറ്റലി, സ്പെയിന്‍ എന്നീ വമ്പന്‍ ടീമുകള്‍ ഇന്ന് മത്സരത്തിനിറങ്ങും.
English summary: Belgium and the Netherlands scored 15 goals combined in big routs in World Cup qualifying on Tuesday, while Portugal got one from Cristiano Ronaldo in its victory against a Luxembourg team that tinkered with another shock result. Belgium crushed Belarus 8-0 to stay at the top in Group E, while the Dutch trashed Gibraltar 7-0 to go second behind Turkey in Group Gഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.