IND vs ENG| വീറോടെ വാലറ്റം; ഓവൽ ടെസ്റ്റിൽ ഇന്ത്യൻ ആധിപത്യം; ഇംഗ്ലണ്ടിന് വിജയലക്ഷ്യം 368 റൺസ്
- Published by:Naveen
- news18-malayalam
Last Updated:
മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 270 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യ 466 റണ്‍സിന് പുറത്തായി.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഓവലിൽ നടക്കുന്ന നാലാം ടെസ്റ്റിൽ ഇന്ത്യൻ ആധിപത്യം. ഇന്ത്യൻ നിരയുടെ കൂട്ടായ പ്രകടനത്തിലൂടെ മത്സരം കയ്യടക്കിയ അവർ ഇംഗ്ലണ്ടിന് മുന്നിൽ 368 റൺസിന്റെ വിജയലക്ഷ്യമാണ് ഉയർത്തിയിരിക്കുന്നത്.
ഒന്നാം ഇന്നിങ്സിൽ ഇംഗ്ലീഷ് ബൗളിങ്ങിന് മുന്നിൽ തകർന്ന് പോയ ഇന്ത്യൻ സംഘം രണ്ടാം ഇന്നിങ്സിൽ ഉയിർത്തെഴുനേൽക്കുന്നതിനാണ് ഓവൽ ഗ്രൗണ്ട് സാക്ഷ്യം വഹിച്ചത്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 270 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യ 466 റണ്‍സിന് പുറത്തായി. രോഹിത് ശർമയുടെ സെഞ്ചുറി (127), ചേതേശ്വർ പൂജാര (61), ഋഷഭ് പന്ത് (50), ഷാർദുൽ ഠാക്കൂർ (60) എന്നിവരുടെ അർധസെഞ്ചുറി പ്രകടനങ്ങളുമാണ് ഇന്ത്യയെ വമ്പൻ സ്കോറിലേക്ക് നയിച്ചത്. കെ.എല്‍ രാഹുല്‍ (46), ക്യാപ്റ്റന്‍ വിരാട് കോഹ്ലി (44) എന്നിവരുടെ ഇന്നിങ്‌സും ഇന്ത്യൻ സ്കോറിങ്ങിൽ നിർണായകമായി.
advertisement
നേരത്തെ, 270/3 എന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് രവീന്ദ്ര ജഡേജയുടെ (17) വിക്കറ്റാണ് ആദ്യം നഷ്ടമായത്. നാലാം ദിനത്തിൽ കോഹ്‌ലിയും ജഡേജയും കൂടി ചേർന്ന് ശ്രദ്ധയോടെ ഇന്ത്യൻ ഇന്നിങ്സിനെ മുന്നോട്ട് നയിക്കുന്നതിനിടെയാണ് ജഡേജ പുറത്തായത്. ജഡേജയ്ക്ക് പിന്നാലെ വന്ന രഹാനെ ശ്രദ്ധയോടെയാണ് തുടങ്ങിയതെങ്കിലും, പരമ്പരയിൽ ഫോം കണ്ടെത്താൻ വിഷമിക്കുന്ന താരം ഇത്തവണയും നിരാശപ്പെടുത്തി. ജഡേജ പുറത്തായി ഓരോവറിന് ശേഷം പിന്നാലെ രഹാനെയും മടങ്ങുകയായിരുന്നു. ക്രിസ് വോക്‌സ് തന്നെയാണ് രഹാനെയും പുറത്താക്കിയത്. വിക്കറ്റിന് മുന്നിൽ കുരുങ്ങി, പൂജ്യത്തിനാണ് താരം പുറത്തായത്. പിന്നാലെ കോഹ്‍ലിയെയും മടക്കി ഇംഗ്ലണ്ട് മേൽക്കൈ നേടിയെങ്കിലും പന്തും ഷാർദുലും ചേർന്ന് മത്സരം വീണ്ടും ഇന്ത്യയുടെ വരുതിയിലേക്ക് കൊണ്ടുവരികയായിരുന്നു.
advertisement
ഏഴാം വിക്കറ്റിൽ ഇരുവരും ചേർന്ന് കുറിച്ച 100 റൺസ് കൂട്ടുകെട്ടാണ് മത്സരത്തിന്റെ ഗതി മാറ്റിയത്. ഒന്നാം ഇന്നിങ്സിലും ഇന്ത്യയെ തോളിലേറ്റി തകർത്തടിച്ച ഠാക്കൂർ തന്നെയായിരുന്നു കൂടുതല്‍ അപകടകാരി കേവലം 72 പന്തുകളില്‍ നിന്ന് ഏഴ് ഫോറിന്റേയും ഒരു സിക്‌സിന്റേയും സഹായത്തോടെയാണ് താരം 60 റണ്‍സെടുത്തത്. അപ്പുറത്ത് പന്ത് തന്റെ പതിവ് ആക്രമണ ശൈലി മാറ്റിവെച്ച് ശ്രദ്ധയോടെ ബാറ്റേന്തി. നാല് ഫോര്‍ ഉള്‍പ്പെടെയാണ് പന്ത് 50 റൺസ് നേടിയത്.
അർധസെഞ്ചുറികൾ കുറിച്ചതിന് പിന്നാലെ തന്നെ ഇരുവരും മടങ്ങിയെങ്കിലും ഇന്ത്യൻ വാലറ്റം പോരാട്ടം ഏറ്റെടുക്കുകയായിരുന്നു. ക്രീസില്‍ ഒത്തുച്ചേര്‍ന്ന ജസ്പ്രീത് ബുമ്രയും (24) ഉമേഷ് യാദവും (25) ചേർന്ന് ഇംഗ്ലീഷ് ബൗളിങ്ങിനെ നിർഭയം നേരിടുകയായിരുന്നു. ഒമ്പതാം വിക്കറ്റിൽ 36 റൺസ് കൂട്ടിച്ചേർത്തതിന് ശേഷമാണ് സഖ്യം വേർപിരിഞ്ഞത്. അവസാന വിക്കറ്റിൽ 16 റൺസും ചേർക്കാൻ ഇന്ത്യക്കായി. മുഹമ്മദ് സിറാജ് മൂന്ന് റൺസോടെ പുറത്താകാതെ നിന്നു.
advertisement
ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സ് മൂന്ന് വിക്കറ്റും, ഒലി റോബിൻസൺ, മൊയീൻ അലി എന്നിവർ രണ്ട് വീതം വിക്കറ്റും വീഴ്ത്തി.
നേരത്തെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 191 റൺസിന് പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങിൽ 99 റൺസിന്റെ ലീഡുമായി ഇംഗ്ലണ്ട് 290 റൺസും നേടിയിരുന്നു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Sep 05, 2021 9:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
IND vs ENG| വീറോടെ വാലറ്റം; ഓവൽ ടെസ്റ്റിൽ ഇന്ത്യൻ ആധിപത്യം; ഇംഗ്ലണ്ടിന് വിജയലക്ഷ്യം 368 റൺസ്






