ഐഎസ്എൽ ഒമ്പതാം പതിപ്പിന് ഇന്ന് കൊടി ഉയരും. രാത്രി 7.30 കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ നേരിടും. നിലവിലെ റണ്ണേഴ്‌സ് അപ്പായ ബ്ലാസ്റ്റേഴ്‌സ് കിരീടമോഹവുമായാണ് സീസണ്‍ ആരംഭിക്കുക. കഴിഞ്ഞ സീസണിലെ മോശം പ്രകടനം മാറ്റിയെടുക്കാനാമ് ഇസ്റ്റ് ബംഗാൾ ശ്രമിക്കുക.
കോവിഡ് കാലത്തിന് ശേഷം രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഐ.എസ്.എൽ. ഹോം ആൻഡ് എവേ അടിസ്ഥാനത്തിലേക്ക് തിരിച്ചെത്തുന്നത്. സെർബിയക്കാരനായ കോച്ച് ഇവാൻ വുകോമാനോവിച്ചിന്‌റെ പരിശീലനത്തിൽ മികച്ച പ്രകടനമായിരുന്നു കഴിഞ്ഞ സീസണലിൽ ബ്ലാസ്റ്റേഴ്സ് കാഴ്ചവെച്ചത്. എന്നാല്‍ കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിസിനായി ബൂട്ടണിഞ്ഞ അൽവാരോ വാസ്‌ക്വസും ഹോർഗെ ഡയസും ടീമിലില്ല.
കഴിഞ്ഞ സീസണിൽ ടീമിലുണ്ടായിരുന്ന 16 പേരെ നിലനിർത്തിയപ്പോൾ 12 പേർ പുതുതായെത്തി. 14 യുവതാരങ്ങളാണ് ഇത്തവണ ബ്ലാസ്റ്റേഴ്‌സ് നിരയിലുള്ളത്. മലയാളി താരങ്ങളായ കെ.പി. രാഹുൽ മുന്നേറ്റത്തിലും സഹൽ അബ്ദുൽ സമദ് മധ്യനിരയിലും ആദ്യ ഇലവനിലുണ്ടാകാനാണ് സാധ്യത.
മുൻ ഇന്ത്യൻ കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈനിന്റെ കീഴിൽ പുതിയ പ്രതീക്ഷകളുമായാണ് ഈസ്റ്റ് ബംഗാള്‍ ഇത്തവണ ഇറങ്ങുന്നത്. കഴിഞ്ഞതവണത്തെ ടോപ് സ്‌കോറർ അന്റോണിയോ പെറോസെവിച്ച് ടീം വിട്ടെങ്കിലും പകരമെത്തിയ ബ്രസീലിയൻ താരം ക്ലെയ്ട്ടൺ സിൽവയെ ടീമിലെത്തിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: East Bengal, Isl, Kerala blasters