ശ്രീശാന്തിന് അഞ്ച് വിക്കറ്റ് നേട്ടം; യുപിക്കെതിരെ കേരളത്തിന് ത്രസിപ്പിക്കുന്ന വിജയം

Last Updated:

ഉത്തർപ്രദേശ് ഉയർത്തിയ 284 റണ്‍സ് വിജയലക്ഷ്യം തേടി ബാറ്റു ചെയ്ത കേരളം ഏഴു പന്തും മൂന്നു വിക്കറ്റും ശേഷിക്കെ വിജയം സ്വന്തമാക്കുകയായിരുന്നു

ബെംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ കരുത്തരായ ഉത്തര്‍ പ്രദേശിനെതിരെ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി കേരളത്തിന്‍റെ കുതിപ്പ്. ചാംപ്യൻഷിപ്പിൽ കേരളത്തിന്റെ രണ്ടാം വിജയം ആണ് ഇത്. ഉത്തർപ്രദേശ് ഉയർത്തിയ 284 റണ്‍സ് വിജയലക്ഷ്യം തേടി ബാറ്റു ചെയ്ത കേരളം ഏഴു പന്തും മൂന്നു വിക്കറ്റും ശേഷിക്കെ വിജയം സ്വന്തമാക്കുകയായിരുന്നു. അഞ്ചു വിക്കറ്റെടുത്ത ശ്രീശാന്തും അർദ്ധസെഞ്ച്വറി നേടിയ റോബിൻ ഉത്തപ്പ, സച്ചിൻ ബേബി എന്നിവരുടെ മികവുമാണ് കേരളത്തിന് ജയം സമ്മാനിച്ചത്.
വിജയ് ഹസാരെ ട്രോഫിയിൽ ആദ്യ മത്സരത്തിൽ ഒഡീഷയ്ക്കെതിരെ സെഞ്ച്വറി നേടിയ റോബിൻ ഉത്തപ്പ മിന്നുന്ന ഫോം തുടർന്നതോടെ ഉത്തർപ്രദേശ് ബോളർമാർക്കെതിരെ കേരളം സമ്പൂർണ ആധിപത്യം സ്ഥാപിക്കുകയായിരുന്നു. വിഷ്ണു വിനോദിനെ തുടക്കത്തില്‍ നഷ്ടമായ ശേഷം റോബിന്‍ ഉത്തപ്പയും സഞ്ജു സാംസണും രണ്ടാം വിക്കറ്റില്‍ 104 റണ്‍സാണ് കൂട്ടിച്ചേർത്തത്. 55 പന്തില്‍ നിന്ന് 81 റണ്‍സ് നേടിയ റോബിന്‍ ഉത്തപ്പയാണ് ഇന്ന് കേരളത്തിന്‍റെ ബാറ്റിങ് നിരയിൽ നെടുംതൂണായത്. ഉത്തപ്പ എട്ടു ഫോറും നാലു സിക്സറുമാണ് നേടിയത്. ഉത്തപ്പ പുറത്തായി രണ്ട് പന്തുകള്‍ക്ക് ശേഷം സഞ്ജുവിനെ(29) നഷ്ടമായപ്പോൾ കേരളം ഒന്നിന് 122 എന്ന ശക്തമായ നിലയില്‍ നിന്ന് മൂന്നിന് 122 എന്ന നിലയിൽ അൽപ്പമൊന്ന് പതറിു.
advertisement
എന്നാൽ ക്യാപ്റ്റൻ സച്ചിന്‍ ബേബിയും വത്സല്‍ ഗോവിന്ദും നാലാം വിക്കറ്റില്‍ ഒത്തുചേർന്നതോടെ കേരളം വീണ്ടും ശരിയായ ട്രാക്കിലെത്തി. ഈ സഖ്യം 71 റണ്‍സ് നേടി കേരളത്തെ സുരക്ഷിതമായി ലക്ഷ്യത്തിലേക്ക് നയിച്ചു. എന്നാൽ വത്സലിനെയും(30) മുഹമ്മദ് അസ്ഹറുദ്ദീനെയും അടുത്തടുത്ത ഓവറുകളില്‍ നഷ്ടമായത് കേരളത്തിന് വീണ്ടും തിരിച്ചടിയായി. ലോവർ മിഡിൽ ഓർഡറിൽ ജലജ് സക്സേന അവസരത്തിനൊത്ത് ഉയർന്നതോടെ കേരളം വിജയ തീരത്തേക്ക് അടുത്തു. എന്നാൽ സച്ചിൻ ബേബിയുടെ വിക്കറ്റ് 48-ാം ഓവറിൽ നഷ്ടമായപ്പോൾ കേരളം ഏഴിന് 270 റൺസ് എന്ന നിലയിലായിരുന്നു. തുടർന്നെത്തിയ എം. ഡി നിധീഷ് ഒരു സിക്സറും ഒരു ഫോറും ഉൾപ്പടെ ആറു പന്തിൽ 13 റൺസെടുത്ത് കേരളത്തിന്‍റെ ജയം ഉറപ്പാക്കുകയായിരുന്നു.
advertisement
ഇന്ത്യൻ താരം ഭുവനേശ്വർ കുമാർ ഉൾപ്പടെയുള്ള ശക്തമായ ബോളിങ് നിരയ്ക്കെതിരെയാണ് കേരളം വൻ സ്കോർ പിന്തുടർന്ന് ജയം സ്വന്തമാക്കിയത്. ഉത്തർപ്രദേശിനുവേണ്ടി കരൺ ശർമ്മ രണ്ടു വിക്കറ്റ് സ്വന്തമാക്കി. ഭുവനേശ്വർ കുമാർ, മൊഹ്സിൻ ഖാൻ, ശിവം ശർമ്മ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
നേരത്തെ ടോസ് നേടിയ കേരളം യുപിയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. അവർ 49.4 ഓവറിൽ 283 റൺസിന് പുറത്താകുകയായിരുന്നു. ഇന്നിംഗ്സിന്‍റെ അവസാനം മൂന്നു ഓവറുകൾക്കിടെ നാലു വിക്കറ്റ് വീഴ്ത്തിയ എസ്. ശ്രീശാന്ത് ആണ് കേരളത്തിനുവേണ്ടി ബോളിങിൽ തിളങ്ങിയത്. ആകെ 9.4 ഓവർ എറിഞ്ഞ ശ്രീശാന്ത് 64 റൺസ് വഴങ്ങിയ അഞ്ചു വിക്കറ്റെടുത്തു. ഉത്തർപ്രദേശിനു വേണ്ടി അക്ഷ്ദീപ് നാഥ് 68 റൺസെടുത്ത് ടോപ് സ്കോററായി. യുവ താരം പ്രിയം ഗാർഗ് 57 റൺസും അഭിഷേക് ഗോസ്വാമി 54 റൺസും നേടി.
മലയാളം വാർത്തകൾ/ വാർത്ത/Sports/
ശ്രീശാന്തിന് അഞ്ച് വിക്കറ്റ് നേട്ടം; യുപിക്കെതിരെ കേരളത്തിന് ത്രസിപ്പിക്കുന്ന വിജയം
Next Article
advertisement
അത്തരത്തിലെ ജൂറിയും കേന്ദ്ര സർക്കാരും മമ്മൂട്ടിയെ അർഹിക്കുന്നില്ല; അവിടെ അവാർഡ് 'ഫയലുകള്‍ക്ക്': പ്രകാശ് രാജ്
അത്തരത്തിലെ ജൂറിയും കേന്ദ്ര സർക്കാരും മമ്മൂട്ടിയെ അർഹിക്കുന്നില്ല; അവിടെ അവാർഡ് 'ഫയലുകള്‍ക്ക്': പ്രകാശ് രാജ്
  • മമ്മൂട്ടി ഇപ്പോഴും ചെറുപ്പക്കാരോട് മത്സരിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രകാശ് രാജ് പറഞ്ഞു.

  • മമ്മൂട്ടിയുടെ സൂക്ഷ്മ പ്രകടനങ്ങൾ ഇന്നത്തെ യുവതലമുറ കണ്ടു മനസ്സിലാക്കേണ്ടതാണ്.

  • 128 സിനിമകളെ വിലയിരുത്തിയ പ്രകാശ് രാജ്, പത്ത് ശതമാനം സിനിമകൾ മാത്രമാണ് മികവ് പുലർത്തിയതെന്ന് പറഞ്ഞു.

View All
advertisement