'പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിന് മാപ്പ് പറയാം, എന്നാല്‍ എന്റെ നിറം എന്താണ് എന്നതിന് മാപ്പ് പറയാന്‍ എനിക്കാകില്ല': റാഷ്‌ഫോര്‍ഡ്
- Published by:Sarath Mohanan
- news18-malayalam
Last Updated:
'ഞാന്‍ 23കാരനായ മാഞ്ചസ്റ്ററില്‍ നിന്നുള്ള കറുത്ത വര്‍ഗക്കാരനാണ്. ഒന്നുമില്ലെങ്കിലും ആ ഐഡന്റിറ്റി എന്റെ ഒപ്പം ഉണ്ടാകും.'
സമഭാവനയുടെയും സമത്വത്തിന്റെയും സന്ദേശങ്ങള്‍ ലോകമെമ്പാടുമുളള മനുഷ്യരിലേക്ക് പടര്‍ത്താന്‍ സഹായിക്കുന്ന മത്സരമാണ് ഫുട്‌ബോളെങ്കില്‍ അതിന്റെ ആരാധകര്‍ എങ്ങിനെയായിരിക്കരുത് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായി മാറിയിരുക്കുകയാണ് ഇംഗ്ലണ്ട് ആരാധകര്‍. ഇന്നലെ ഇറ്റലിക്കെതിരെ നടന്ന യൂറോ കപ്പ് ഫൈനലിന് ശേഷം അത്തരത്തില്‍ ഉള്ള പെരുമാറ്റങ്ങളാണ് ഇംഗ്ലണ്ട് ആരാധകരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. ചരിത്ര നേട്ടം സ്വന്തമാക്കാന്‍ മോഹിച്ച് സ്വന്തം തട്ടകമായ വെംബ്ലി സ്റ്റേഡിയത്തില്‍ ഇറങ്ങിയ ഇംഗ്ലണ്ടിന് വളരെയധികം നിരാശ സമ്മാനിക്കുന്നതായിരുന്നു ഇന്നലത്തെ യൂറോ കപ്പ് ഫൈനലിലെ തോല്‍വി. എന്നാല്‍ മത്സരശേഷം ഇംഗ്ലണ്ട് തോല്‍വിയേറ്റു വാങ്ങിയതിന്റെ ഉത്തരവാദിത്വം ആരൊക്കെ പെനാല്‍റ്റി എടുക്കണമെന്നു തീരുമാനിച്ച തനിക്കാണെന്ന് ഏറ്റു പറഞ്ഞ് പരിശീലകന്‍ സൗത്ത്ഗേറ്റ് രംഗത്തെത്തിയിരുന്നു.
എന്നാല്‍ ഇംഗ്ലണ്ട് ആരാധകരുടെ അമര്‍ഷം അതുകൊണ്ടൊന്നും തീരുന്നതായിരുന്നില്ല. 55 വര്‍ഷത്തിന് ശേഷം ഒരു കിരീടം നേടാനുള്ള ഇംഗ്ലണ്ടിന്റെ സുവര്‍ണാവസരമാണ് സ്വന്തം നാട്ടില്‍ തകര്‍ന്നടിഞ്ഞത്. മത്സരത്തില്‍ തോറ്റതിനു പിന്നാലെ സ്വന്തം ടീമിലെ താരങ്ങള്‍ക്കെതിരെ തന്നെ കടുത്ത വംശീയാധിക്ഷേപമാണ് ഇംഗ്ലണ്ട് ആരാധകര്‍ ഉയര്‍ത്തിയത്. ഇംഗ്ലണ്ടിന്റെ പെനാല്‍റ്റി നഷ്ടപ്പെടുത്തിയ റാഷ്‌ഫോര്‍ഡ്, ജാഡന്‍ സാഞ്ചോ, ബുകായോ സാക്ക എന്നിവരായിരുന്നു ഇതിന്റെ ഇരകള്‍. ഇതു കൂടാതെ മാഞ്ചസ്റ്ററിലെ തെരുവിലുണ്ടായിരുന്ന റാഷ്‌ഫോര്‍ഡിന്റെ ചുമര്‍ചിത്രവും ഇംഗ്ലണ്ടിന്റെ തെമ്മാടിക്കൂട്ടങ്ങള്‍ വികൃതമാക്കിയിരുന്നു. ചുമര്‍ ചിത്രത്തിനടുത്ത് മാലിന്യങ്ങള്‍ നിക്ഷേപിച്ചും ചിത്രത്തിന് മുകളില്‍ എഴുതിവെച്ചുമെല്ലാം ആണ് റാഷ്‌ഫോര്‍ഡിന്റെ ചിത്രം വൃകൃതമാക്കിയത്.
advertisement
മത്സരശേഷം താന്‍ നേരിട്ട അധിക്ഷേപങ്ങള്‍ക്കെല്ലാം മറുപടിയുമായി റാഷ്ഫോര്‍ഡും രംഗത്തെത്തിയിരിക്കുകയാണ്. താന്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിന് തന്നെ വിമര്‍ശിക്കാമെന്നും അത്ര നല്ല പെനാല്‍റ്റി ആയിരുന്നില്ല അതെന്നും റാഷ്‌ഫോര്‍ഡ് പറഞ്ഞു. എന്നാല്‍ തന്റെ നിറത്തിന്റെ പേരിലും താന്‍ വന്ന സ്ഥലത്തിന്റെ പേരിലും തന്നെ വിമര്‍ശിക്കാന്‍ ആര്‍ക്കും അവകാശം ഇല്ല എന്ന് താരം പറഞ്ഞു. 'കളിച്ചു വളര്‍ന്ന കാലം മുതല്‍ എന്റെ തൊലിയുടെ നിറത്തിന്റെ പേരില്‍ അധിക്ഷേപങ്ങള്‍ കേള്‍ക്കാറുണ്ട്. പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിനും തന്റെ പ്രകടനത്തിനും താന്‍ മാപ്പു പറയാം. എന്നാല്‍ താന്‍ എന്താണ് എന്നതിനും തന്റെ നിറത്തിനും മാപ്പു പറയാന്‍ ആവില്ല. ഞാന്‍ 23കാരനായ മാഞ്ചസ്റ്ററില്‍ നിന്നുള്ള കറുത്ത വര്‍ഗക്കാരനാണ്. ഒന്നുമില്ലെങ്കിലും ആ ഐഡന്റിറ്റി എന്റെ ഒപ്പം ഉണ്ടാകും.'- റാഷ്‌ഫോര്‍ഡ് പറഞ്ഞു.
advertisement
സോഷ്യല്‍ മീഡിയകളില്‍ അധിക്ഷേപം കടുത്തതോടെ ഇംഗ്ലീഷ് എഫ് എ ഇതിനെ അപലപിച്ച് രംഗത്തു വരികയും ചെയ്തിരുന്നു. വംശീയാധിക്ഷേപം നടത്തുന്ന ആരാധകര്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നും ഇംഗ്ലീഷ് എഫ് എ വ്യക്തമാക്കി. സ്വന്തം ടീമിലെ താരങ്ങള്‍ക്കെതിരെ മാത്രമല്ല, മത്സരം കാണാനെത്തിയ ഇറ്റാലിയന്‍ ആരാധകര്‍ക്കെതിരെയും ഇംഗ്ലണ്ട് ഫാന്‍സ് ആക്രമണം അഴിച്ചു വിട്ടു. ഫൈനലിനു ശേഷം സ്റ്റേഡിയത്തിന്റെ ഗേറ്റ് വഴി പുറത്തേക്കു വരുന്ന ഇറ്റലിയുടെ ആരാധകര്‍ ഓരോരുത്തരെയായി ഇംഗ്ലണ്ട് ആരാധകര്‍ കാത്തിരുന്ന് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇറ്റാലിയന്‍ ആരാധകര്‍ക്ക് പുറമെ കറുത്ത വര്‍ഗക്കാരായ ആളുകളെയും ഇംഗ്ലണ്ട് ആരാധകര്‍ ആക്രമിക്കുന്നുണ്ട്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 13, 2021 7:56 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിന് മാപ്പ് പറയാം, എന്നാല്‍ എന്റെ നിറം എന്താണ് എന്നതിന് മാപ്പ് പറയാന്‍ എനിക്കാകില്ല': റാഷ്‌ഫോര്‍ഡ്