ലോകകപ്പിലെ ചരിത്രവിജയത്തിനുശേഷമുള്ള ആദ്യ മത്സരത്തിന് ഇറങ്ങിയ ലയണൽ മെസി ഗോൾ സ്കോർ ചെയ്തു. മെസിയുടെ മികവിൽ ഫ്രഞ്ച് ലീഗിൽ പി.എസ്.ജി 2.0ന് ആംഗേഴ്സിനെ പരാജയപ്പെടുത്തി. അർജന്റീനയെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചതിന് ശേഷമുള്ള മെസിയുടെ ആദ്യ മത്സരമായിരുന്നു ഇത്.
അഞ്ചാം മിനിട്ടിൽ ഹ്യൂഗോ എകിറ്റികെയിലൂടെയാണ് പി.എസ്.ജി മുന്നിലെത്തിയത്. എൻമുകീലെയുടെ അസിസ്റ്റിൽനിന്നാണ് എകിറ്റികെ ഗോൾ സ്കോർ ചെയ്തത്. 72-ാം മിനിട്ടിലായിരുന്നു മെസിയുടെ ഗോൾ. എകിറ്റികെയും മുകീലെയും ചേർന്ന നടത്തിയ നീക്കത്തിനൊടുവിലാണ് മെസി ലക്ഷ്യം കണ്ടത്. ഓഫ് സൈഡ് സംശയമുണ്ടായിരുന്നെങ്കിലും വാർ പരിശോധനയ്ക്കൊടുവിൽ ഗോൾ അനുവദിക്കുകയായിരുന്നു. ഈ സീസണിലെ അദ്ദേഹത്തിന്റെ എട്ടാം ലീഗ് ഗോൾ ആയിരുന്നു ഇത്.
ഫ്രഞ്ച് ലീഗിൽ അവസാന സ്ഥാനത്ത് നിൽക്കുന്ന ടീമാണ് ആംഗേഴ്സ്. സൂപ്പർതാരം കീലിയൻ എംബാപ്പെ ഇല്ലാതെയാണ് പി.എസ്.ജി ഈ മത്സരത്തിന് ഇറങ്ങിയത്. അതേസമയം രണ്ടു മത്സരങ്ങളിലെ സസ്പെൻഷന് ശേഷം തിരിച്ചെത്തിയ നെയ്മർ ഈ മത്സരത്തിൽ ഒരു മഞ്ഞ കാർഡ് കണ്ടു.
ഈ മത്സരത്തിലെ ജയത്തോടെ പി.എസ്.ജി ഫ്രഞ്ച് ലീഗ് വണ്ണിൽ 47 പോയിന്റുമായി ഒന്നാം സ്ഥാനത്ത് ലീഡുയർത്തി. രണ്ടാം സ്ഥാനക്കാരായ ലെൻസ് 19-ാം സ്ഥാനക്കാരായ സ്ട്രാസ്ബർഗിനോട് 2-2 ന് സമനില വഴങ്ങി. ഇതോടെ പി.എസ്.ജിക്ക് ഒന്നാം സ്ഥാനത്ത് ആറ് പോയിന്‍റിന്‍റെ ലീഡുണ്ട്.
ഡിസംബർ 18-ന് നടന്ന ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെതിരെ അർജന്‍റീന പെനാൽറ്റി ഷൂട്ടൌട്ടിലാണ് ലോകകിരീടം സ്വന്തമാക്കിയത്. അധികസമയം പിന്നിട്ടപ്പോൾ 3-3ന് സമനിലയിൽ അവസാനിച്ച മത്സരത്തിൽ മെസി രണ്ടു ഗോളുകൾ സ്കോർ ചെയ്തിരുന്നു. ഷൂട്ടൌട്ടിലെ ആദ്യ കിക്കും മെസി ഗോളാക്കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.