ISIS Strikes again | അഫ്ഗാനിസ്ഥാനിൽ ചാവേറാക്രമണത്തിൽ 18 പേര്‍ കൊല്ലപ്പെട്ടു; ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്
ISIS Strikes again | അഫ്ഗാനിസ്ഥാനിൽ ചാവേറാക്രമണത്തിൽ 18 പേര്‍ കൊല്ലപ്പെട്ടു; ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്
പശ്ചിമ കാബൂളിലെ വിവിധ ജില്ലകളിലെ ഷിയ ഹസാര വിഭാഗത്തെ ലക്ഷ്യമിട്ട് സുന്നി തീവ്രവാദ ഗ്രൂപ്പായ ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണങ്ങൾ പതിവാണ്. നേരത്തെയും ഈ മേഖലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം നിരവധി കേന്ദ്രങ്ങളിൽ ആക്രമണം നടന്നിട്ടുണ്ട്.
കാബുൾ: അഫ്ഗാനിസ്ഥാനിൽ 18 പേരുടെ മരണത്തിനിടയാക്കിയ ചാവേറാക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്. കഴിഞ്ഞ ദിവസമാണ് തലസ്ഥാന നഗരമായ കാബൂളിലെ ഒരു വിദ്യാഭ്യാസ കേന്ദ്രത്തിന് സമീപം ചാവേറാക്രമണം നടന്നത്. 'സ്ഫോടകവസ്തുക്കൾ അടങ്ങിയ ജാക്കറ്റ് ധരിച്ചെത്തിയ ചാവേർ ആൾക്കൂട്ടത്തിന് നടുവിലെത്തി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു' എന്നാണ് സോഷ്യൽ മീഡിയ ചാനലുകൾ വഴി പുറത്തുവിട്ട പ്രസ്താവനയിൽ ഇസ്ലാമിക് സ്റ്റേറ്റ് അറിയിച്ചത്.
വിദ്യാർഥികളെ ഉന്നതവിദ്യാഭ്യാസത്തിന് പ്രാപ്തരാക്കാൻ പരിശീലനം നല്‍കുന്ന ഒരു കേന്ദ്രത്തിന് സമീപം കഴിഞ്ഞ ദിവസം വൈകിട്ടോടെയായിരുന്നു ആക്രമണം നടന്നത്. 'സ്ഥാപനത്തിന് അകത്തേക്ക് കയറാനായിരുന്നു ആക്രമിയുടെ ശ്രമം എന്നാൽ ഇവിടുത്തെ സുരക്ഷ ഉദ്യോഗസ്ഥർ സംശയം തോന്നി ഇയാളെ തടഞ്ഞു. ഇതോടെ ആ നിരത്തിൽ വച്ച് തന്നെ പൊട്ടിത്തെറിക്കുകയായിരുന്നു' എന്നാണ് ആഭ്യന്തര മന്ത്രാലയം വക്താവ് താരെഖ് അരിയാൻ അറിയിച്ചത്. ആക്രമണത്തിൽ 57 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
'സംഭവം നടക്കുമ്പോൾ ഞാൻ ആ സ്ഥാപനത്തിന്‍റെ നൂറ് മീറ്റർ അകലെയാണ് നിന്നിരുന്നത്. പെട്ടെന്ന് വലിയ ഒരു സ്ഫോടനം ഉണ്ടായി ഞാന്‍ നിലത്തു വീണു'. അപകടത്തിൽ പരിക്കേറ്റ ബന്ധുവിനെ ആശുപത്രിയിലെത്തിച്ച ശേഷം പ്രദേശവാസിയായ അലി റെസ പറയുന്നു.'എനിക്കു ചുറ്റും പുകയും പൊടിപടലങ്ങളും നിറഞ്ഞിരിക്കുകയായിരുന്നു. കൊല്ലപ്പെട്ടവരും പരിക്കേറ്റവരുമെല്ലാം ആ വിദ്യാഭ്യാസ കേന്ദ്രത്തിൽ പ്രവേശനത്തിനെത്തിയവരായിരുന്നു' എന്നും ഇയാൾ കൂട്ടിച്ചേര്‍ത്തു. സ്ഫോടനത്തിന് പിന്നിവൽ തങ്ങളല്ലെന്ന് താലിബാൻ ആദ്യം തന്നെ അറിയിച്ചിരുന്നു. പിന്നാലെയാണ് ഇസ്ലാമിക് സ്റ്റേറ്റ് ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തു വരുന്നത്.
രാജ്യത്തെ നശിപ്പിക്കുന്ന ആഭ്യന്തരയുദ്ധങ്ങൾ അവസാനിപ്പിക്കുന്നതിനായി താലിബാനും അഫ്ഗാനിസ്ഥാനും തമ്മില്‍ ഖത്തറിൽ സമാധാന ചർച്ചകൾ നടന്നുവരികയാണ്. ഇതിനിടെയാണ് രാജ്യത്തെ പിടിച്ചുലച്ച അതിക്രമ സംഭവങ്ങൾ ഇവിടെ അരങ്ങേറുന്നത്. പശ്ചിമ കാബൂളിലെ വിവിധ ജില്ലകളിലെ ഷിയ ഹസാര വിഭാഗത്തെ ലക്ഷ്യമിട്ട് സുന്നി തീവ്രവാദ ഗ്രൂപ്പായ ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണങ്ങൾ പതിവാണ്. നേരത്തെയും ഈ മേഖലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം നിരവധി കേന്ദ്രങ്ങളിൽ ആക്രമണം നടന്നിട്ടുണ്ട്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.