യുഎസിന്റെ ക്രിമിനൽ അനധികൃത കുടിയേറ്റക്കാരുടെ പട്ടികയിൽ 89 ഇന്ത്യക്കാർ
- Published by:Nandu Krishnan
- news18-malayalam
Last Updated:
രണ്ടാം തവണയും അധികാരമേറ്റ ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങളുടെ തുടർച്ചയായാണ് ഈ നീക്കം
യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ് (ഡി.എച്ച്.എസ്) പുറത്തുവിട്ട ‘ക്രിമിനൽ അനധികൃത കുടിയേറ്റക്കാരുടെ’ പട്ടികയിൽ 89 ഇന്ത്യക്കാർ. അനധികൃത കുടിയേറ്റക്കാർക്കെതിരെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തുന്ന കർശന നടപടികളുടെ ഭാഗമായാണ് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റും (ഐ.സി.ഇ), കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷനും (സി.ബി.പി) ചേർന്ന് അറസ്റ്റ് ചെയ്ത ഏകദേശം 25,000 വ്യക്തികളുടെ വിവരങ്ങൾ പുറത്തുവിട്ടത്. കൊലപാതകം, ലൈംഗികാതിക്രമങ്ങൾ, മയക്കുമരുന്ന് കടത്ത് തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവരുടെ പേര്, ഫോട്ടോ, രാജ്യം, ക്രിമിനൽ പശ്ചാത്തലം എന്നിവയാണ് പൊതുജനങ്ങൾക്ക് ലഭ്യമായ ഡാറ്റാബേസിലുള്ളത്.
അമേരിക്കൻ സമൂഹത്തെ ഭയപ്പെടുത്തിയ കുറ്റവാളികളെയും അവരെ നീക്കം ചെയ്ത പ്രദേശങ്ങളെയും കുറിച്ച് പൗരന്മാർക്ക് വ്യക്തമായ ധാരണ നൽകാനാണ് ഡാറ്റാബേസ് രൂപീകരിച്ചതെന്ന് ഡി.എച്ച്.എസ് വ്യക്തമാക്കി. ട്രംപ് ഭരണകൂടത്തിന് കീഴിൽ നടന്ന അറസ്റ്റുകളുടെ ഒരു ഭാഗം മാത്രമാണിതെന്നും കുറ്റവാളികളെ പൂർണ്ണമായും പുറത്താക്കുന്നത് വരെ നടപടികൾ തുടരുമെന്നും വകുപ്പ് അറിയിച്ചു.
രണ്ടാം തവണയും അധികാരമേറ്റ ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങളുടെ തുടർച്ചയായാണ് ഈ നീക്കം. അധികാരമേറ്റ ആദ്യ ദിവസം തന്നെ തെക്കൻ അതിർത്തിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചും കൂടുതൽ സൈന്യത്തെ വിന്യസിച്ചും ‘ക്രിമിനൽ കുടിയേറ്റക്കാരെ’ കൂട്ടത്തോടെ നാടുകടത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. എന്നാൽ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന ഇത്തരം പരിശോധനകൾ സംഘർഷങ്ങൾക്കും വലിയ വിവാദങ്ങൾക്കും കാരണമായിട്ടുണ്ട്. ഫെഡറൽ ഏജന്റുകൾക്ക് ബോഡി ക്യാമറകളും തിരിച്ചറിയൽ രേഖകളും നിർബന്ധമാക്കണമെന്നാവശ്യപ്പെട്ട് ഡെമോക്രാറ്റുകൾ ആഭ്യന്തര സുരക്ഷാ വകുപ്പിനുള്ള ഫണ്ട് തടഞ്ഞുവെച്ചിരിക്കുകയാണ്. പരിശോധനകൾക്കിടയിൽ ഉദ്യോഗസ്ഥർ മാസ്‌ക് ധരിക്കുന്നത് വിലക്കണമെന്ന ആവശ്യവും ഭരണകൂടം ഇതുവരെ അംഗീകരിച്ചിട്ടില്ല.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Feb 06, 2026 5:13 PM IST







