അമേരിക്കയിൽ ഒരാഴ്ച്ച കൊണ്ടുണ്ടായ അതിശൈത്യത്തിൽ മരിച്ചവരുടെ എണ്ണം 38 ആയി. രണ്ടരലക്ഷം വീടുകളിലെ വൈദ്യുതി ഇനിയും പുനഃസ്ഥാപിക്കാനായില്ല. നാഷണൽ വെതർ സർവീസ് റിപ്പോർട്ടനുസരിച്ച്, ഞായറാഴ്ച രാവിലെ വരെ 43 ഇഞ്ച് മഞ്ഞാണ് ന്യൂയോർക്ക് സംസ്ഥാനത്തെ രണ്ടാമത്തെ വലിയ നഗരമായ ബഫല്ലോയിൽ പതിച്ചത്. റെയിൽ, റോഡ്, വ്യോമ ഗതാഗതം ഒരുപോലെ തകരാറിൽ ആയതോടെ സമീപകാലത്തെ ഏറ്റവും വലിയ കാലാവസ്ഥാ ദുരന്തമാണ് യുഎസ് ജനത അനുഭവിക്കുന്നത്.
വൈദ്യുതി വിതരണം താറുമാറായതോടെ രാജ്യത്തെ രണ്ടര ലക്ഷം വീടുകൾ ഇരുട്ടിലാണ്. ഫ്രീസ് മുന്നറിയിപ്പുകൾ തെക്കിലുടനീളം പ്രാബല്യത്തിൽ ഉണ്ട്. തെക്കുകിഴക്ക്, മിഡ് വെസ്റ്റ്, ഈസ്റ്റ് കോസ്റ്റ് എന്നിവിടങ്ങളിലെ ചില പ്രധാന നഗരങ്ങൾ ദശാബ്ദങ്ങളിലെ ഏറ്റവും തണുപ്പുള്ള ക്രിസ്തുമസാണ് രേഖപ്പെടുത്തിയത്. ഫ്ലോറിഡയിൽ, മിയാമി, ടാമ്പ, ഒർലാൻഡോ, വെസ്റ്റ് പാം ബീച്ച് എന്നിവിടങ്ങളിൽ 1983 ന് ശേഷമുള്ള ഏറ്റവും തണുപ്പുള്ള ഡിസംബർ ആയിരുന്നു ഇത്.
Also read- അമേരിക്കയിൽ അസാധാരണശൈത്യവും മഞ്ഞ് വീഴ്ചയും മൂലം 4000ത്തിലധികം വിമാനങ്ങൾ റദ്ദാക്കി
ദിവസവും രണ്ടായിരത്തിലേറെ വിമാന സർവീസുകളാണ് റദ്ദാക്കുന്നത്. അമേരിക്കൻ എയർലൈൻസ്, ഡെൽറ്റ, യുണൈറ്റഡ് എയർലൈൻസ് തുടങ്ങി പ്രധാന വിമാന കമ്പനികളുടെ എല്ലാം ഭൂരിപക്ഷം സർവീസുകളും നിലച്ചു. പ്രധാന നഗരങ്ങളിലെല്ലാം ഗതാഗത നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. ദേശീയപാതകൾ പലയിടത്തും അടച്ചിട്ടിരിക്കുന്നു. റെയിൽ ഗതാഗതം മുടങ്ങിയിട്ട് ഒരാഴ്ചയായി. പടിഞ്ഞാറൻ സംസ്ഥാനമായ മോന്റിയാനയിൽ താപനില ദിവസങ്ങളായി മൈനസ് 45 ഡിഗ്രിയിലാണ്.
ആയിരക്കണക്കിന് വാഹനങ്ങൾ റോഡിൽ മഞ്ഞിൽ കുടുങ്ങി കിടക്കുന്നു. വരും ദിവസങ്ങളിൽ മഞ്ഞുവീഴ്ചയ്ക്ക് അല്പം കുറവുണ്ടാകും എന്നാണു കാലാവസ്ഥ അറിയിപ്പ്. അതിശൈത്യം അമേരിക്കയ്ക്ക്പുതുമ അല്ലെങ്കിലും രാജ്യമാകെ മരവിച്ചുപോകുന്ന ഇത്ര കടുത്ത അവസ്ഥ സമീപകാലത്തൊന്നും ഉണ്ടായിട്ടില്ല. കാനഡയിലും അതിശൈത്യം കാരണം ജനജീവിതം സ്തംഭിപ്പിച്ചിരിക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.