ഐക്യരാഷ്ട്രസഭയില്‍ പ്രസംഗിക്കാനെത്തിയ ബെഞ്ചമിന്‍ നെതന്യാഹു വസ്ത്രത്തില്‍ ക്യൂആര്‍ കോഡ് ഘടിപ്പിച്ചതെന്തിന്?
- Published by:meera_57
- news18-malayalam
Last Updated:
പ്രസംഗം തുടർന്ന നെതന്യാഹു തന്‍റെ വസ്ത്രത്തിൽ ഘടിപ്പിച്ച ക്യൂആര്‍ കോഡ് സൂം ചെയ്യാനും സ്‌കാന്‍ ചെയ്യാനും ഹാളിലുണ്ടായിരുന്നവരോട് ആവശ്യപ്പെട്ടു
വെള്ളിയാഴ്ച ഐക്യരാഷ്ട്രസഭയിലെ പൊതു സമ്മേളനത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു (Benjamin Netanyahu) പ്രസംഗിക്കാന്‍ എത്തിയപ്പോൾ അദ്ദേഹത്തിന്‍റെ വസ്ത്രത്തില്‍ ക്യുആര്‍ കോഡ് ഘടിപ്പിച്ചിരുന്നു. എന്നാല്‍, നെതന്യാഹു പ്രസംഗിക്കാന്‍ എത്തിയപ്പോഴേക്കും നിരവധി രാജ്യങ്ങളിലെ നയതന്ത്രജ്ഞന്മാര്‍ കൂക്കി വിളിക്കുകയും പിന്നാലെ ഹാളില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്യുകയായിരുന്നു.
പ്രസംഗം തുടർന്ന നെതന്യാഹു തന്‍റെ വസ്ത്രത്തിൽ ഘടിപ്പിച്ച ക്യൂആര്‍ കോഡ് സൂം ചെയ്യാനും സ്‌കാന്‍ ചെയ്യാനും ഹാളിലുണ്ടായിരുന്നവരോട് ആവശ്യപ്പെട്ടു. ഗാസയിലെ യുദ്ധം ആരംഭിച്ചത് മുതല്‍ തന്റെ രാജ്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കാണുന്നവര്‍ക്ക് കൃത്യമായി മനസ്സിലാക്കാന്‍ ഇത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പൊതുസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ ഇസ്രായേലിന്റെ പ്രതിനിധികളും ക്യുആര്‍ കോഡുകള്‍ ധരിച്ചിരുന്നു. 2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് അതിക്രമങ്ങളുടെ ദൃശ്യങ്ങളുമായി ഇത് ലിങ്ക് ചെയ്തിട്ടുണ്ടെന്ന് നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.
2023 ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രായേലില്‍ നടന്ന ആക്രമണങ്ങളുടെ ഭയാനകമായ ചിത്രങ്ങളും വീഡിയോകളും വ്യക്തമാക്കുന്ന വെബ്‌സൈറ്റിലേക്കാണ് ക്യുആര്‍ കോഡ് ലിങ്ക് ചെയ്തിരുന്നത്.
advertisement
"വലിയൊരു പിന്‍ നിങ്ങള്‍ ഇവിടെ കാണുന്നുണ്ടാകും. അതൊരു ക്യുആര്‍ കോഡ് ആണ്. നിങ്ങളുടെ ഫോണ്‍ ഉയര്‍ത്തിപ്പിടിച്ച് അത് സൂം ചെയ്യാന്‍ ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നു. അപ്പോള്‍ ഞങ്ങള്‍ എന്തിനാണ് പോരാടുന്നതെന്നും ഞങ്ങള്‍ എന്തുകൊണ്ട് യുദ്ധത്തില്‍ വിജയിക്കണമെന്നും നിങ്ങള്‍ക്ക് മനസ്സിലാകും. അതെല്ലാം ഇവിടെയുണ്ട്," ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.
ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ പ്രസംഗം, ഗാസയിലെയും ഹമാസിന്റെയും ഫോണുകളില്‍ ഇസ്രയേലിന്റെ രഹസ്യന്വേഷണ വിഭാഗം തത്സമയം കാണിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. "നിങ്ങളുടെ ആയുധങ്ങള്‍ താഴെ വയ്ക്കുക. എന്റെ ആളുകളെ വിട്ടയയ്ക്കുക. 48 ബന്ദികളെ മോചിപ്പിക്കുക. നിങ്ങള്‍ അങ്ങനെ ചെയ്താല്‍ നിങ്ങള്‍ ജീവിക്കും. നിങ്ങള്‍ അങ്ങനെ ചെയ്തില്ലെങ്കില്‍ ഇസ്രയേല്‍ നിങ്ങളെ വേട്ടയാടും," നെതന്യാഹു പറഞ്ഞു.
advertisement
ഹമാസ് ബന്ദികളാക്കി വെച്ചിരിക്കുന്നവര്‍ തന്റെ സന്ദേശം കേള്‍ക്കുമെന്ന പ്രതീക്ഷയില്‍ ഗാസ അതിര്‍ത്തിയില്‍ വലിയ ഉച്ചഭാഷിണികള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പ്രസംഗത്തിനിടെ പറഞ്ഞു. "ഞങ്ങളുടെ ധീരന്മാരേ, നിങ്ങളുടെ പ്രധാനമന്ത്രി നെതന്യാഹു ഐക്യരാഷ്ട്രസഭയില്‍ നിന്ന് തത്സമയം നിങ്ങളോട് സംസാരിക്കുന്നു. ഞങ്ങള്‍ നിങ്ങളെ ഒരു നിമിഷം പോലും മറന്നിട്ടില്ല. ഇസ്രായേൽ ജനത നിങ്ങളോടൊപ്പമുണ്ട്. ഞങ്ങള്‍ പതറുകയില്ല, നിങ്ങളെല്ലാവരെയും വീട്ടിലേക്ക് കൊണ്ടുവരുന്നത് വരെ ഞങ്ങള്‍ വിശ്രമിക്കുകയില്ല," അദ്ദേഹം പറഞ്ഞു. ചില വ്യവസ്ഥകള്‍ പാലിച്ചാല്‍ മാത്രമേ യുദ്ധം അവസാനിപ്പിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
"ഇസ്രായേലിന്റെ സുരക്ഷ ഉറപ്പാക്കുന്ന വ്യക്തമായ വ്യവസ്ഥകളോടെ യുദ്ധം അവസാനിപ്പിക്കാന്‍ ഞാന്‍ തയ്യാറാണ്. എല്ലാ ബന്ദികളും നാട്ടിലേക്ക് മടങ്ങണം, ഹമാസ് ആയുധങ്ങള്‍ താഴെ വയ്ക്കണം. അധികാരത്തില്‍ നിന്ന് പടിയിറങ്ങണം. ഗാസ മുനമ്പില്‍ നിന്ന് ഹമാസിന്റെ നേതാക്കളെ പുറത്താക്കുകയാണ്. ട്രംപിന്റെ പദ്ധതി അനുസരിച്ച് ഗാസ പൂര്‍ണമായും സൈനികവത്കരിക്കപ്പെട്ടിരിക്കുന്നു. ഗാസ വിടാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും അവിടെ നിന്നും പോകാവുന്നതാണ്," നെതന്യാഹു പറഞ്ഞു.
2023 ഒക്ടോബര്‍ ഏഴിന് ഇസ്രായേലിനെതിരേ ഹമാസ് നടത്തിയ ആക്രമണത്തിന് ശേഷം ഇസ്രായേൽ നടത്തി വരുന്ന യുദ്ധത്തില്‍ ഇതുവരെ 60,000 പേര്‍ കൊല്ലപ്പെട്ടതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഒക്ടോബര്‍ ഏഴിലെ ആക്രമണത്തില്‍ 1200ല്‍ പരം ഇസ്രായേലികള്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകളെ ബന്ദിയാക്കുകയും ചെയ്തിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 27, 2025 2:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ഐക്യരാഷ്ട്രസഭയില്‍ പ്രസംഗിക്കാനെത്തിയ ബെഞ്ചമിന്‍ നെതന്യാഹു വസ്ത്രത്തില്‍ ക്യൂആര്‍ കോഡ് ഘടിപ്പിച്ചതെന്തിന്?