അമേരിക്കയിലെ സൗത്ത് കരോലിന തീരത്ത് ചൈനയുടെ ചാര ബലൂൺ അമേരിക്ക വെടിവച്ചിട്ടു. ഏകദേശം മൂന്ന് ബസുകളുടെ വലിപ്പമുള്ള ബലൂണാണ് വെടിവെച്ചിട്ടത്. എന്നാൽ അമേരിക്ക വെടിവെച്ചിട്ടത് കാലാവസ്ഥാ പ്രവചനത്തിനുള്ള ഉപകരണമാണെന്ന് ചൈന അവകാശപ്പെട്ടു. എന്നാൽ ബലൂൺ സൈനിക നിരീക്ഷിണം നടത്താൻ ചൈന ഉപയോഗിച്ചതായാണ് അമേരിക്ക വിശ്വസിക്കുന്നത്. പ്രസിഡന്റ് ജോ ബൈഡന്‍റെ അനുമതിയോടെയായിരുന്നു അമേരിക്കയുടെ സൈനിക നടപടി.
ഒന്നിലധികം വിമാനങ്ങളാണ് ഓപ്പറേഷനായി ഉപയോഗിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എഫ്-22 റാപ്‌റ്റർ എന്ന യുദ്ധവിമാനം വിക്ഷേപിച്ച മിസൈലാണ് ഒടുവിൽ ചൈനീസ് ബലൂണിനെ നിലംപതിപ്പിച്ചത്.
ലോകത്തിലെ തന്നെ അത്യാധുനിക വിമാനങ്ങളിലൊന്നാണ് എഫ്-22 റാപ്റ്റർ. അഞ്ചാം തലമുറ യുദ്ധവിമാനങ്ങളുടെ ഗണത്തിലാണ് ഇതു പെടുന്നത്. ‘അമേരിക്കയുടെ സൈനിക ആയുധപ്പുരയിലെ കിരീടം’ (crown jewel in America’s military arsenal) എന്നാണ് എഫ്-22 റാപ്റ്റർ അറിയപ്പെടുന്നത്. ലോക്ക്ഹീഡ് മാർട്ടിൻ നിർമ്മിച്ച ഈ യുദ്ധവിമാനം അമേരിക്കൻ പ്രതിരോധ രംഗത്തെ ഒരു മുതൽക്കൂട്ടാണ്. വരും വർഷങ്ങളിൽ മറ്റൊരു യുദ്ധവിമാനത്തിനും എഫ് -22 ന് അടുത്തെത്താനാകില്ലെന്ന് പറയപ്പെടുന്നു.
എന്തുകൊണ്ടാണ് ഈ ഓപ്പറേഷന് F-22 ഉപയോഗിച്ചത്?
ഒന്നിലധികം യുദ്ധവിമാനങ്ങളും ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങളുമെല്ലാം ഈ ദൗത്യത്തിന്റെ ഭാഗമായിരുന്നു. വെർജീനിയയിലെ ലാംഗ്ലി എയർഫോഴ്സ് ബേസിൽ നിന്നെത്തിയ ഒരു F-22 യുദ്ധവിമാനമാണ് ചൈനയുടെ ചാര ബലൂണിനെ വെടിവെച്ചിട്ടത്.
Also read: സൽമാൻ റുഷ്ദിയുടെ പുതിയ നോവൽ ‘വിക്ടറി സിറ്റി’ ഇന്ന് പ്രകാശനം ചെയ്യും; ആക്രമണത്തിൽ തളരാതെ മുന്നോട്ട്
“മസാച്യുസെറ്റ്‌സിലെ ബാൺസ് എയർ നാഷണൽ ഗാർഡ് ബേസിൽ നിന്ന് എത്തിച്ച F-15 വിമാനങ്ങൾ, F-22 നു ചുറ്റും നിന്നു പിന്തുണച്ചു”, എന്ന് യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഡിഫൻസ് പറഞ്ഞു. 200 മില്യൺ ഡോളറിന്റെ എഫ്-22 റാപ്റ്ററും 400,000 ഡോളറിന്റെ സൈഡ്‌വിൻഡർ മിസൈലുമൊക്കെ എന്തിനാണ് ഈ ബലൂൺ വെടിവെച്ചിടാനായി അയക്കുന്നതെന്ന് ചോദിച്ച് പലരും വിമർശിച്ചിരുന്നു. എന്നാൽ 60,000 അടിയിലധികം ഉയരത്തിൽ ആയിരുന്നു ബലൂൺ ഉണ്ടായിരുന്നത്. അത്രയും ഉയരത്തിൽ കൃത്യതയോടെ സ്‌ട്രൈക്ക് നടത്താൻ ഏറ്റവും കഴിവുള്ള ജെറ്റാണ് F-22.
എഫ്-22 വിമാനം മിസൈൽ 58,000 അടി ഉയരത്തിൽ എത്തിയതിനു ശേഷമാണ് മിസൈൽ തൊടുത്തുവിട്ടത്. ഈ സമയത്ത് ചൈനയുടെ ചാര ബലൂൺ 60,000 മുതൽ 65,000 അടി വരെ ഉയരത്തിൽ ആയിരുന്നു എന്ന് അമേരിക്കൻ പ്രതിരോധ വകുപ്പ് അറിയിച്ചു.
പ്രതിരോധ നിരീക്ഷകരുടെ അഭിപ്രായത്തിൽ, ആദ്യമായാണ് എഫ്-22 യുദ്ധവിമാനം ആകാശത്തു വെച്ച് ഒരു ടാർഗറ്റിനെ വെടിവെച്ചിടുന്നത്. “ചൈനയുടെ ബലൂൺ വെടിവെച്ച് വീഴ്ത്തിയത് എഫ്-22-ന്റെ ആദ്യത്തെ എയർ-ടു-എയർ സ്ട്രൈക്ക് ആയിരുന്നു”, എന്ന് എയർഫോഴ്സ് സിസ്റ്റംസ് സ്പെഷ്യലിസ്റ്റും ഐആർഐഎസ് ഇൻഡിപെൻഡന്റ് റിസർച്ച് പ്രസിഡന്റുമായ റെബേക്ക ഗ്രാന്റ് ബ്ലൂംബെർഗിനോട് പറഞ്ഞു.
നിർമാണ ശേഷം ഏകദേശം ഒൻപത് വർഷത്തിന് ശേഷം 2015ലാണ് എഫ് 22 യുദ്ധവിമാനങ്ങൾ അരങ്ങേറ്റം കുറിച്ചത്. സിറിയയിലെയും ഇറാഖിലെയും ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങൾക്കെതിരെ വ്യോമാക്രമണം നടത്താൻ അവ ഉപയോഗിച്ചതായും ബ്ലൂംബെർഗിന്റെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
F-22 പറത്തുക എന്നത് വളരെ ചെലവേറിയ ഒരു കാര്യമാണ്. യുഎസ് പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഒരു എഫ് 22 വിമാനത്തിന് ഒരു മണിക്കൂറിൽ പറക്കാൻ വേണ്ട ശരാശരി ചെലവ് ഏകദേശം 68,000 ഡോളർ ആണ്. ഇത് ഇപ്പോഴുള്ള മിക്ക റഷ്യൻ ജെറ്റുകളേക്കാളും മൂന്നിരട്ടിയിലധികം വരുമെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഏകദേശം 137 മില്യൺ ഡോളറാണ് ഒരു എഫ് 22 ജെറ്റിന്റെ വില.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: China, United States