ഫ്‌ളോറിഡ: സ്‌കൂളുകളിൽ ആറാം ക്ലാസിന് താഴെയുള്ള കുട്ടികൾക്കിടയിൽ ആർത്തവം സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകുന്നത് നിരോധിച്ച് ഫ്‌ളോറിഡയിലെ നിയമനിർമ്മാണ വിഭാഗം. ലൈംഗിക വിദ്യാഭ്യാസത്തിന് മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും നിയമനിർമ്മാതാക്കൾ ആലോചിക്കുന്നതായാണ് പുറത്തു വരുന്ന ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഫ്ളോറിഡയിലെ റിപ്പബ്ലിക്കൻ സ്വാധീനത്തിലുള്ള നിയമനിർമ്മാണ സഭയാണ് ഈ കരട് നിയമം അവതരിപ്പിച്ചത്. കൺസർവേറ്റീവ് പാർട്ടി ഗവർണറായ റോൺ ഡിസാന്റിസിനും കരട് നിയമത്തെ പിന്തുണച്ചിട്ടുണ്ട്.
സ്‌കൂളുകളിൽ ലിംഗഭേദത്തെപ്പറ്റി ചർച്ച ചെയ്യുന്നത് നിരോധിച്ച് നിയമങ്ങൾ പാസാക്കിയ വ്യക്തി കൂടിയാണ് ഡിസാന്റിസ്. വിവിധ വംശവുമായി ബന്ധപ്പെട്ട ചർച്ചകളും സ്‌കൂളുകളിൽ നിയന്ത്രിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബില്ലിന്റെ കരട് തയ്യാറാക്കിയ റിപ്പബ്ലിക്കൻ നേതാവാണ് സ്റ്റാൻ മക്ലെയ്ൻ. ലൈംഗികമായി പകരുന്ന രോഗങ്ങൾ, ആരോഗ്യ വിദ്യാഭ്യാസം’ എന്നിവയെക്കുറിച്ച് ആറ് മുതൽ 12 വരെ ഗ്രേഡുകളിൽ പഠിക്കുന്ന കുട്ടികളോട് മാത്രമേ ചർച്ച ചെയ്യാൻ പാടുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. ഈ വിഷയങ്ങൾ 12 മുതൽ 18 വരെ പ്രായമുള്ള കുട്ടികളെ പഠിപ്പിച്ചാൽ മതിയെന്നാണ് ആവശ്യപ്പെടുന്നത്.
ആറാം ക്ലാസ്സിന് താഴെയുള്ള വിദ്യാർത്ഥികൾക്കിടയിൽ ആർത്തവത്തെപ്പറ്റി ചർച്ച ചെയ്യേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ റിപ്പബ്ലിക് വിഭാഗത്തിന്റെ ഈ നിർദ്ദേശം സ്വീകാര്യമല്ലെന്നാണ് ഡെമോക്രാറ്റുകളുടെ പക്ഷം. എല്ലാ പെൺകുട്ടികൾക്കും പത്ത് മുതൽ 15 വയസ്സ് വരെയുള്ള കാലയളവിലാണ് ആർത്തവമുണ്ടാകുന്നത്. ചിലർക്ക് 9 വയസ്സിൽ ആർത്തവമുണ്ടാകുകയും ചെയ്യും. ഈ സാഹചര്യത്തിൽ ഇത്തരം ചർച്ചകളിൽ നിന്ന് അവരെ ഒഴിവാക്കുന്നതിൽ ഡെമോക്രാറ്റ് വിഭാഗം എതിർപ്പ് അറിയിച്ചു.
Also Read- ‘അയാം ബാക്ക്’, രണ്ട് വർഷത്തെ നിരോധനത്തിന് ശേഷം ആദ്യ ഫേസ്ബുക്ക് പോസ്റ്റുമായി ട്രംപ്
” നാലാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിയ്ക്ക് ആർത്തവമുണ്ടായാൽ അതേപ്പറ്റി സ്‌കൂൾ അധികൃതരോട് സ്വാഭാവികമായി ചോദിക്കും. അപ്പോഴും അക്കാര്യത്തെപ്പറ്റി ആ കുട്ടിയോട് സംസാരിക്കാൻ പാടില്ല എന്നാണോ നിങ്ങൾ ഉദ്ദേശിക്കുന്നത്,” മക്ലെയിനോട് ഡെമോക്രാറ്റ് വിഭാഗം നേതാവായ ആഷ്‌ലി കാന്റ് ചോദിച്ചു.
അത് ചിലപ്പോൾ വേണ്ടിവരും എന്ന മറുപടിയാണ് ഈ ചോദ്യത്തിന് മക്ലേയ്ൻ നൽകിയത്. സെക്‌സ് എജ്യുക്കേഷനെ കൂടുതൽ ഏകീകൃതമാക്കുകയും പാഠ്യപദ്ധതിയിൽ രക്ഷിതാക്കളുടെ സ്വാധീനം ഉറപ്പു വരുത്തുകയുമാണ് ബില്ലിന്റെ ലക്ഷ്യമെന്ന് മക്ലെയ്ൻ മറുപടിയായി പറഞ്ഞു. എന്നാൽ ബില്ലിൽ ആവശ്യമായ ഭേദഗതികൾ വരുത്താൻ തങ്ങൾ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം നിലവിലെ സെക്‌സ് എജ്യുക്കേഷൻ നിയമങ്ങൾ എൽജിബിടിക്യൂ വിദ്യാർത്ഥികളെ പ്രതിസന്ധിയിലാക്കുമെന്ന് ആഗോള തലത്തിൽ പ്രവർത്തിക്കുന്ന എൻജിഒയായ പ്ലാൻഡ് പേരന്റ്ഹുഡ് പറഞ്ഞു.
ഈ നിയമനിർമ്മാണത്തെ ശുദ്ധ അസംബന്ധം എന്നാണ് പ്ലാൻഡ് പേരന്റ്ഹുഡിന്റെ പോളിസി ആൻഡ് പൊളിറ്റിക്കൽ ഡയറക്ടർ ആനി ഫിൽകോവ്സ്‌കി വിശേഷിപ്പിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.