'ഇന്ത്യാ സന്ദര്‍ശനം വിജയം'; പാക് വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി
- Published by:Sarika KP
- news18-malayalam
Last Updated:
ഇന്ത്യയിലേക്കുള്ള തന്റെ യാത്ര വിജയമാണെന്നും എല്ലാ മുസ്ലീം മതവിശ്വാസികളും തീവ്രവാദികളല്ലെന്ന ധാരണ തിരുത്താന്‍ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡല്‍ഹി: ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പങ്കെടുക്കാനായി ഭാഗമായി ഇന്ത്യ സന്ദര്‍ശനം നടത്തിയതില്‍ പ്രതികരിച്ച് പാക് വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി. തന്റെ ഇന്ത്യാ സന്ദര്‍ശനം പരിപൂര്‍ണ വിജയമാണെന്നാണ് ഇദ്ദേഹം പറഞ്ഞത്. ഗോവയിലാണ് എസ് സിഒ സമ്മേളനം നടന്നത്.
തന്റെ രാജ്യം പറയാനാഗ്രഹിക്കുന്ന വിഷയം ഇന്ത്യന്‍ മണ്ണില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞുവെന്നും ബിലാവല്‍ പറഞ്ഞു. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയും അതിനെ ന്യായീകരിക്കുകയും ചെയ്യുന്നയാളാണ് ബിലാവല്‍ എന്ന് ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പറഞ്ഞതിന് പിന്നാലെയാണ് ബിലാവലിന്റെ പ്രതികരണം.
അതേസമയം ഇന്ത്യയിലേക്കുള്ള തന്റെ യാത്ര വിജയമാണെന്നും എല്ലാ മുസ്ലീം മതവിശ്വാസികളും തീവ്രവാദികളല്ലെന്ന ധാരണ തിരുത്താന്‍ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ഈ ചിന്താഗതിയെ തിരുത്താനുള്ള ശ്രമമാണ് തങ്ങള്‍ നടത്തിയതെന്നും ബിലാവല്‍ പറഞ്ഞു.
advertisement
തീവ്രവാദത്തെ നയതന്ത്ര വിജയത്തിനായി ആയുധമാക്കരുത് എന്ന ബിലാവലിന്റെ പ്രസ്താവനയ്‌ക്കെതിരെ നേരത്തെ എസ് ജയശങ്കര്‍ ആഞ്ഞടിച്ചിരുന്നു. അദ്ദേഹത്തിന്റെ മനസിലുള്ള കാര്യങ്ങള്‍ അറിയാതെ വെളിച്ചത്ത് വരികയാണെന്നാണ് ബിലാവലിന്റെ പ്രസ്താവനയ്ക്ക് മറുപടിയായി ജയശങ്കര്‍ പറഞ്ഞത്.
എസ് സിഒ അംഗരാജ്യങ്ങളിലെ ഒരു വിദേശകാര്യമന്ത്രി എന്ന നിലയിലാണ് ബിലാവല്‍ ഭൂട്ടോ ഉച്ചകോടിയിൽ പങ്കെടുക്കാനായി എത്തിയത്. ഇന്ത്യയുമായുള്ള നയതന്ത്ര ചര്‍ച്ചകളെപ്പറ്റിയും ബിലാവല്‍ പ്രതികരിച്ചിരുന്നു. കശ്മീരിന്റെ പദവി പുനസ്ഥാപിക്കുന്നതിനായുള്ള അനുകൂലമായ ചര്‍ച്ചകള്‍ക്കുള്ള അന്തരീക്ഷം ഇന്ത്യ സൃഷ്ടിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. മധ്യേഷ്യയില്‍ നിന്നുള്ള നിരവധി രാജ്യങ്ങള്‍ ചൈന-പാക് സാമ്പത്തിക ഇടനാഴിയുടെ ഭാഗമാകാന്‍ കാത്തിരിക്കുകയാണെന്നും ബിലാവല്‍ പറഞ്ഞു. ഇന്ത്യയൊഴികെ എല്ലാ രാജ്യങ്ങളും സിപിഇസിയെ സ്വാഗതം ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 നിര്‍ത്തലാക്കിയ ഇന്ത്യാ ഗവണ്‍മെന്റ് നടപടിയില്‍ പ്രതികരിച്ച ബിലാവല്‍ ഭൂട്ടോ സര്‍ദാരിയ്ക്ക് മറുപടിയുമായും എസ്. ജയശങ്കര്‍ രംഗത്തെത്തിയിരുന്നു.
ജമ്മുകശ്മീര്‍ അന്നും ഇന്നും എന്നും ഇന്ത്യയുടെ ഭാഗമായിരിക്കും എന്നായിരുന്നു ജയശങ്കറിന്റെ മറുപടി. ആര്‍ട്ടിക്കിള്‍ 370 ചരിത്രമായിക്കഴിഞ്ഞുവെന്നും ജയശങ്കര്‍ ബിലാവലിനോട് പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനത്തോട് കൂട്ടിച്ചേര്‍ത്താണ് ബിലാവല്‍ കശ്മീര്‍ വിഷയത്തെപ്പറ്റി സംസാരിച്ചത്. ഇതിന് മറുപടി നല്‍കുകയായിരുന്നു എസ്. ജയശങ്കര്‍.
advertisement
സാര്‍വത്രികമായി അംഗീകരിക്കപ്പെട്ട തത്വങ്ങളോട് രാജ്യങ്ങള്‍ ബഹുമാനം കാണിക്കേണ്ടതിന്റെ ആവശ്യകതെയപ്പറ്റിയും ബിലാവല്‍ ഭൂട്ടോ സമ്മേളനത്തില്‍ സംസാരിച്ചു.
രണ്ട് ദിവസത്തെ എസ്‌സിഒ വിദേശകാര്യ മന്ത്രിതല യോഗം വ്യാഴാഴ്ചയാണ് ഗോവയിലെ ആഡംബര ബീച്ച് റിസോർട്ടിൽ ആരംഭിച്ചത്. യോഗത്തിലെ പ്രധാന ചർച്ചകൾ ഇന്നലെയാണ്നടന്നത്.
എന്താണ് ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ?
സാമ്പത്തിക, സുരക്ഷാ കാര്യങ്ങൾ ചർച്ച ചെയ്യുന്ന ഒരു ഫോറമാണിത്. ഏറ്റവും വലിയ അന്തർദേശീയ സംഘടനകളിലൊന്നു കൂടിയാണ് എസ്‍സിഒ. റഷ്യ, ചൈന, കിർഗിസ് റിപ്പബ്ലിക്, കസാക്കിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാർ 2001-ൽ ഷാങ്ഹായിൽ നടന്ന ഉച്ചകോടിയിലാണ് ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ സ്ഥാപിച്ചത്. 2017ലാണ് ഇന്ത്യയും പാകിസ്ഥാനും സംഘടനയിൽ സ്ഥിരാംഗങ്ങളായത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
May 06, 2023 1:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
'ഇന്ത്യാ സന്ദര്‍ശനം വിജയം'; പാക് വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി