കിഴക്കൻ തുർക്കിസ്ഥാനിൽ ചൈന ഇസ്‌ലാമിനെതിരെ യുദ്ധം നടത്തുകയാണെന്നും ഉയ്ഗൂർ മുസ്ലീങ്ങൾക്കെതിരെ നടത്തുന്നത് വംശഹത്യയാണെന്നും സെന്റർ ഫോർ ഉയിഗൂർ സ്റ്റഡീസിന്റെ (സിയുഎസ്) റിപ്പോർട്ട്. ഉയിഗൂര്‍ മുസ്ലീങ്ങളെ വംശഹത്യയിലേക്ക് നയിക്കുകയാണ് ചൈനീസ് ഭരണകൂടമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഇസ്ലാമോഫോബിയ ഇന്‍ ചൈന ആന്റ് ആറ്റിറ്റിയൂഡ്‌സ് ഓഫ് മുസ്ലിം കണ്‍ട്രീസ് എന്ന പേരിലാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്. ചൈനയുടെ പിന്തുണയോടെ മുസ്ലീങ്ങൾക്കെതിരെ നടത്തുന്ന പ്രതിരോധ ആക്രമണങ്ങളാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ചൈന നടത്തുന്ന വ്യാജ പ്രചാരണങ്ങളും ഇസ്ലാമിനെതിരായ ചൈനയുടെ യുദ്ധത്തെക്കുറിച്ചുള്ള ഇസ്ലാമിക് രാജ്യങ്ങളുടെ മനോഭാവവും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. 1949ല്‍ പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന സ്ഥാപിതമായത് മുതല്‍ ഈ നിലപാട് തന്നെയാണ് പിന്തുടരുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്ന് ചൈനീസ് ഭരണകൂടം കിഴക്കന്‍ തുര്‍ക്കിസ്ഥാനില്‍ ഇസ്ലാമിനെതിരെ പ്രത്യക്ഷ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഉയിഗൂര്‍ മുസ്ലീം വിഭാഗത്തിനെതിരെ വംശഹത്യ നടത്തുകയാണ് ഇവർ.
എന്നാൽ ചൈന നടത്തുന്ന വ്യാജ പ്രചാരണം കാരണം മുസ്ലിം രാജ്യങ്ങള്‍ക്ക് ചൈനയുടെ യഥാര്‍ത്ഥ മുഖം തിരിച്ചറിയാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നും സെന്റര്‍ ഫോര്‍ ഉയിഗൂര്‍ സ്റ്റഡീസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുള്‍ഹക്കിം ഇദ്രിസ് പറഞ്ഞു.
കഴിഞ്ഞ 7 പതിറ്റാണ്ടായി ചൈന കിഴക്കന്‍ തുര്‍ക്കിസ്ഥാനില്‍ നടത്തി വരുന്ന ആക്രമണങ്ങളെപ്പറ്റിയും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. മുസ്ലീം രാജ്യങ്ങളിൽ ചൈന നടത്തുന്ന വ്യാജപ്രചരണങ്ങളെപ്പറ്റിയും റിപ്പോര്‍ട്ടില്‍ തുറന്നെഴുതിയിട്ടുണ്ട്.
ഉയിഗൂര്‍ മുസ്ലിം വംശഹത്യയ്‌ക്കെതിരെ ഇസ്ലാമിക രാജ്യങ്ങളില്‍ നിന്ന് കൂട്ടായ പ്രതിരോധം ഉണ്ടാകുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് റിപ്പോര്‍ട്ട് അവസാനിപ്പിച്ചിരിക്കുന്നത്.
Also Read- വൈറ്റ് ഹൗസിലെ ഈദ് ആഘോഷം: മുസ്ലിം മേയറെ അവസാന നിമിഷം തടഞ്ഞു
ഈ റിപ്പോര്‍ട്ടിലൂടെ ചൈനയുടെ ഇസ്ലാം വിരുദ്ധ നിലപാട് പുറത്തറിയിക്കാനും അവരുടെ യഥാര്‍ഥ മുഖം തെളിയിക്കാനുമാണ് ശ്രമിക്കുന്നത്. അതിലൂടെ മുസ്ലീങ്ങളെ ബോധവല്‍ക്കരിക്കാൻ ശ്രമിക്കുന്നുവെന്നും ഇദ്രിസ് പറഞ്ഞു.
”ചൈനയുടെ വ്യാജ പ്രചരണം ഞങ്ങള്‍ തുറന്നുകാട്ടുന്നു. ചൈനയുടെ മതപീഡനത്തെപ്പറ്റി കൂടുതല്‍ രാജ്യങ്ങള്‍ ബോധവാന്‍മാരാകും എന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ലോകത്തെ ഏറ്റവും വലിയ മുസ്ലിം വിരുദ്ധ രാജ്യത്തിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി നിലകൊള്ളുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇദ്രിസ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.